Connect with us

Ongoing News

ചെറിയ ഉറുമ്പുകളുടെ വലിയ ലോകം

Published

|

Last Updated

Ants

പ്രസിദ്ധ ജര്‍മന്‍ ശാസ്ത്രജ്ഞനും ചിന്തകനുമായ ഹിബ്രസ് ബിസ് മാര്‍ക്കിനോട് ഒരാള്‍ ചോദിച്ചു: “”ഏത് രീതിയിലുള്ള ജീവിതമാണ് താങ്കള്‍ ഇഷ്ടപ്പെടുന്നത്?””. മറുപടിക്ക് ബിസ്മാര്‍ക്കിന് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. “”ഉറുമ്പിന്റെ ജീവിതമാണെനിക്കിഷ്ടം”” അതിനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചു:””ചെറുതെങ്കിലും നമുക്കൊക്കെ മാതൃകയാക്കാവുന്ന ജീവിയാണ് ഉറുമ്പ്. അധ്വാനശീലരായ ഈ കൊച്ചു ജീവികള്‍ തങ്ങളുടേതായ ഒരു സാമ്രാജ്യം പടച്ചുണ്ടാക്കി അതില്‍ സാമൂഹിക ജീവിതം നയിച്ചു വരുന്നു. ശാന്തിയും സമാധാനവും സംതൃപ്തിയും അച്ചടക്കവും കളിയാടുന്നു അവരുടെ ലോകത്ത്. അങ്ങനെയൊരു ലോകമാണെന്റെ സ്വപ്‌നം””.
“ഹൈമനോപ്റ്റ” ഗോത്രത്തിലെ ഫോര്‍മിസിഡേ കുടുംബത്തില്‍ പെടുന്ന സാമൂഹിക ജീവിയാണ് ഉറുമ്പ്. സാമൂഹിക ജീവികളായി അറിയപ്പെടുന്ന തേനീച്ച, കടന്നല്‍ തുടങ്ങിയവയില്‍ അപൂര്‍വമായെങ്കിലും തനിച്ച് ജീവിക്കാനിഷ്ടപ്പെടുന്നവരെ കാണാം. എന്നാല്‍ സമൂഹമായല്ലാതെ ഒറ്റക്ക് ജീവിക്കുന്ന ഒരു ഉറുമ്പിനെ പോലും കണ്ടെത്താനാകില്ല. വെള്ളയുറുമ്പുകള്‍ അഥവാ വൈറ്റ് ആന്റ്‌സ് എന്നറിയപ്പെടുന്ന “ചിതലുകള്‍” ഉറുമ്പ് വംശജരായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. അവ ഉറുമ്പ് വര്‍ഗത്തില്‍ പെട്ടതല്ലെന്നാണ് ശാസ്ത്രമതം. “ഐസോപ്‌റ്റെ”എന്നറിയപ്പെടുന്ന മറ്റൊരു കുടുംബാംഗമാണ് ചിതലുകള്‍.

ഉറുമ്പില്ലാത്ത ഇടമുണ്ടോ?

ഉറുമ്പുകള്‍ കാണപ്പെടാത്ത രാജ്യങ്ങളോ സ്ഥലങ്ങളോ ലോകത്തില്ലെന്ന് തന്നെ പറയാം. കാഴ്ചയില്‍ ചെറുതും നിസ്സാരവുമായ ഈ ജിവികള്‍ അധ്വാന ശക്തിയിലും ബുദ്ധിസാമര്‍ഥ്യത്തിലും മനുഷ്യന്റെ തൊട്ടടുത്ത് നില്‍ക്കുന്നു. ജീവിത-താമസ വ്യവസ്ഥിതികള്‍, ആസൂത്രണം, വിഭാഗീകരണം, ഉത്തരവാദിത്ത നിര്‍വഹണം എന്നീ വിഷയങ്ങളിലെല്ലാം വിശേഷബുദ്ധി കൊണ്ടനുഗ്രഹീതമായ മനുഷ്യനെ പോലും പിന്നിലാക്കുന്ന ബുദ്ധിവൈഭവം ഈ ചെറുജീവികള്‍ പ്രകടിപ്പിക്കാറുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി, ഉറുമ്പ് കുടുംബത്തിലെ ആറായിരത്തിലധികം വിഭാഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. സാധാരണഗതിയില്‍ ശൈത്യ മേഖലാ രാജ്യങ്ങളില്‍ താരതമ്യേന കുറവായും ഉഷ്ണ മേഖലാ രാജ്യങ്ങളില്‍ കൂടുതലായുമാണ് ഉറുമ്പുകളെ കണ്ടുവരാറുള്ളത്. അവയില്‍ ചിലത് വളരെ ചെറുതാണെങ്കില്‍, മനുഷ്യന്റെ ചെറുവിരലിനോളം വണ്ണവും നീളവുമുള്ളവയും കൂട്ടത്തിലുണ്ട്. കൊടിയ വിഷമുള്ള ചില ഇനങ്ങളും അപൂര്‍വമായെങ്കിലും ഇവയുടെ ഗണത്തിലുണ്ട്.
ഇതര ഷഡ്പദങ്ങളില്‍ നിന്ന് തിരിച്ചറിയാന്‍ ഉറുമ്പിനുള്ള ഒരു സവിശേഷത, അതിന്റെ ഉദരത്തില്‍ വിരലിന്റെ ആകൃതിയില്‍ കാണപ്പെടുന്ന ” നോഡ്” എന്ന പേരിലറിയപ്പെടുന്ന ഒന്നോ രണ്ടോ ഘടകങ്ങളാണ്. ഈ ഘടനാ വൈചിത്ര്യം ഉറുമ്പുകളിലൊഴികെ മറ്റൊരു ഷഡ്പദത്തിലും കാണാന്‍ കഴിയില്ല.

