Connect with us

Articles

ഗോ(ള്‍)ഡ്‌സ് ഓണ്‍ കണ്‍ട്രി

Published

|

Last Updated

സ്വര്‍ണത്തിളക്കം ഇന്ത്യയുടെ തിളക്കം കെടുത്തിയെന്ന് ചിദംബരം പരിതപിക്കുന്നു. രൂപയുടെ മൂല്യം പ്രകാശവേഗത്തില്‍ ഇടിയുന്നത് കണ്ടപ്പോഴാണ് ധനതത്വശാസ്ത്രത്തില്‍ മഹാജ്ഞാനിയായ ചിദംബരത്തിന്റ മനസ്സില്‍ ഒരു ശ്ലോകം ജനിച്ചത്. “ആളുകള്‍ വിചാരിക്കുന്നത് അവര്‍ സ്വര്‍ണം വാങ്ങുന്നത് രൂപ നല്‍കിയാണ്, വാസ്തവത്തില്‍ അവര്‍ നല്‍കുന്നത് ഡോളറാണ്.” ചിദംബരന്‍ എന്നാല്‍ ജ്ഞാനം ധരിച്ചവന്‍ എന്നാണ് അര്‍ഥം. ആ പേരിന്റെ മഹത്വത്തിന് ചേര്‍ന്ന മൊഴിമുത്തുകള്‍. ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് ചോദിക്കുന്നവര്‍ക്ക് ചിദംബരം തന്നെ മറുപടി. ഇണക്കിളികളില്‍ ഒന്ന് അമ്പേറ്റ് പിടയുന്നത് കണ്ടപ്പോഴാണ് വാത്മീകിയുടെ ഹൃദയത്തില്‍ മാനിഷാദ (അരുതേ കാട്ടാളാ) എന്ന് തുടങ്ങുന്ന നിത്യസുരഭിലമായ ശ്ലോകം രൂപപ്പെട്ടത്. അത് രാമായണം എന്ന ഇതിഹാസ കൃതിയുടെ രചനക്ക് പ്രചോദനമായി തീരുകയും ചെയ്തു.

ശോകത്തില്‍ നിന്നാണ് ശ്ലോകമുണ്ടാകുന്നത്. ത്രേതായുഗത്തില്‍ മാത്രമല്ല, കലിയുഗത്തിലും അത് മഹാസത്യമാണെന്ന് ചിദംബരം തെളിയിച്ചിരിക്കുന്നു. അല്ലെങ്കില്‍ ഇത്രയും ഛന്ദോനിബദ്ധമായ വാക്കുകള്‍ ചിദംബര ഹൃദയത്തില്‍ നാമ്പെടുക്കുകയില്ലല്ലോ. ഇനി ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെപ്പറ്റി ഒരു പുസ്തകം കൂടി രചിച്ചാല്‍ എല്ലാം മംഗളമാകും. ഭരണ വിരോധം, കോണ്‍ഗ്രസ്് ഭീതി, അശുഭചിന്ത, പ്രതിഷേധ ത്വര തുടങ്ങിയ മാനസിക പിരിമുറുക്കങ്ങള്‍ക്കും മോക്ഷം കൊതിക്കുന്നവര്‍ക്കും ഈ വിശിഷ്ട ഗ്രന്ഥം പാരായണം ചെയ്താല്‍ ഫലം കിട്ടും എന്ന് ഒരു സര്‍ക്കാര്‍ ഉത്തരവും ഇറക്കാവുന്നതാണ്.

