Connect with us

Palakkad

ദേശീയ പാത സ്ഥലമെടുപ്പ് : വാണിയമ്പാറ-മണ്ണുത്തി സ്ഥലമെടുപ്പിന് നല്‍കിയ നഷ്ടപരിഹാരം നല്‍കണം

Published

|

Last Updated

പാലക്കാട്: ദേശീയപാതക്കായി സ്ഥലം വിട്ട് നല്‍കിയവര്‍ക്ക് വാണിയമ്പാറ – മണ്ണുത്തി ദേശീയപാതക്ക് ആര്‍ബിട്രേഷനില്‍ അനുവദിച്ചു കൊണ്ടിരിക്കുന്ന നഷ്ട പരിഹാരം നല്‍കണമന്ന് എം ബി രാജേഷ് എം പി ആവശ്യപ്പെട്ടു. തുച്ഛമായ തുക മാത്രം നഷ്ടപരിഹാരം ലഭിച്ചത് സംബന്ധിച്ച വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് എം ബി രാജേഷ് എം പി എന്‍.എച്ച് 47 വാളയാര്‍-വടക്കഞ്ചേരി സ്ഥലമെടുപ്പ് അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ചന്ദ്രനഗറില്‍ നടന്ന ദേശീയപാത ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയപാത വികസനത്തിന് 2006 ലാണ് വിജ്ഞാപനമായത്. അതിന് രണ്ടുവര്‍ഷം മുമ്പുള്ള ആധാരത്തിന്റെ വിലയുടെ അടിസ്ഥാനത്തിലാണ് 2013ല്‍ ആര്‍ബിട്രേഷന്‍ വഴി നഷ്ടപരിഹാരം നല്‍കിക്കൊണ്ടിരിക്കുന്നത്. ഇത് തികച്ചും അശാസ്ത്രീയമാണ്. സ്ഥലവും കെട്ടിടവും നഷ്ടപ്പെടുന്നവര്‍ക്ക് ഈ തുക കൊണ്ട് യാതൊന്നും ചെയ്യാന്‍ കഴിയില്ല. “ഭൂമിക്ക് ഇന്നത്തെ കമ്പോളവിലയും കെട്ടിടങ്ങള്‍ക്ക് 2013ലെ പിഡബ്ല്യുഡി നിരക്കും ലഭിച്ചാലേ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് പുനരധിവാസമുണ്ടാകൂ. വാണിയമ്പാറ – മണ്ണുത്തി ദേശീയപാതക്ക് ആര്‍ബിട്രേഷനില്‍ അനുവദിച്ചു കൊണ്ടിരിക്കുന്ന 256 ശതമാനം വര്‍ധന പാലക്കാടിന് അനുവദിക്കാത്തത് ജില്ലയോടുള്ള അവഗണനയാണെന്ന് എം.പി ചൂണ്ടിക്കാട്ടി. എ. പ്രഭാകരന്‍, എന്‍. ശിവരാജന്‍, എസ് കെ അനന്തകൃഷ്ണന്‍, സുനില്‍ ജോര്‍ജ്, അബ്ദുള്‍ നാസര്‍, വിശ്വനാഥന്‍, ബാലമുരളി, പ്രേമകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഉപരോധസമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.

Latest