International
പാക് തിരഞ്ഞെടുപ്പ് ചൂടിലും അജ്മീര്‍ സിയാറത്ത്
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അജ്മീര്‍ മുഖ്യ വിഷയമാണ്. ഏത് പാര്‍ട്ടി നേതാക്കളായാലും അവരുടെ പ്രസംഗത്തില്‍ അജ്മീരിലെ ഖാജാ മുഹിയുദ്ദീന്‍ ചിശ്തിയുടെ മഖ്ബറയെ പരാമര്‍ശിച്ചിരിക്കും. തിരഞ്ഞെടുപ്പ് വാഗ്ദാനമെന്നോണം അജ്മീരില്‍ സിയാറത്ത് ചെയ്യുമെന്നും നേതാക്കാള്‍ പറഞ്ഞു കൊണ്ടിരിക്കുന്നു. മെയ് 11ന് നടക്കാനിരിക്കുന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണം സജീവമാകുമ്പോള്‍ പാക്കിസ്ഥാനില്‍ അജ്മീര്‍ ദര്‍ഗയും പ്രധാന ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. അജ്മീരിലേക്ക് നല്‍കുന്ന സംഭാവനാ വാഗ്ദാനങ്ങളും മറ്റും പറഞ്ഞ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുകയാണത്രെ.
പാക്കിസ്ഥാനിലെ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍ക്കായി അജ്മീരില്‍ പ്രത്യേക പ്രാര്‍ഥനയും നടക്കുന്നുണ്ട്. നേരിട്ടും അല്ലാതെയുമായി സ്ഥാനാര്‍ഥികള്‍ അജ്മീരിലേക്ക് സംഭാവനകള്‍ നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ പി പി പിയുടെ നേതാവും പാക് പ്രസിഡന്റുമായ ആസിഫലി സര്‍ദാരിയും അദ്ദേഹത്തിന്റെ മകന്‍ ബിലാവല്‍ ഭൂട്ടോയും അടക്കം നിരവധി നേതാക്കള്‍ അജ്മീര്‍ സന്ദര്‍ശിക്കുകയും ലക്ഷക്കണക്കിന് രൂപ സംഭാവന നല്‍കുകയും ചെയ്തിരുന്നു. ഈ സംഭവമാണ് പി പി പിയുടെ സ്ഥാനാര്‍ഥികള്‍ പ്രസംഗങ്ങളില്‍ ഉയര്‍ത്തി പിടിക്കുന്നത്. “ഖാജാ മുഹ്‌യുദ്ദീന്‍ ചിശ്തി ഞങ്ങളുടെ ആത്മീയ നേതാവാണ്.” പി പി പിയുടെ ലാഹോറിലെ സ്ഥാനര്‍ഥി അസീസുര്‍റഹ്മാന്‍ ചാന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ താന്‍ ആദ്യം ചെയ്യുക അജ്മീര്‍ സന്ദര്‍ശിക്കുകയായിരിക്കുമെന്ന് പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് നേതാവ് ഫരീദ് ചിശ്തി വ്യക്തമാക്കിക്കഴിഞ്ഞു. പാക്കിസ്ഥാന്റെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനും തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ നേതാവുമായ ഇമ്രാന്‍ ഖാന്‍ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ അജ്മീരിലേക്കുള്ള യാത്രയെ ഏറെ വിവരാണാതീതമായാണ് വിശേഷിപ്പിക്കുന്നത്.