ഉറുമ്പുകള്‍ ഖുര്‍ആനില്‍

പ്രവാചകന്‍ മൂസാ(അ) ഒരിക്കല്‍ അല്ലാഹുവിനോട് ഒരു സംശയം ഉന്നയിച്ചു. “”അല്ലാഹുവേ, അക്രമികളെയും ധിക്കാരികളെയും നീ ശിക്ഷിക്കുമ്പോള്‍ അതില്‍ ധാരാളം നിരപരാധികളും ഉള്‍പെടുമല്ലോ? ചെയ്യാത്ത കുറ്റത്തിന് അവരെ ശിക്ഷിക്കുന്നത് ശരിയാണോ?”” ചോദ്യമുന്നയിച്ച് ഏറെ സമയം കഴിഞ്ഞില്ല, മൂസാ നബിയെ ഒരു ഉറുമ്പ് കടിച്ചു. വേദനയില്‍ പുളഞ്ഞ നബി ഉറുമ്പ് കൂട് ചവിട്ടിയരച്ചു. അന്നേരം അല്ലാഹുവിന്റെ ഭാഗത്ത് നിന്നൊരു ചോദ്യം: “”നബിയേ, ഒരു ഉറുമ്പല്ലേ താങ്കളെ കടിച്ചുള്ളൂ. അതിന് നിങ്ങള്‍ മറ്റുള്ളവയെ നശിപ്പിച്ചതെന്തിനാണ്?”” മൂസാ നബിക്ക് മറുപടിയുണ്ടായിരുന്നില്ല. നബിയുടെ സംശയത്തിന് വാക്കിലൂടെ മറുപടി പറയുന്നതിന് പകരം നേരിട്ട് ബോധ്യപ്പെടുത്തിക്കൊടുക്കുന്ന ശൈലിയാണിവിടെ അല്ലാഹു സ്വീകരിച്ചത്.
ഉറുമ്പുകളുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങള്‍ ഖുര്‍ആനിലും ഹദീസിലുമുണ്ട്. ആഗോള ചക്രവര്‍ത്തിയായിരുന്ന സുലൈമാന്‍ നബിയോട് ഉറുമ്പ് സംസാരിച്ച സംഭവം ഖുര്‍ആനിലെ “നംല്” അധ്യായത്തിന്റെ വ്യാഖ്യാനത്തില്‍ പ്രമുഖ പണ്ഡിതര്‍ വിവരിച്ചതായി കാണാം.
അബൂഹുറൈറ നിവേദനം ചെയ്ത ഒരു ഹദീസ്: നബിതിരുമേനി പറഞ്ഞു. “”നിങ്ങള്‍ ഉറുമ്പുകളെ കൊല്ലരുത്. കാരണം ഒരിക്കല്‍ സുലൈമാന്‍ നബിയും അനുചരന്മാരും മഴക്ക് വേണ്ടി പ്രാര്‍ഥിക്കാനായി പുറപ്പെട്ടു. അപ്പോഴതാ, വഴിയില്‍ നിന്നൊരു ഉറുമ്പ് തന്റെ തുമ്പിക്കൈയും മുന്‍കാലുകളും വാനിലേക്കുയര്‍ത്തി പ്രാര്‍ഥിക്കുന്നു. “അല്ലാഹുവേ, എല്ലാ സൃഷ്ടികളെയും പരിപാലിക്കുന്ന രക്ഷിതാവേ, നിന്റെ ഔദാര്യം ഞങ്ങള്‍ക്ക് നീ തടയരുതേ! ഞങ്ങള്‍ക്ക് നീ മഴ വര്‍ഷിപ്പിച്ച് തരേണമേ”. ഇത് കേട്ട സുലൈമാന്‍ നബി അനുചരന്മാരോട് പറഞ്ഞു. “നിങ്ങള്‍ തിരിച്ചു പോയ്‌ക്കൊള്ളൂ. ഇനി നിങ്ങള്‍ പ്രാര്‍ഥിക്കണമെന്നില്ല. നിങ്ങളല്ലാത്ത മറ്റു ജീവികള്‍ കാരണം നിങ്ങള്‍ക്ക് വെള്ളം ലഭിച്ചിരിക്കുന്നു”” (ഹാകിം)

