Connect with us

Eranakulam

കാശ്മീര്‍ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസില്‍ വിധി ഇന്ന്

Published

|

Last Updated

കൊച്ചി: കാശ്മീര്‍ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസില്‍ എന്‍ ഐ എ പ്രത്യേക കോടതി ഇന്ന് വിധി പറയും. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മലയാളി യുവാക്കളെ പാക്ക് അധിനിവേശ കാശ്മീരിലേക്ക് റിക്രൂട്ട് ചെയ്തുവെന്ന കേസില്‍ 18 പ്രതികള്‍ക്കെതിരായ വിചാരണയാണ് പ്രത്യേക കോടതി ജഡ്ജി എസ് വിജയകുമാര്‍ മുമ്പാകെ നടന്നത്. പ്രതികളില്‍ നാല് പേര്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു.

പാക്ക് പൗരനായ ലഷ്‌കര്‍-ഇ ത്വയ്ബ കമാന്‍ഡര്‍ വാലി എന്ന അബ്ദുല്‍ഖാദിര്‍ രാജ്യവിരുദ്ധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്യുകയായിരുന്നു. ഇതിനായി പള്ളിക്കര സ്വദേശി സര്‍ഫാസ് നവാസ്, തടിയന്റവിട നസീര്‍ എന്നിവര്‍ക്ക് ബംഗ്ലാദേശിലെ ഹവാല ഏജന്റ് വഴി കേരളത്തില്‍ പണമെത്തിച്ചു.
കണ്ണൂര്‍ തയ്യില്‍ തൈക്കണ്ടി ഫയാസ്, താഴത്തെരു മുഴത്തടം അറഫയില്‍ ഹാരിസ്, പരപ്പനങ്ങാടി ആലുങ്കല്‍ ബീച്ച് കോയസന്‍, കൊലി വെണ്ണല കൊടുങ്ങേലി വളപ്പില്‍ വര്‍ഗീസ് ജോസഫ് എന്ന മുഹമ്മദ് യാസീന്‍, കാവഞ്ചേരി അബ്ദുല്‍ ജബ്ബാര്‍ എന്നിവരെ ആയുധ പരിശീലനത്തിനായി റിക്രൂട്ട് ചെയ്തു.
ഇവര്‍ക്ക് ജമ്മുകാശ്മീരിലെ കുപ്പ് വാരയില്‍ ആയുധപരിശീലനം നല്‍കി. കാശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ അബ്ദുല്‍ ജബ്ബാര്‍ ഒഴികെയുള്ളവര്‍ കൊല്ലപ്പെട്ടു.
ഇവിടെ നിന്നും രക്ഷപ്പെട്ട അബ്ദുല്‍ ജബ്ബാറിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പാക്ക് പൗരന്‍ സാലി, അബ്ദുല്‍ ജബ്ബാര്‍ എന്നിവരെയും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാല് പേരെയും ഒഴിവാക്കിയാണ് എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികള്‍ക്കെതിരെ രാജ്യദ്രോഹം, രാജ്യത്തോട് യുദ്ധം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.
കേസ് വിചാരണയുടെ ഭാഗമായി 186 ഓളം സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിക്കുകയും 100 രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു.