Connect with us

Gulf

പ്ലാസ്റ്റിക് ബേഗുകള്‍ക്കെതിരെ ദുബൈ നഗരസഭ ബോധവത്കരണം തുടങ്ങി

Published

|

Last Updated

ദുബൈ: പ്ലാസ്റ്റിക് ബേഗുകള്‍ ഉപേക്ഷിക്കാന്‍ ദുബൈ നഗരസഭാ ബോധവത്കരണം തുടങ്ങി. ഇത്തിഹാദ് മാളിലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് ഉദ്ഘാടനം ചെയ്തത്. ആറ് മാസം നീണ്ടുനില്‍ക്കുന്ന പ്രചാരണമാണ് നടത്തുകയെന്ന് ദുബൈ നഗരസഭാ അസി. ഡയറക്ടര്‍ കേണല്‍ എഞ്ചി. സലാഹ് അമീരി അറിയിച്ചു.

എല്ലാ കോപ്പറേറ്റീവ് സൊസൈറ്റികളിലും പ്രചാരണം തുടങ്ങിയിട്ടുണ്ട്. പരിസ്ഥിതി, ജല മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണിത്. പ്ലാസ്റ്റിക് ബേഗുകളുടെ ഉപയോഗം കുറക്കണമെന്നും മാലിന്യങ്ങള്‍ വലിച്ചെറിയരുതെന്നും ഇടപാടുകാരോട് ആവശ്യപ്പെടും. ഷോപ്പിംഗ് സെന്ററുകളാണ് ബേഗുകള്‍ വിതരണം ചെയ്യുന്നത്. അവരുടെയിടയിലും ബോധവത്കരണം നടത്തും. മണ്ണില്‍ അലിഞ്ഞു ചേരാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വര്‍ജിക്കണമെന്നാണ് നഗരസഭാ നിലപാട്.

മനുഷ്യരുടെയും മൃഗങ്ങളുടെയും മറ്റും ആരോഗ്യത്തിനും ഇത് ഹാനികരമാണ്. പ്ലാസ്റ്റിക് ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് എല്ലായിടത്തും പ്രചാരണം നടത്തും. ആശയവിനിമയത്തിന് എല്ലാ വഴികളും നഗരസഭ തേടും. മരുഭൂമിയില്‍ പ്ലാസ്റ്റിക് ബേഗുകള്‍ വലിച്ചെറിയുന്നത് ഒട്ടകങ്ങള്‍ക്ക് ഭീഷണിയാണ്. ഒട്ടകത്തിന്റെ വയറ്റില്‍ പ്ലാസ്റ്റിക് ബേഗുകള്‍ ചെന്നാല്‍ മരണം ഉറപ്പാണ്. കടലില്‍ പ്ലാസ്റ്റിക് ബേഗുകള്‍ മത്സ്യങ്ങളുടെയും മറ്റു ജീവജാലങ്ങളുടെയും നിലനില്‍പ്പിനെ ബാധിക്കുന്നു-എഞ്ചി. സലാഹ് അമീരി അറിയിച്ചു. പ്ലാസ്റ്റിക് ബേഗുകള്‍ക്ക് ബദലായുള്ള സംവിധാനത്തെക്കുറിച്ച് ബോധവത്കരണം നടത്തും. ഇത്തിഹാദ് മാളില്‍ പരിസ്ഥിതി സൗഹൃദ ബേഗുകള്‍ വിതരണം ചെയ്തു.

ദുബൈയില്‍ കഴിഞ്ഞ വര്‍ഷം 290 കോടി പ്ലാസ്റ്റിക് ബേഗുകള്‍ വിതരണം ചെയ്തുവെന്നാണ് കണക്ക്. ഇത് ആപത്കരമാണ്. ബദല്‍ മാര്‍ഗങ്ങള്‍ അനിവാര്യമാണ്. എല്ലാ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം അഞ്ച് മുതല്‍ എല്ലാ വാണിജ്യ കേന്ദ്രങ്ങളും ബോധവത്കരണം നടത്തും.
പ്ലാസ്റ്റിക് ബേഗ് നിര്‍മാണ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി നിരുത്സാഹപ്പെടുത്തും. മണ്ണിലലിയുന്ന ബേഗുകള്‍ നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കുമെന്നും അമീരി അറിയിച്ചു.

 

 

Latest