ശാരീരിക ഘടന

ഉറുമ്പിന് ആറ് കാലുകളും ശരീരത്തിന് മൂന്ന് ഭാഗങ്ങളുമുണ്ട്. തലഭാഗം, അരഭാഗം, പിന്‍ഭാഗം. കണ്ണുകളും തേറ്റകളും തലഭാഗത്തും വയറും ആമാശയവുമെല്ലാം പിന്‍ഭാഗത്തുമാണ് സ്ഥിതിചെയ്യുന്നത്. വയറിന്റെ നിര്‍മലമായ പിന്‍ഭാഗമാണ് വിസര്‍ജനാവയവമായി ഉപയോഗിക്കുന്നത്. മുന്‍വശത്ത് കാണപ്പെടുന്ന ശക്തമായ രണ്ട് തേറ്റകളുടെ സഹായത്താലാണ് ആശയവിനിമയം നടത്തുന്നത്. സന്ദേശങ്ങളും സൂചനകളും നല്‍കലും ശരീരവും മുഖവും തുടച്ചു വൃത്തിയാക്കലും ഈ അവയവത്തിന്റെ ധര്‍മങ്ങളില്‍ ചിലതാണ്.
ഒരു ഉറുമ്പ് കോളനിയില്‍ വിവിധ ജാതി ഉറുമ്പുകളുണ്ടാകും. ഇവയില്‍ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്. 1-റാണി. മുട്ടയിടലാണ് ഇവയുടെ ജോലി. വെളുപ്പും തവിട്ടും നിറത്തിലുള്ള ചെറിയ അരിമണി വലിപ്പത്തിലുള്ളതായിരിക്കും മുട്ടകള്‍. സഞ്ചാരത്തിനിടയിലും ഉറുമ്പ് മുട്ടയിടുമെന്നതാണ് രസകരമായ വസ്തുത. 2- തൊഴിലാളി ഉറുമ്പുകള്‍. വീട് നിര്‍മാണം, റോഡ് നിര്‍മാണം, റാണിയുറുമ്പില്‍ നിന്ന് പുറത്ത് വരുന്ന മുട്ടകളുടെ ശേഖരണം, അവയുടെ സംരക്ഷണം എന്നിവയാണിവയുടെ ജോലി. റാണിയുറുമ്പിന്റെ മുട്ടകള്‍ പ്രത്യേകം സജ്ജമാക്കിയ അറകളില്‍ സൂക്ഷിക്കുന്നതും ഇവരാണ്. അറകളില്‍ സൂക്ഷിച്ച മുട്ടകളില്‍ നിന്ന് രണ്ട് മുതല്‍ ആറാഴ്ചക്കുള്ളിലായി കുഞ്ഞുങ്ങള്‍ പുറത്ത് വരും. സാധാരണ നാം കാണുന്ന ഉറുമ്പുകളിലധികവും തൊഴിലാളികളാണ്. 3-ചിറകുള്ള ആണുറുമ്പുകള്‍. ഇണ ചേരല്‍ മാത്രമേ ഇവയെക്കൊണ്ട് പ്രകൃതി ഉദ്ദേശിക്കുന്നുള്ളൂ. 4- പട്ടാളക്കാര്‍. ഉറുമ്പ് കോളനിയിലെ ഏറ്റവും വലിപ്പമുള്ള ഉറുമ്പുകളായിരിക്കും ഇവ. കൂടിനെയും കുഞ്ഞുങ്ങളെയും ശത്രുക്കളില്‍ നിന്ന് സംരക്ഷിക്കുന്നതിവരാണ്. വലിയ തല ഇവയുടെ പ്രത്യേകതയാണ്.
ഏതെങ്കിലും ബാഹ്യലക്ഷണങ്ങള്‍ മാത്രം നോക്കി ഉറുമ്പിന്റെ ജാതിയും ഇനവും തീരുമാനിക്കുക പ്രയാസമാണ്. യാതൊരു സാമ്യവുമില്ലാത്ത ഉപജാതികള്‍ ഒരു റാണിയില്‍ നിന്ന് തന്നെ ജന്മമെടുക്കുന്നു. ഒരു കൂടിനുള്ളില്‍ നിന്ന് തന്നെ കണ്ടെടുക്കാത്ത പക്ഷം, പരസ്പരം ബന്ധപ്പെട്ടവയാണോ എന്ന് പോലും സംശയിക്കത്തക്ക വിധം വൈവിധ്യം നിറഞ്ഞതാണ് ഇവയുടെ ആകൃതി.