ഇന്ത്യയില്‍ കോലാറില്‍ മാത്രമാണ് ഒരു സ്വര്‍ണ ഖനിയുണ്ടായിരുന്നത്. അത് അടച്ചുപൂട്ടിയിട്ട് വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു. പിന്നെ സ്വര്‍ണമുള്ളത് ഇങ്ങ് കേരളത്തിലാണ്. നിലമ്പൂരിലെ മരുത, കാപ്പല്‍ മലനിരകളിലും ചാലിയാര്‍ പുഴയിലും. നൂറ്റാണ്ടുകളായി തുടരുന്ന അനധികൃത ഖനനമാണ് അത്. ടണ്‍ കണക്കിന് മണ്ണരിച്ചാല്‍ പോലും അവിടെ നിന്ന് ഒരു ഗ്രാം പോലും കിട്ടില്ല. ഇന്ത്യയുടെ പല ഭാഗത്തും വമ്പിച്ച സ്വര്‍ണനിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ജിയോളജി വകുപ്പ് വീരവാദം മുഴക്കാറുണ്ട്. എന്നാല്‍ ഒരു കഴഞ്ച് പോലും കുഴിച്ചെടുത്തിട്ടില്ല. അതായത് ഇന്ത്യക്കാരന്റെ സ്വര്‍ണമോഹങ്ങള്‍ക്ക് ഒരു കൈ സഹായിക്കാന്‍ ഇന്ത്യന്‍ മണ്ണില്‍ സ്വര്‍ണമേയില്ല. വിദേശ രാജ്യങ്ങളാണ് ഇന്ത്യയുടെ സ്വര്‍ണക്കമ്പം നിറവേറ്റുന്നത് എന്ന് ചുരുക്കം. വിദേശത്ത് നിന്ന് സ്വര്‍ണം പോയിട്ട് ചെമ്പ് പോലും കിട്ടില്ല ഇന്ത്യന്‍ കറന്‍സി കൊടുത്താല്‍ എന്ന് അിറയാത്തവരായി ആരെങ്കിലും ഈ മഹാരാജ്യത്ത് ഉണ്ടാകുമോ? എല്ലാവര്‍ക്കും അറിയാവുന്ന ഒരു സത്യം വിളിച്ചു പറയുക മാത്രമല്ല അദ്ദേഹം ചെയ്തത്, സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ച നയവൈകല്യങ്ങളെ മൂടിവെക്കാന്‍ ജനങ്ങളെ പഴിക്കുക കൂടിയാണ്. ഓഹരി വിപണിയിലും മ്യൂച്ച്വല്‍ ഫണ്ടുകളിലും ലക്ഷക്കണക്കിന് കോടികള്‍ നഷ്ടപ്പെട്ട ഇന്ത്യക്കാരന്‍ സ്വര്‍ണം കൂടുതല്‍ സുരക്ഷിതമായ നിക്ഷേപമായി ധരിച്ചതില്‍ എന്താണ് തെറ്റ്? സര്‍ക്കാറിന് അന്ന് അതിന്റെ പൗരന്മാര്‍ക്ക് വേണ്ടി ഒരു സാന്ത്വന വാക്ക് പോലും പറയാന്‍ പറ്റിയില്ലല്ലോ. മാത്രമല്ല, സര്‍ക്കാര്‍ തന്നെ സുരക്ഷിതമായ നിക്ഷേപം സ്വര്‍ണമാണെന്ന സന്ദേശം പണ്ടേ ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടല്ലോ. 1991ല്‍ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് 40 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ ലണ്ടന്‍ ബേങ്കില്‍ പണയം വെച്ചത്.

