Connect with us

Sports

ബ്രസീല്‍ നിരയെ ഇന്നറിയാം

Published

|

Last Updated

റിയോഡിജനീറോ: ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തിന് മാസങ്ങള്‍ മാത്രം മുന്നില്‍ നില്‍ക്കെ, കോണ്‍ഫെഡറേഷന്‍ കപ്പിന്റെ ലഹരി നുരഞ്ഞു പൊന്തുന്നു. ഇനി മുപ്പത്തൊന്ന് നാളുകള്‍ മാത്രം. സ്‌പെയിന്‍, ജപ്പാന്‍, മെക്‌സിക്കോ, താഹിതി, നൈജീരിയ, ഉറുഗ്വെ, ഇറ്റലി തുടങ്ങീ വന്‍കരാ ചാമ്പ്യന്‍മാര്‍ പങ്കെടുക്കുന്ന കോണ്‍ഫെഡറേഷന്‍ കപ്പിനുള്ള ബ്രസീല്‍ നിരയെ ഇന്ന് പ്രഖ്യാപിക്കും. നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ പോന്ന നിരയെയാകും കോച്ച് ലൂയിസ് ഫിലിപ് സ്‌കൊളാരി പരീക്ഷിക്കുക. റൊണാള്‍ഡീഞ്ഞോ, കക്ക ഇവരിലൊരാള്‍ക്ക് മാത്രമേ ടീമില്‍ ഇടമുള്ളൂവെന്ന് സ്‌കൊളാരി വ്യക്തമാക്കിയതാണ്. അതുകൊണ്ടു തന്നെ ഇവര്‍ തമ്മിലാണ് പ്രധാന മത്സരം.