ants as urban designers_Ant Moundഉറുമ്പുകള്‍ കൂടുതലും താമിസിക്കൂന്നത് മണ്ണിനടിയില്‍ മാളങ്ങളുണ്ടാക്കിയാണ്. പഴയ മരക്കൊമ്പുകളിലും, ഇലകള്‍ ചേര്‍ത്തു വെച്ചൊട്ടിച്ച് കൂടുണ്ടാക്കി അതിനകത്ത് താമസിക്കുന്നവയുമുണ്ട്. വന്‍ നഗരങ്ങളിലെ ഹോട്ടലുകളിലും വീടുകളിലും കഴിയുന്ന മറ്റൊരിനമാണ് “ഫറോവന്റെ ഉറുമ്പുകള്‍” എന്നറിയപ്പെടുന്ന വലിയൊരു തരം ഉറുമ്പുകള്‍, കട്ടുറുമ്പ്, നീറ്റുറുമ്പ്, നെയ്യുറുമ്പ്, പാമ്പുറുമ്പ്, പുളിയുറുമ്പ്, ചോണനുറുമ്പ്, കരിയുറുമ്പ്, ശവംതീനിയുറുമ്പ്…. തുടങ്ങിവിവിധ വിഭാഗങ്ങള്‍ ഈ സമൂഹത്തിലുണ്ട്. മേല്‍പ്പറഞ്ഞ എല്ലാവിഭാഗത്തിലും കാണപ്പെടുന്നൊരു പൊതുസ്വഭാവമാണ് സ്വതന്ത്രമായി വീട് (കോളനിയെന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി) പണിയുകയെന്നത്. വായുവിന്റെ ഗതിയും അന്തരീക്ഷവും അനുസരിച്ച് അതിസമര്‍ഥമായാണ് ഇവ കൂടൊരുക്കുക. ഈ കൂടുകളിലേക്ക് പ്രവേശന കവാടങ്ങളും ഉള്ളില്‍ വിവിധ വഴികളും പണിതതായി കാണുമ്പോഴാണ് ഈ കൊച്ചുജീവികളുടെ മിടുക്ക് ബോധൃപ്പെടുക. ഒരു മാളത്തില്‍ തന്നെ ഒരേ വംശത്തിലെ എണ്ണമറ്റ ഉറുമ്പുകളുടെ വീടുകള്‍ ഉണ്ടാകും. വിവിധ ജാതി ഉറുമ്പുകളടങ്ങുന്ന മാളത്തിനുള്ളിലെ ഉറുമ്പ് സാമ്രാജ്യം വളരെവിശാലമായിരിക്കും. നിരവധി റൂമുകളും അറകളുമടങ്ങുന്ന (ചെറിയ) ഒരു വലിയലോകം! ഒരു കോളനിയില്‍ 80,മുതല്‍, രണ്ട് ലക്ഷത്തിലധികം വരെ അംഗങ്ങള്‍ ഉണ്ടാകും! വളരെ ഐക്യത്തോടെ, ഓരോരുത്തരും അവരവരുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിച്ച് മുന്നോട്ട് നീങ്ങുന്ന സുന്ദരമായൊരു ലോകം, അതെ! ബിസ്മാര്‍ക്ക് സ്വപ്‌നം കണ്ട ലോകം!
വീട് നിര്‍മ്മാണത്തിന് മണ്ണിന് പുറമെ വൈക്കോല്‍, മരക്കഷ്ണങ്ങള്‍, വേരുകള്‍ എന്നിവയെല്ലാം ഇവ ഉപയോഗപ്പെടുത്താറുണ്ട്. ഉറുമ്പിന്റെ വായയില്‍ നിന്നൂറി വരുന്ന ഒരു തരം ദ്രവം സിമന്‍ിന്റെ ധര്‍മ്മം നിര്‍വ്വഹിക്കുന്നു. തേറ്റകളും മുന്‍കാലുകളുമുപയോഗിച്ച് മണ്ണ് കുഴയ്ക്കുകയും പിന്‍കാലുകളുപയോഗിച്ച് നന്നായി ചവിട്ടിക്കുഴയ്ക്കുകയും ചെയ്ത്, തേറ്റകളുടെ സഹായത്തോടെ മുന്‍കാലുകള്‍ കൊണ്ട് മേല്‍ക്കുര പണിയുന്നു. അതുപോലെ ഭക്ഷണം തേടിയും മറ്റുമുള്ള യാത്രയില്‍ അവക്കൊരിക്കലും വഴിതെറ്റലോ, തടസ്സമോ ഉണ്ടാകാറില്ല. ഉറുമ്പില്‍ നിന്ന് പുറപ്പെടുന്ന പ്രത്യേക തരം ദ്രവം ഉപയോഗപ്പെടുത്തിയാണവ പാതകള്‍ നിര്‍മ്മിക്കുക. തൊഴിലാളി ഉറുമ്പുകള്‍ നിര്‍മ്മിക്കുന്ന ഈ പാതയിലൂടെ സഞ്ചരിക്കുന്നത് കൊണ്ടാണിവക്ക് വഴി തെറ്റാതിരിക്കുന്നത്. നോക്കണേ വഴിയടയാളപ്പെടുത്താന്‍ ഈ കൊച്ചുജീവികളുടെയൊരു തന്ത്രം!