ഇന്ത്യന്‍ കറന്‍സി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയിലൂടെയാണ് കടന്നുപോകുന്നത്. ആഗസ്റ്റ് 28ന് ഇന്ത്യന്‍ രൂപയുടെ ഡോളര്‍ മൂല്യം 68.80 പൈസയിലേക്ക് കൂപ്പുകുത്തി. ആരോ പറഞ്ഞതു പോലെ കറന്‍സിക്ക് ജീവനുണ്ടായിരുന്നുവെങ്കില്‍ അന്ന് അത് ഹൃദയം പൊട്ടി മരിച്ചേനേ. റിസര്‍വ് ബേങ്കിന്റെയും പ്രധാനമന്ത്രിയുടെയും ഇടപെടല്‍ കൊണ്ട് പരുക്കിന്റെ ഗുരുതരാവസ്ഥ പിന്നീട് അല്‍പ്പം കുറക്കാന്‍ സാധിച്ചു. ആഗസ്റ്റ് 30 ഓടെ 3.10 രൂപ കുറയുകയുണ്ടായി. എന്നാല്‍ 2008ലെ അതേ ദിവസം 44 രൂപയായിരുന്നു കറന്‍സിയുടെ ഡോളര്‍ മൂല്യം. 2011 ല്‍ 46 ഉം 2012ല്‍ 55.80 ഉം. ഇപ്പോള്‍ സാമ്പത്തിക വളര്‍ച്ചാനിരക്കും പടവലങ്ങ പോലെ കീഴോട്ടായി തീര്‍ന്നു. 2012-13 ലെ ആദ്യ പാദത്തില്‍ 5.4 ശതമാനമായിരുന്നു. എന്നാല്‍ നടപ്പു വര്‍ഷത്തിലെ ആദ്യ പാദത്തില്‍ അത് 4.8 ശതമാനമായി ചുരുങ്ങി. കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണിത്. എന്തുക്കൊണ്ട് ഇത്തരം കാര്യങ്ങള്‍ സര്‍ക്കാറിന് കാലേക്കൂട്ടി കാണാന്‍ സാധിക്കുന്നില്ല? രോഗം മൂര്‍ച്ഛിച്ചപ്പോഴാണ് ചിദംബരം അതിന്റെ കാരണം കണ്ടെത്തുന്നത്. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടതോടെ വിദേശ നിക്ഷേപകര്‍ അവരുടെ നിക്ഷേപം ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ തുടങ്ങിയതാണത്രെ ഒരു കാരണം. പെട്രോളിയം ഉത്പന്നങ്ങള്‍, സ്വര്‍ണം, കല്‍ക്കരി, ഇരുമ്പയിര്‍ എന്നിവയുടെ ഇറക്കമതിയിലുണ്ടായ ക്രമാതീതമായ വര്‍ധനയാണ് അടുത്ത കാരണം. കയറ്റുമതിയിലെ കുറവ് മൂലം ഉണ്ടായ വ്യാപാരക്കമ്മിയാണ് മൂന്നാമത്തെ കാരണം. ലോകം മുഴുവന്‍ തന്നിഷ്ട പ്രകാരം സഞ്ചരിക്കുന്ന കോര്‍പ്പറേറ്റ് മൂലധനത്തില്‍ നിന്ന് ഇത്തരത്തില്‍ ഒരു പെരുമാറ്റം എപ്പോഴും പ്രതീക്ഷിക്കണം. കല്‍ക്കരിയും ഇരുമ്പയിരും ഇന്ത്യയില്‍ സുലഭമായിട്ടുണ്ട്. എന്നിട്ടും അവ ഇറക്കുമതി ചെയ്യുക എന്നതിന് അര്‍ഥം പിടിപ്പുകേടും അഴിമതിയും എന്നാണ്. കല്‍ക്കരിപ്പാടങ്ങള്‍ പണ്ടേ അഴിമതിപ്പാടങ്ങളായിരുന്നു. സുപ്രീം കോടതി നിര്‍ദേശിച്ചിട്ടു പോലും ബന്ധപ്പെട്ട ഫയലുകള്‍ സര്‍ക്കാര്‍ സി ബി ഐയെ ഏല്‍പ്പിച്ചിട്ടില്ല. കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട 14 ഫയലുകള്‍, 1993 മുതല്‍ 2005 വരെ കല്‍ക്കരി പാടം അനുവദിച്ചു കിട്ടുന്നതിന് വേണ്ടി 157 സ്വകാര്യ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച അപേക്ഷകള്‍, കല്‍ക്കരിപ്പാടം അനുവദിച്ചത് സംബന്ധിച്ച് 2007ല്‍ കോള്‍ ഇന്ത്യ ലിമിറ്റഡ് നടത്തിയ പഠന റിപ്പോര്‍ട്ട് എന്നിവയെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. കൊല്ലുന്ന രാജാവും തിന്നുന്ന മന്ത്രിമാരുമാണ് ഇപ്പോള്‍ ഡല്‍ഹിയിലുള്ളത് എന്നതിന് ഇതില്‍പ്പരം തെളിവ് ആവശ്യമില്ലല്ലോ. എന്തായാലും ഈ ഫയലുകള്‍ കിട്ടാതെ കല്‍ക്കരി കുംഭക്കോണവുമായി ബന്ധപ്പെട്ട അന്വേഷണം മുന്നോട്ട് പോകില്ലെന്ന് സി ബി ഐ ഡയറക്ടര്‍ സുപ്രീം കോടതിയെ അിറയിച്ചുകഴിഞ്ഞു.