പരിചയ സമ്പന്നരായ സ്‌ട്രൈക്കര്‍മാരെ വേണോ, അതോ യുവത്വത്തിന്റെ പ്രസരിപ്പോടെ തിളങ്ങുന്നവരെ വേണോ എന്നതെല്ലാം സ്‌കൊളാരി പരിശോധിച്ചു കഴിഞ്ഞിട്ടുണ്ട്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരാണ് സ്‌കൊളാരിയുടെ മറ്റൊരു പ്രധാന സെലക്ഷന്‍. 2002 ലോകകപ്പ് കിരീടം ബ്രസീല്‍ നേടുമ്പോള്‍ ആ നിരയില്‍ ഗില്‍ബര്‍ട്ടോ സില്‍വ, ക്ലെബേഴ്‌സന്‍ എന്നീ രണ്ട് മിടുക്കരായ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരുണ്ടായിരുന്നു. ഇവരെ കേന്ദ്രീകരിച്ചായിരുന്നു സ്‌കൊളാരി ടീം പടുത്തുയര്‍ത്തിയത്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ബ്രസീല്‍ ഫുട്‌ബോളില്‍ മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാര്‍ കുറവാണ്. സ്‌കൊളാരി ആ സത്യത്തെ മുന്‍നിര്‍ത്തിയാണ് ഗെയിം പ്ലാനും ടീംപ്ലാനും തയ്യാറാക്കുന്നത്. സ്‌കൊളാരിയുടെ ടീമില്‍ ഹോള്‍ഡിംഗ് മിഡ്ഫീല്‍ഡര്‍മാര്‍ രണ്ട് പേരുണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഗോള്‍ നേടുന്ന സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍മാരേക്കാള്‍ സ്‌കൊളാരിക്ക് പ്രിയം അവരോടാണ്. മാധ്യമങ്ങള്‍ക്ക് ഇഷ്ടമുണ്ടാകും ഗോളടിക്കുന്ന മിഡ്ഫീല്‍ഡര്‍മാരെ. എന്നാല്‍, ഒരു കോച്ചിന് അതിനേക്കാള്‍ വലുത് ടീമിന്റെ കെട്ടുറപ്പാണ്. അടുത്തിടെ നടന്ന സൗഹൃദ മത്സരങ്ങളില്‍ സ്‌കൊളാരി ഒരു പറ്റം ഡിഫന്‍സീവ് മീഡിയോസിനെ പരീക്ഷിച്ചിരുന്നു. കോറിന്ത്യന്‍സന്റെ ഇരട്ടകളായ പൗളിഞ്ഞോ-റാഫ, ബയേണ്‍മ്യൂണിക്കിന്റെ ലൂയിസ് ഗുസ്താവോ, ഗ്രെമിയോയുടെ ഫെര്‍നാന്‍ഡോ, ഫഌമിനെന്‍സിന്റെ ജീന്‍ എന്നിവരാണ് RONALDINOമത്സരരംഗത്തുള്ളത്. ചെല്‍സിയുടെ റാമിറെസ് സ്‌കൊളാരിയുടെ പദ്ധതിയിലുള്‍പ്പെടുന്ന മിഡ്ഫീല്‍ഡറാണ്. ചെല്‍സിയുടെ ഡേവിഡ് ലൂയിസിന് ഡിഫന്‍ഡറുടെ റോളായിരിക്കില്ല സ്‌കൊളാരി നല്‍കുക. സെന്‍ട്രല്‍ മിഡ്ഫീല്‍ഡറുടെ ദൗത്യമാകും. ലാസിയോയുടെ ഹെര്‍നാനെസ്, ചെല്‍സിയുടെ ഒസ്‌കര്‍, പി എസ് ജിയുടെ ലുകാസ് എന്നിവരും സ്‌കൊളാരിയുടെ പരിഗണനയിലുണ്ട്. ടീമില്‍ സ്ഥാനം തേടുന്ന മിഡ്ഫീല്‍ഡര്‍മാരില്‍ ലിവര്‍പൂളിന്റെ ഇരുപതുകാരന്‍ ഫിലിപ് കോട്ടീഞ്ഞോയുമുണ്ട്. വാസ്‌കോ ഡ ഗാമ മുന്‍താരമായ കോട്ടീഞ്ഞോ ഇന്റര്‍മിലാനില്‍ ലിവര്‍പൂളിലെത്തിയത് ജനുവരി ട്രാന്‍സ്ഫറിലാണ്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ലിവര്‍പൂളിന്റെ പ്ലെയര്‍ പുരസ്‌കാരം ഈ യുവതാരത്തിനായിരുന്നു. ചെല്‍സിയും ബൊറൂസിയഡോര്‍ട്മുണ്ടും സ്വന്തമാക്കാന്‍ ശ്രമിക്കുന്ന അത്‌ലറ്റികോ മിനെയ്‌റോയുടെ ബെര്‍നാര്‍ഡാണ് മറ്റൊരു മിഡ്ഫീല്‍ഡര്‍. ഡിഫന്‍സില്‍ പി എസ് ജി ക്യാപ്റ്റന്‍ തിയഗോ സില്‍വക്ക് കൂട്ടായെത്തുക ആരൊക്കെയാകും എന്നതിനും ഇന്ന് ഉത്തരം ലഭിക്കും. ചെല്‍സിയുടെ ലൂയിസിനെ മിഡ്ഫീല്‍ഡിലേക്ക് പരിഗണിച്ചില്ലെങ്കില്‍ ഡിഫന്‍സിലുണ്ടാകും. ബയേണ്‍മ്യൂണിക്കിന്റെ ഡാന്റെ, അത്‌ലറ്റികോ മിനെയ്‌റോയുടെ റെവര്‍, ക്രുസെയ്‌റോയുടെ ഡിഡെ എന്നിവരും രംഗത്തുണ്ട്.
പ്ലേമേക്കര്‍ നെയ്മറിന് മുന്നിലായി മിനെയ്‌റോയുടെ സ്‌ട്രൈക്കര്‍ ഫ്രെഡിനെ സ്‌കൊളാരി ഉള്‍പ്പെടുത്തും. ഹല്‍ക്കാണ് മറ്റൊരു സ്‌ട്രൈക്കര്‍. അലക്‌സാന്‍ഡ്രെ പാറ്റോയും ലിയാന്‍ഡ്രോ ഡാമിയോയും രംഗത്തുണ്ടെങ്കിലും സാധ്യത കുറവാണ്. ഗോള്‍വല കാക്കാന്‍ ക്യൂന്‍സ് പാര്‍ക് റേഞ്ചേഴ്‌സിന്റെ ജൂലിയോ സീസര്‍ക്കാണ് പ്രഥമ പരിഗണന. ഫഌമിനന്‍സിന്റെ ഡിയഗോ കാവലെരി, ബൊടഫൊഗോയുടെ ജെഫേഴ്‌സന്‍ എന്നിവരെയും പരിഗണിക്കും.
മെനെസസിന്റെ കൈയ്യില്‍ നിന്ന് ബ്രസീല്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റുവാങ്ങിയ സ്‌കൊളാരിക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണുള്ളത്. ഫിഫ റാങ്കിംഗില്‍ പത്തൊമ്പതാം സ്ഥാനത്തേക്ക് പതിച്ച ബ്രസീല്‍ ചരിത്രത്തിലെ ഏറ്റവും മോശം ഫോമിലാണ്. എന്നാല്‍, ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷ(സിബിഎഫ്)ന്റെ പൂര്‍ണ kaka_0പിന്തുണ സ്‌കൊളാരിക്കുണ്ട്. കോണ്‍ഫെഡറേഷന്‍ കപ്പില്‍ ടീം പരാജയപ്പെട്ടാലും സ്‌കൊളാരിയെ പിന്തുണക്കുമെന്ന് സിബിഎഫ് പ്രസിഡന്റ് ജോസ് മരിയ മരിന്‍ വ്യക്തമാക്കി. സ്‌കൊളാരിയില്‍ വിശ്വാസമര്‍പ്പിക്കുകയാണ് ബ്രസീല്‍. ഏതെങ്കിലും കാരണവശാല്‍ ബ്രസീല്‍ കോണ്‍ഫെഡറേഷന്‍ കപ്പ് നേടാതിരുന്നാല്‍, കോച്ചിനെയോ ടെക്‌നിക്കല്‍ സ്റ്റാഫുകളെയോ മാറ്റില്ല. അവര്‍ തുടരുക തന്നെ ചെയ്യും – മരിന്‍ പറഞ്ഞു.
ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനോട് 2-1ന് തോറ്റ ബ്രസീല്‍ ഇറ്റലിയെ 2-2നും റഷ്യയെ 1-1നും സമനില പിടിച്ച് നില മെച്ചപ്പെടുത്തി. ജൂണ്‍ പതിനഞ്ചിന് ബ്രസീലിയയില്‍ ജപ്പാനെ നേരിട്ടുകൊണ്ട് ബ്രസീല്‍ കോണ്‍ഫെഡറേഷന്‍ കപ്പില്‍ കിക്കോഫ് കുറിക്കും. ജൂണ്‍ രണ്ടിന് മറക്കാന സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെയും തൊട്ടടുത്ത ആഴ്ചയില്‍ ഫ്രാന്‍സിനെയും നേരിടുന്നതാണ് ബ്രസീലിന്റെ പരിശീലന മത്സരങ്ങള്‍.

 

കക്കയും റൊണാള്‍ഡീഞ്ഞോയും ഒരുമിച്ച് ബ്രസീലിന് കളിക്കില്ല. ഇവരിലൊരാളെ മാത്രമേ എനിക്കാവശ്യമുള്ളൂസ്‌കൊളാരി

---- facebook comment plugin here -----

Latest