നിര്‍മാണ വൈഭവം

നിര്‍മ്മാണ വൈഭവത്തില്‍ മനുഷ്യരേക്കാള്‍ ആപേക്ഷികമായി എത്രയോ മിടുക്കന്മാരാണ് ഉറുമ്പുകളെന്ന് പറഞ്ഞാല്‍ ഒരു പക്ഷെ വിശ്വസിക്കാന്‍ പ്രയാസമുണ്ടാകം. പക്ഷെ സംഗതി സത്യമാണെന്നാണ് പരീക്ഷണങ്ങള്‍ തെളിയിക്കുന്നത്. ചില രാജ്യങ്ങളില്‍ കണ്ട്‌വരുന്ന, മിനാരങ്ങളുടെ രൂപത്തില്‍ നിര്‍മ്മിക്കപ്പെട്ട ഉറുമ്പ് കൂടുകള്‍ ഇതിനുദാഹരണമാണ്. മനുഷ്യനിര്‍മ്മിതമായ മിനാരങ്ങളുമായി അവയെ തുലനം ചെയ്യുമ്പോള്‍ മനുഷ്യരേക്കാള്‍ കൂടുതല്‍ അധ്വാനവും ആസൂത്രണവും ഉറുമ്പുകള്‍ക്കുണ്ടെന്ന് നാം സമ്മതിക്കേണ്ടിവരും. എന്ത് കൊണ്ടെന്നാല്‍ അറിയപ്പെട്ടവയില്‍ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത വസ്തുവായി കരുതപ്പെടുന്ന ഈജിപ്തിലെ പുരാതന പിരമിഡിന്റെ ഉയരം 482 അടിയാണെന്ന് ചരിത്രം പറയുന്നു. നിര്‍മ്മാതാക്കളായ മനുഷ്യന്റെ ശരാശരി ഉയരമായ ആറടി വെച്ച് നോക്കുമ്പോള്‍ മനുഷ്യന്‍ തന്റെ ഉയരത്തിന്റെ 80 മടങ്ങ് ഉയരം വരുന്ന പിരമിഡുകളേ നിര്‍മ്മിച്ചിട്ടൂള്ളു. അതേസമയം വെറും കാലിഞ്ച് ഉയരമുള്ള ചിലയിനം ഉറുമ്പുകള്‍ ഇരുപതടി ഉയരത്തിലാണ് കൂട് നിര്‍മ്മിച്ചിരിക്കുന്നത്. അഥവാ തന്റെ ശരാശരി ഉയരത്തിന്റെ ആയിരം മടങ്ങ്! ഹമ്പട ഉറുമ്പേ!
നിര്‍മ്മാണ വിദഗ്ധര്‍ മാത്രമല്ല, നല്ല കര്‍ഷകരുമുണ്ട് ഉറുമ്പ് സമൂഹത്തില്‍! ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കണ്ട് വരുന്ന ചിലയിനം ഉറുമ്പുകള്‍ വ്യവസ്ഥാപിതമായി ക്യഷിപ്പണിയിലേര്‍പ്പെടുന്നവരാണെന്ന് ഗവേഷകര്‍ പറയുന്നു. ഇത്തരം ഉറുമ്പുകള്‍, ആദ്യം തങ്ങളുടെ തേറ്റകള്‍ ഉപയോഗിച്ചു നിലം വൃത്തിയാക്കുന്നു. തുടര്‍ന്ന് വിത്ത് നടുന്നു. പാകമാകുമ്പോള്‍ വിളവെടുപ്പ് നടത്തി, വൃത്തിയാക്കി, സൂക്ഷ്മതയോടെ ഭക്ഷണം സൂക്ഷിക്കുന്ന അറകളിലേക്ക് മാറ്റുന്നു.
കര്‍ഷക ഉറുമ്പുകളുടെ ഇനം മാത്രം നൂറിലധികം വരുമെന്നാണ് ഗവേഷകരുടെ വീക്ഷണം. ഇവയില്‍പ്പട്ട ചില ഉറുമ്പുകള്‍ക്ക് കൃഷി ചെയ്യലല്ല, വിവിധയിനം ധാന്യങ്ങള്‍, വിത്തുകള്‍, മറ്റു ഭക്ഷ്യവസ്തുക്കള്‍ എന്നിവ ശേഖരിക്കലും സമര്‍ഥമായി സംരക്ഷിക്കലുമാണ് ജോലി. സൂക്ഷിച്ച് വെക്കുന്ന സ്ഥലത്ത് കിടന്ന് മുളച്ച് പോകാതിരിക്കാനായി ധാന്യങ്ങള്‍ രണ്ടായി മുറിച്ചിടുന്നു. രണ്ടായി മുറിച്ചാലും മുളക്കുന്ന ചിലയിനം ധാന്യങ്ങള്‍ നാലായും അതിലധിക. കോടിക്കണക്കിനാളുകള്‍ ഭക്ഷണം കിട്ടാതെ വിഷമിക്കുന്ന രാജ്യത്ത് ടണ്‍കണക്കിനു ധാനൃശേഖരം, സൂക്ഷിക്കാനറിയാത്തതിന്റെ പേരില്‍ പുഴുവരിച്ചു നശിച്ച വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരുന്ന ഇക്കാലത്ത് ഉറുമ്പില്‍ നിന്ന് നമുക്കേറെ പഠിക്കാനുണ്ട്.