സ്വര്‍ണത്തിലുള്ള ഇന്ത്യക്കാരന്റെ കമ്പത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. മലയാളികള്‍ക്കാകട്ടെ മഞ്ഞ ലോഹത്തോടുള്ള അഭിനിവേശത്തിന് അതിരുകളില്ല. യഥാര്‍ഥത്തില്‍ കേരളത്തെ ഗോഡ്‌സ് ഓന്‍ കന്‍ട്രിയെന്നല്ല വിളിക്കേണ്ടത്, ഗോള്‍ഡ്‌സ് ഓന്‍ കന്‍ട്രിയെന്നാണ്. ഇന്ത്യയെ മൊത്തത്തില്‍ ഈ പേര് ചൊല്ലിവിളിക്കുന്നതും അര്‍ഥപൂര്‍ണമാണ്. പുരാതന കാലം മുതല്‍ വിദേശികളെ ഇന്ത്യയിലേക്ക് ആകര്‍ഷിച്ചതിന് പിറകില്‍ സ്വര്‍ണത്തിനും ഒരു പങ്കുണ്ട്. ഈ സ്വര്‍ണക്കിലുക്കമായിരുന്നു ഒരു കാലത്ത് കൊളംബസിന്റെയും പ്രലോഭനം. പക്ഷേ ഇന്ത്യയിലേക്ക് പുറപ്പെട്ട അദ്ദേഹം എത്തിച്ചേര്‍ന്നത് അമേരിക്കയിലായിപ്പോയെന്ന് മാത്രം. ശീലങ്ങളിലെ ആ സ്വര്‍ണസ്പര്‍ശം ഇന്ത്യ ഇപ്പോഴും കൈവെടിഞ്ഞിട്ടില്ല.
2013ന്റെ ആദ്യ പാദത്തില്‍ (ഏപ്രില്‍- ജൂണ്‍) മാത്രം 338 ടണ്‍ സ്വര്‍ണം ഇന്ത്യ ഇറക്കുമതി ചെയ്തുകഴിഞ്ഞു. അതേ കാലയളവില്‍ 2012ല്‍ ഇന്ത്യ വാങ്ങിയത് 153 ടണ്‍ ആണ്. അതായത് നടപ്പു വര്‍ഷത്തെ വര്‍ധന ഏകദേശം ഇരട്ടിയോളമാണ്. ഈ പ്രവണത തുടരുന്ന പക്ഷം സ്വര്‍ണത്തിന്റെ ഇറക്കുമതി 900- 1000 ടണ്‍ ആകുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം അത് 845 ടണ്ണായിരുന്നു. അതായത് ലോകത്തിലെ ആകെ ഉപഭോഗത്തിന്റെ 20 ശതമാനം. ഈ വര്‍ഷം അത് 850 ടണ്ണില്‍ പിടിച്ചുനിര്‍ത്താനുള്ള ശ്രമമാണ് ചിദംബരം നടത്തുന്നത്. ഉപഭോഗത്തിലെ ഈ കുതിച്ചുചാട്ടം സമ്പദ്സ്ഥിതിയെ പാപ്പരാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഉപഭോഗത്തിന്റെ കാര്യത്തില്‍ രണ്ടും മൂന്നും സ്ഥാനത്ത് നില്‍ക്കുന്നത് ചൈനയും അമേരിക്കയുമാണ്. 2012ല്‍ ചൈനയുടെ ആഭ്യന്തര ഉപഭോഗം 817.5 ടണ്ണും അമേരിക്കയുടെത് 161 ടണ്ണുമായിരുന്നു. എന്നാല്‍ ഈ രാജ്യങ്ങള്‍ ഉപഭോഗം മാത്രമല്ല ചെയ്യുന്നത് ഉത്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയാകട്ടെ മരുന്നിന് പോലും ഒരു തരി ഉണ്ടാക്കുന്നില്ല (കര്‍ണാടകയിലും ഝാര്‍ഖണ്ഡിലുമായി മൂന്ന് കുഞ്ഞു ഖനികള്‍ ഉണ്ടെന്ന് പറയുന്നു. അവിടത്തെ സ്ഥിതിവിവരങ്ങള്‍ ലഭ്യമല്ല.) 2012ല്‍ ലോകത്തില്‍ ആകെ ഉത്പാദിപ്പിച്ച സ്വര്‍ണം 2700 ടണ്ണാണ്. അതില്‍ 90 ശതമാനവും ഉത്്പാദിപ്പിക്കുന്നത് ചൈന, ആസ്‌േട്രലിയ, അമേരിക്ക, ദക്ഷിണ ആഫ്രിക്ക തുടങ്ങിയ 10 രാജ്യങ്ങളാണ്. അതില്‍ ഒന്നാം സ്ഥാനത്ത് ചൈനയാണ്. 