Kasargod
തീരത്ത് വീണ്ടും ടാങ്കറും സിലിന്‍ഡറും
കാസര്‍കോട്: മഞ്ചേശ്വരം, ബേരിക്ക, കോയിപ്പാടി കടപ്പുറങ്ങളില്‍ ടാങ്കറുകള്‍ കരക്കടിഞ്ഞതിന് പിന്നാലെ ഇന്നലെ രാവിലെ കോട്ടിക്കുളം കൊവ്വല്‍ ബീച്ചിലും ടാങ്കര്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകിട്ട് കാസര്‍കോട് കടപ്പുറത്തും നാങ്കി കടപ്പുറത്തും സിലിന്‍ഡറുകള്‍ കരക്കടിഞ്ഞിരുന്നു. ബേരിക്കയിലും കോയിപ്പാടിയിലും കരക്കടിഞ്ഞ കൂറ്റന്‍ ടാങ്കറുകള്‍ പരിശോധിക്കാന്‍ കൊച്ചിയില്‍നിന്ന് നാവികസേനാ സംഘവും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വിദഗ്ധരും ഇന്നെത്തും.
ഫ്രീസറുകളില്‍ ഉപയോഗിക്കുന്ന വാതകമാണ് നാങ്കിയിലും ബേരിക്കയിലും കരക്കടിഞ്ഞ ടാങ്കിനകത്തുള്ളതെന്നാണ് പ്രാഥമിക നിഗമനം. ഇത്തരത്തിലുള്ള ടാങ്കര്‍ തന്നെയായിരിക്കും കോട്ടിക്കുളം കടപ്പുറത്തും കണ്ടെത്തിയതെന്നാണ് കരുതുന്നത്. കപ്പല്‍ തകര്‍ന്നപ്പോള്‍ കടലില്‍ ഒലിച്ചുവന്നതാകാം ഇതെന്നാണ് വിവരം. എന്നാല്‍, ഉപയോഗയോഗ്യമല്ലാത്ത ടാങ്കറുകള്‍ കടലില്‍ നിന്നും കരയിലെത്തിക്കാനും നശിപ്പിക്കാനും ചെലവും സമയവും കൂടുതല്‍ വേണമെന്നതിനാല്‍ കടലില്‍ തള്ളിയതാകാമെന്നും വിദഗ്ധര്‍ പറയുന്നു. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന വാതകമാണ് ഇതിനകത്തുള്ളത്. വിദേശരാജ്യങ്ങളിലെ പോലെ ഇത് നശിപ്പിക്കാന്‍ പ്രത്യേകം സുരക്ഷാ ഏര്‍പ്പാടുകള്‍ ഒരുക്കേണ്ടതുണ്ട്.
മഞ്ചേശ്വരം മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള തീരദേശ മേഖലയില്‍ ഏതാനും ദിവസമായി ഫുട്‌ബോളും ഫ്രിഡ്ജും ഫഌസ്‌കും ഒഴുകിയെത്തിയിരുന്നു. ഉപയോഗയോഗ്യമല്ലാത്തവ വലിച്ചെറിഞ്ഞതാകാമെന്നാണ് നിഗമനം. കടലില്‍ ഒഴുകിവന്ന പല സാധനങ്ങളും നാട്ടുകാരില്‍ ചിലര്‍ ശേഖരിച്ചിരുന്നു. ഏതാനും ചിലത് മാത്രമേ കോസ്റ്റല്‍ പോലീസിന് ലഭിച്ചുള്ളൂ.
ഇതുസംബന്ധിച്ച് ലഭിച്ച സൂചനകളടങ്ങുന്ന റിപ്പോര്‍ട്ട് നാവിക സേനക്കും കോസ്റ്റ് ഗാര്‍ഡിനും ഇന്റലിജന്‍സ് വകുപ്പിനും തളങ്കരയിലെ തീരദേശ പോലീസ് അയച്ചുകൊടുത്തിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ ബന്തിയോട് മുതല്‍ കാഞ്ഞങ്ങാട് വരെ കടല്‍ത്തീരത്ത് ദിവസവും ഒഴുകിയെത്തുന്നത് മുംബൈ ഉള്‍ക്കടലില്‍ തീപിടിച്ചു മുങ്ങിത്താഴ്ന്ന ചരക്ക് കപ്പലില്‍നിന്നുള്ള വിലപിടിപ്പുള്ള സാധന സാമഗ്രികളാണെന്നാണ് സൂചന.