ഉറുമ്പുകളുടെ ശക്തി

പണ്ടൊരു പണ്ഡിതന്‍, രാജാവിനു വേണ്ടി പ്രാര്‍ത്ഥിച്ചു. “”അല്ലാഹുവേ! രാജാവിനു നീ ഉറുമ്പിന്റെ ശക്തി പോലെയുള്ള ശക്തി നല്‍കേണമേ! “” വളരെ നിസ്സാരമായി ഗണിക്കുന്ന ഒരു ജീവിയടെ ശക്തി ലഭിക്കാനാണല്ലോ പണ്ഡിതന്‍ പ്രാര്‍ഥിച്ചതെന്നതിനാല്‍ രാജാവിനത് ഇഷ്ടപ്പെട്ടില്ല. ഇത് മനസ്സിലാക്കിയിട്ടെന്ന വണ്ണം പണ്ഡിതന്‍ പറഞ്ഞു. “”രാജാവേ! ലോകത്ത് തന്റെ ഭാരത്തേക്കാള്‍ എത്രയോ മടങ്ങ് ഭാരം ചുമക്കാന്‍ കഴിവുള്ള ഏകജീവി ഉറുമ്പ് മാത്രമാണ്. അതാണ് ഞാന്‍ അര്‍ഥമാക്കിയത്””
പണ്ഡിതന്‍ പറഞ്ഞത് തീര്‍ത്തും ശരിയാണ്. തന്റെ ഭാരത്തിന്റെ പതിന്മടങ്ങ് ഭാരമുള്ള വസ്തുക്കള്‍ ചുമന്ന് കൊണ്ട് പോകാനും ആയിരം മടങ്ങ് ഭാരമുള്ള വസ്തുക്കളെ തള്ളി നീക്കാനും ഉറുമ്പിന് നിഷ്പ്രയാസം കഴിയും! ജുര്‍ഹും ഗോത്രത്തെ അല്ലാഹു നശിപ്പിച്ചത് ഉറുമ്പുകളെ കൊണ്ടായിരുന്നുവെന്ന് ചരിത്രഗ്രന്ഥങ്ങളില്‍ കാണാം. അത്‌പോലെ ഹിജ്‌റ എട്ടാം വര്‍ഷം ഹുനൈന്‍ യുദ്ധം നടന്ന് കൊണ്ടിരിക്കെ ആകാശത്ത് നിന്ന് ഒരു തരം കറുത്ത ഉറുമ്പുകള്‍ വര്‍ഷിച്ചെന്നും അത് ഇസ്‌ലാമിന്റെ ശത്രുക്കളുടെ പരാജയത്തിന് ആക്കം കൂട്ടിയെന്നും മഹാനായ ജുബൈറുബ്‌നു മുത്വഇം പറഞ്ഞതായും അഠഗീകൃത ചരിത്ര ഗ്രന്ഥങ്ങളിലുണ്ട്.
വിയറ്റ്‌നാമിലും തായ്‌ലാന്‍ഡിലും കണ്ട് വരുന്ന വെളുത്ത നിറമുള്ള ഒരു തരം ഉറുമ്പുകള്‍ അതിശക്തന്മാരാണ്, പൂന്തോട്ട നിര്‍മ്മാണമാണ് ഇത്തരം ഉറുമ്പുകളുടെ പ്രധാനഹോബി. ചെടികളുടെ വിത്ത് ശേഖരിച്ച് അവ വളര്‍ത്തുകയും, അവസാനം വരെ അവയെ മോടിയില്‍ നിര്‍ത്തുന്നതിന് മേല്‍നോട്ടം വഹിക്കുകയുംചെയ്യുന്നു. തായ്‌ലാന്‍ഡുകാരുടെ ഭക്ഷ്യവിഭവമാണ് ഉറുമ്പിന്‍ മുട്ടകള്‍. അവിടെ മാര്‍ക്കറ്റുകളില്‍ ഇത് വില്‍പനക്ക് വെച്ചതായി കാണാം.