2012ല്‍ ചൈനയുടെ ആഭ്യന്തരോത്പാദനം 403 ടണ്ണാണ്. ചൈനയില്‍ സ്വര്‍ണഖനനം തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. 1995ല്‍ മാത്രമാണ് ഉത്പാദക രാജ്യങ്ങളുടെ പട്ടികയില്‍ കാണാവുന്ന ഒരു സ്ഥാനത്ത് ചൈന എത്തിപ്പെടുന്നത്. എന്നാല്‍ പിന്നീട് എല്ലാ കാര്യത്തിലുമെന്നപ്പോലെ, ഇക്കാര്യത്തിലും ചൈന വലിയ കുതിച്ചുചാട്ടം നടത്തി. 2012ല്‍ ആസ്‌ട്രേലിയയില്‍ ഉത്്പാദിപ്പിച്ചത് 250 ടണ്ണും അമേരിക്കയില്‍ 230 ടണ്ണുമാണ്. നേരത്തെ സൂചിപ്പിച്ച 10 രാജ്യങ്ങളില്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്ന ഘാന പോലും 89 ടണ്‍ ഉത്പാദിപ്പിച്ചു.
ഇന്ത്യക്കാരുടെ കൈവശം ഏകദേശം 18,000- 30, 000 ടണ്‍ സ്വര്‍ണമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണശേഖരമാണ് അത്. ഇവയില്‍ ഏറെയും ജനങ്ങളുടെ കൈകളിലാണ്. ആഭരണങ്ങളുടെ രൂപത്തില്‍ കുറച്ച് ഭാഗം അലങ്കാരങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ബാക്കി ബേങ്ക് ലോക്കറുകളിലാണ്. അതിന്റെ ഗുണം ബേങ്കുകള്‍ക്ക് മാത്രം. ജനം വെറും നിധി കാക്കുന്ന ഭൂതങ്ങള്‍. കൂടാതെ, തിരുപ്പതി ക്ഷേത്രം, ഷിര്‍ദി സായ്ബാബ ക്ഷേത്രം, സിദ്ധിവിനായക ക്ഷേത്രം, പത്മനാഭസ്വാമി ക്ഷേത്രം തുടങ്ങിയ നിരവധി ക്ഷേത്രങ്ങള്‍ക്ക് അസൂയാര്‍ഹമായ നിലയില്‍ സ്വര്‍ണ സമ്പത്തുണ്ട്. തഞ്ചാവൂരിലെ ചിദംബരംപോലെ എത്രയോ ക്ഷേത്രങ്ങളുടെ മേല്‍ക്കൂരകള്‍ സ്വര്‍ണനിര്‍മിതമാണ്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പ് പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. വെറും കഥകളായി കരുതിയിരുന്ന കാര്യങ്ങളാണ് അവിശ്വസനീയ സത്യങ്ങളാകുന്നത്. തിരുപ്പതി ക്ഷേത്രത്തില്‍ 1000 ടണ്‍ സ്വര്‍ണം ഉള്ളതായി കണക്കാക്കുന്നു. ചിദംബരത്തെ കേള്‍ക്കാന്‍ ഈ ക്ഷേത്രങ്ങള്‍ തയ്യാറായാല്‍ സ്വര്‍ണത്തിന്റെ ഇറക്കുമതിയില്‍ വലിയ കുറവ് വരുത്താനാകും. അത് വഴി വ്യാപാരക്കമ്മി നല്ലൊരളവില്‍ കുറക്കാന്‍ സാധിക്കും. ഇന്ത്യയിലെ സ്വര്‍ണം ഇന്ത്യയില്‍ വില്‍ക്കുമ്പോള്‍ വാങ്ങാന്‍ ഇന്ത്യന്‍ കറന്‍സി മതിയല്ലോ. സര്‍ക്കാറിന്റെ നയവൈകല്യങ്ങളുടെയും പിടിപ്പുകേടിന്റെയും ഫലമാണ് ഈ സാമ്പത്തിക പ്രതിസന്ധിയെങ്കിലും അനുഭവിക്കേണ്ടത് പാവം ജനമാണല്ലോ. ഇപ്പോള്‍ തന്നെ വിപണിയില്‍ നിത്യോപയോഗസാധനങ്ങള്‍ക്ക് പൊള്ളുന്ന വിലയാണ്. ബാണം പോലെയാണ് പെട്രോള്‍- ഡീസല്‍ വില മേലോട്ട് പോകുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഒരു സഞ്ചി സാധനം കിട്ടാന്‍ ഒരു ചാക്ക് പണം വേണ്ടി വരും.