National
സരബ്ജിത്ത്: നാള്‍വഴികള്‍
ന്യൂഡല്‍ഹി: ഇന്ത്യാ പാക് അതിര്‍ത്തിയിലെ തരണ്‍ തരണ്‍ ജില്ലയിലെ ഭിഖിവിന്ദ് ഗ്രാമത്തില്‍ ജനിച്ച സരബ്ജിത് സിംഗ് അന്താരാഷ്ട്ര വാര്‍ത്തകളുടെ പ്രധാന തലക്കെട്ടുകളില്‍ ഇടം പിടിക്കുകയും നയതന്ത്ര ചര്‍ച്ചകളുടെ കേന്ദ്രമായി മാറുകയും ചെയ്ത വിവാദ ഹേതുവായി മാറുന്നത് തൊണ്ണൂറുകളുടെ ഒടുവിലാണ്.
1990 ആഗസ്റ്റ് 28: ഇന്ത്യാ പാക് അതിര്‍ത്തി മുറിച്ച് കടക്കവേ പഞ്ചാബിലെ ഖര്‍ലാ ഗ്രാമത്തിന് പുറത്ത് വെച്ച് സരബ്ജിത് സിംഗിനെ പാക് അധികൃതര്‍ പിടികൂടി.
1990 ആഗസ്റ്റ് 30: പാക് തീവ്രവാദ വിരുദ്ധ സേന ലാഹോറില്‍ അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മേഘ്‌നാ സിംഗിന്റെ മകന്‍ മഞ്ജിത്ത് സിംഗ് എന്ന നിലയിലാണ് സരബ്ജിത്് സിംഗ് അറസ്റ്റ് ചെയ്യപ്പെട്ടതെന്നായിരുന്നു റിപ്പോര്‍ട്ട്.
1990 ആഗസ്റ്റ് 30: ലാഹോറിലും ഫൈസലാബാദിലും ഇരട്ട സ്‌ഫോടനം. പത്ത് മരണം, 66 പേര്‍ക്ക് പരുക്ക്.
മെയ് 1991: സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നതില്‍ സരബ്ജിത്ത് സിംഗ് കുറ്റക്കാരനാണെന്ന് ലാഹോറിലെ പ്രത്യേക കോടതി കണ്ടെത്തി. വധശിക്ഷ വിധിച്ചു. കോട് ലഖ്പത് ജയിലിലെ ഏകാന്ത സെല്ലില്‍ പ്രവേശിപ്പിക്കപ്പെട്ടു.
ജൂണ്‍ 1991: സഹോദരി ദല്‍ബീര്‍ കൗര്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിനെ സമീപിച്ചു.
2001 ഡിസംബര്‍: സരബ്ജിത്തിന്റെ അപ്പീല്‍ ഹരജി ലാഹോര്‍ ഹൈക്കോടതി തള്ളി.
2005 ആഗസ്റ്റ്: സമര്‍പ്പിക്കാന്‍ വൈകിയെന്ന് കാണിച്ച് സരബ്ജിത്തിന്റെ അപ്പീല്‍ പാക് സുപ്രീം കോടതി തള്ളി.
2008 മാര്‍ച്ച്: ദയാഹരജി അന്നത്തെ പ്രസിഡന്റ് പര്‍വേസ് മുശര്‍റഫ് തള്ളി. ഏപ്രില്‍ ഒന്നിന് തൂക്കിലേറ്റുമെന്ന് പ്രഖ്യാപനം.
2008 മാര്‍ച്ച്: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് മുശര്‍റഫിനെ വിളിച്ചു. വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തു.
2009 ജൂണ്‍: റിവിഷന്‍ ഹരജിയും സുപ്രീം കോടതി തളളി.
2009 ജൂലൈ: പുതിയ അഭിഭാഷകന്‍ അവൈസ് ശൈഖ് പല തലങ്ങളില്‍ ദയാഹരജി നല്‍കി.
2012 മെയ്: ഇന്ത്യയില്‍ അറസ്റ്റിലായിരുന്ന പാക് വൈറോളജിസ്റ്റ് ഖലീല്‍ ചിശ്ത്തിയെ പാക്കിസ്ഥാനിലേക്ക് പോകാന്‍ ഇന്ത്യന്‍ സുപ്രീം കോടതി അനുവദിച്ചതിന്റെ പശ്ചാത്തലത്തില്‍ പത്താം തവണ ദയാഹരജി സമര്‍പ്പിച്ചു.
2012 ജൂണ്‍: സരബ്ജിത്ത് ഉടന്‍ മോചിതനാകുമെന്ന് ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പക്ഷേ മോചിതനായത് സുര്‍ജിത്ത് സിംഗ്.
2013 ഏപ്രില്‍ 26: സഹതടവുകാരുടെ ആക്രമണത്തില്‍ ഗുരുതരമായ പരുക്കേറ്റ് ജിന്നാ ആശുപ്രത്രിയില്‍.