മനുഷ്യര്‍ മാത്രമേ കാലികളെ വളര്‍ത്താറുള്ളൂവെന്നാണ് നാമിത് വരെ മനസ്സിലാക്കിയിരുന്നതെങ്കില്‍ അത് തിരുത്താന്‍ സമയമായിരിക്കുന്നു. ആധുനിക പരീക്ഷണങ്ങള്‍ തെളിയിക്കുന്നത് കാലി വളര്‍ത്തല്‍ മനുഷ്യന്റെ കുത്തകയല്ലെന്നും, മറിച്ച് മനുഷ്യരെപ്പോലെ ഉറുമ്പുകളും “കാലികളെ” വളര്‍ത്തുകയും അതിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ്. “ആനിയഡ്‌സ് എന്നറിയപ്പെടുന്ന ഒരുതരം കീടങ്ങളെയാണ് ഉറുമ്പുകള്‍ കൂടുകളില്‍ വളര്‍ത്തുന്നത് ഈ വളര്‍ത്തു കീടങ്ങളുടെ ശരീരത്തില്‍ എപ്പോഴും തേന്‍ നിറഞ്ഞിരിക്കും. ഉറുമ്പുകളുടെ ഇഷ്ടവിഭവമാണത്. പശുവിന്റെ അകിടില്‍ നിന്ന് കറന്നെടുത്ത പാല്‍ വിശിഷ്ട പാനീയമായി മനുഷ്യര്‍ ഉപയോഞാന്‍ വിവാദത്തെ ഭയപ്പെടുന്നില്ല. ഗ്രൗണ്ട് സീറോ വിവാദം വളരെ നിര്‍മാണാത്മകമായ ഒരു സംവാദ പരിസരമാണ് ഉണ്ടാക്കിയത്. അത് മുസ്‌ലിംകള്‍ക്കും അമേരിക്കന്‍ പൊതുസമൂഹത്തിനും ഗുണകരമാകുകയാണ് ചെയ്തത്. പരസ്പരം അറിയുകയാണ് ശത്രുത ഒഴിവാക്കാനുള്ള ഒരേയൊരു പോംവഴി. ആ ദിശയിലുള്ള ചുവടുവെപ്പായി മാറി ഗ്രൗണ്ട് സീറോ വിവാദം- ഇമാം പറഞ്ഞു. പോലെ. മേല്‍പറഞ്ഞ പ്രാണികളെ ഉറുമ്പുകള്‍ എടുത്ത് മാളങ്ങളില്‍ കൊണ്ടപോയി താമസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുക മാത്രമല്ല, അവയുടെ മുട്ടകളേയും കുഞ്ഞുങ്ങളേയുമല്ലാം നന്നായി സംരക്ഷിക്കുകയും ചെയ്യുന്നു.

