Connect with us

National

മണിപ്പാല്‍ കൂട്ട ബലാത്സംഗം: മൂന്ന് മണിക്കൂര്‍ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി

Published

|

Last Updated

മംഗലാപുരം: കാമവെറിയന്മാര്‍ തന്നെ മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി പീഡിപ്പിച്ചുവെന്ന് മണിപ്പാലില്‍ കൂട്ട ബലാത്സംഗത്തിനിരയായ മലയാളി പെണ്‍കുട്ടിയുടെ മൊഴി. മൂന്ന് പേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു. വനിതാ പോലീസിന്റെയും കൗണ്‍സിലര്‍മാരുടെയും സാന്നിധ്യത്തിലാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളുടെ രേഖാചിത്രം തയ്യാറാക്കുമെന്ന് പോലീസ് പറഞ്ഞു.

വിജനമായ സ്ഥലത്തേക്ക് തട്ടിക്കൊണ്ടു പോയ ശേഷമായിരുന്നു പീഡനമെന്ന് പെണ്‍കുട്ടി പറഞ്ഞു. ഓട്ടോ ഡ്രൈവര്‍മാരാണ് തട്ടിക്കൊണ്ടുപോയത്. ഇവരില്‍ പലരും ഒന്നിലധികം തവണ പീഡിപ്പിച്ചു. ഒടുവില്‍ അവശയായപ്പോള്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. തുടര്‍ന്ന് തനിയെയാണ് താമസിക്കുന്ന ഫഌറ്റിന് അടുത്ത് എത്തിയതെന്നും പെണ്‍കുട്ടി വിശദീകരിച്ചു.

കര്‍ണാടക ആഭ്യന്തര മന്ത്രി കെ ജെ ജോര്‍ജ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അപ്രാഡി, ഇടിയടുക്ക് സ്വദേശികളായ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ആശുപത്രിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാഴാഴ്ച രാത്രിയാണ് കസ്തൂര്‍ബാ മെഡിക്കല്‍ കോളജിലെ നാലാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥിനിയായ തിരുവനന്തപുരം സ്വദേശിനി അതിക്രൂരമായ പീഡനത്തിനിരയായത്.