ഉറുമ്പിന്‍കൂട്ടത്തിലെ മെഴുകുതിരികള്‍!

മറ്റുള്ളവര്‍ക്കായി സ്വന്തം ജീവിതം ബലിയര്‍പ്പിക്കുന്നവരെ നാം മെഴുകുതിരിയോടുപമിക്കാറുണ്ട്. ഉറുമ്പുകളുടെ കൂട്ടത്തിലുമുണ്ട് ഇങ്ങനെയുള്ള ത്യാഗികള്‍. തേന്‍ ശേഖരിക്കുകയും അത് മറ്റുള്ളവര്‍ക്ക് പാനം ചെയ്യാന്‍ അവസരമൊരുക്കുകയും ചെയ്യലാണിവയുടെ ജോലി. മൂന്നിഞ്ച് നീളവും ഒരിഞ്ച് വീതിയുമുള്ള പ്രത്യേക അറകളില്‍ ചുരുണ്ട് കിടന്ന്, മറ്റു ഉറുമ്പുകള്‍ക്ക് തേന്‍കുടിക്കാന്‍ സൗകര്യമൊരുക്കുന്ന ഈ ഉറുമ്പുകള്‍ക്ക് ശരീരം മുഴുവനും, തേന്‍ നിറക്കാവുന്ന പ്രത്യേക തരം സഞ്ചികളുണ്ടാവും. ഈ സഞ്ചികളില്‍ നിന്ന് മറ്റ് ഉറുമ്പുകള്‍ തേന്‍ ഊമ്പിയെടുക്കുന്നു. തേന്‍ മുഴുവന്‍ തീരുമ്പോള്‍ ഇവ വീണ്ടും തേന്‍ ശേഖരിക്കാനായി പുറപ്പെടുന്നു. ഇങ്ങനെ ജീവിതം മുഴുവന്‍, മറ്റുള്ളവരെ തേന്‍ കുടിപ്പിക്കാനായി, ബലിയര്‍പ്പിക്കുന്ന ഇത്തരം ഉറുമ്പുകള്‍ ചെമ്പന്‍ നിറങ്ങളിലാണ് കാണപ്പെടുക! എന്തൊരു ത്യാഗമനസ്ഥിതിയല്ലേ! നേരെ മറിച്ചുമുണ്ടൊരു വിഭാഗം. റാണി അഥവാ രാജയുറുമ്പുകള്‍ എന്നാണിവക്കു പറയുക. രാജാക്കന്മാരെപ്പോലെ സുഖജീവിതം നയിക്കുന്നവരും സ്വാര്‍ഥ താത്പര്യക്കാരും അക്രമകാരികളുമായിരിക്കും ഈ വിഭാഗത്തിലെ ഉറുമ്പുകള്‍. തൊഴിലാളിയുറുമ്പുകളുടെ വീടുകള്‍ കൊള്ളയടിക്കകയും മുട്ടകള്‍ മോഷ്ടിച്ച് കൊണ്ട് പോവുകയും മുട്ടവിരിഞ്ഞു പുറത്ത് വരുന്ന കുഞ്ഞുങ്ങളെ അടിമകളാക്കി മാറ്റുകയും ചെയ്യുന്നു ഇവര്‍. പിന്നീട് രാജയുറുമ്പുകളുടെ വീട് വൃത്തിയാക്കല്‍, സംരക്ഷണം, ഭക്ഷണം കണ്ടെത്തി എത്തിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഇത്തരം അടിമയുറുമ്പുകളുടെ ജോലിയാണ്. രാജാക്കന്മാരെ പോലെ ഉണ്ടു, ഉറങ്ങിക്കഴിയുക മാത്രമാണ് രാജയുറുമ്പുകളുടെ ജോലി. മറ്റൊന്നിനും അവയെ കിട്ടില്ല. കൂടാതെ വേട്ടയാടുന്നവരും, യുദ്ധം ചെയ്യുന്നവരും, മറ്റു വിവിധ ജോലികളില്‍ നിപുണതയുള്ളവരും ഉറുമ്പ് സമൂഹത്തിലുണ്ടത്രെ! ഉറുമ്പുകളുടെ ശരാശരി ആയുസ്സ് 7 മുതല്‍ 15 വര്‍ഷം വരെയാണെങ്കിലും അറുപത് വയസ്സിലധികം ജീവിച്ച ഉറുമ്പുകളെയും ഗവേഷണത്തിനിടയില്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞന്മാര്‍ അവകാശപ്പെടുന്നു.