Connect with us

Kozhikode

സമുദായത്തെ പ്രതിരോധത്തിലാക്കിയത് പരിഷ്‌കരണ വാദികള്‍: കാന്തപുരം

Published

|

Last Updated

കോഴിക്കോട്: കഴിഞ്ഞ അഞ്ചു ദശകത്തിനിടയില്‍ ആഗോളതലത്തിലും ഇന്ത്യയിലും പ്രാദേശിക തലത്തിലും മുസ്‌ലിംകള്‍ പ്രതിരോധത്തിലായ സന്ദര്‍ഭങ്ങളില്‍ പലതും സലഫികളുടേയോ ജമാഅത്തെ ഇസ്‌ലാമിയുടേയോ സൃഷ്ടിയായിരുന്നുവെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. കോഴിക്കോട് മുതലകുളത്ത് എസ് വൈ എസ് ആദര്‍ശ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ഇസ്‌ലാമിന്റെ ആത്മീയമായ ഊര്‍ജത്തെ താത്കാലികമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനാകുമോ എന്ന അന്വേഷണമാണ് ഈ അവാന്തര വിഭാഗങ്ങള്‍ നടത്തികൊണ്ടിരിക്കുന്നത്. അത് കൊണ്ടു തന്നെ ഇവര്‍ക്ക് ഇസ്‌ലാമിനേക്കാളേറെ അതതു കാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളോടാണ് കൂറും കടപ്പാടും.

ശരീഅത്തിനെതിരെ ഭരണകൂടങ്ങളില്‍ നിന്ന് ശക്തമായ കടന്നുകയറ്റം നടക്കുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ പൂര്‍ണമായും ശരിയല്ല. മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായ വിഷയത്തില്‍ അനവസരത്തില്‍ ചിലരുണ്ടാക്കിയ കോലാഹലങ്ങള്‍ സമുദായത്തെ കൂടുതല്‍ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. അതേ സമയം മുസ്‌ലിംങ്ങള്‍ ദൈനംദിന ജീവിതത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അത്തരം അടിസ്ഥാന പ്രശ്‌നങ്ങളിലേക്ക് ഇവരുടെ ശ്രദ്ധ ചെന്നെത്തുന്നുമില്ല. ദാരിദ്ര്യം, വിദ്യാഭ്യാസം പിന്നാക്കാവസ്ഥ തുടങ്ങിയവ ഇതിന്റെ ഉദാഹരണങ്ങളാണ്.

അനവസരത്തിലും വേണ്ടത്ര കൂടിയാലോചനകളും ഇല്ലാതെയുള്ള ചില മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മ എടുക്കുന്ന തീരുമാനങ്ങള്‍ സമൂഹത്തില്‍ ചിദ്രത വളര്‍ത്താനേ ഉപകരിക്കൂ. മുമ്പു ചില മുസ്‌ലിം സംഘടനകള്‍ ചേര്‍ന്ന് റിപ്പബ്ലിക് ദിനാഘോഷം ബഹിഷ്‌ക്കരിക്കാന്‍ നല്‍കിയ ആഹ്വാനത്തിന് പിന്നീട് എന്തു സംഭവിച്ചുവെന്ന് ഈ സംഘടനകള്‍ വിലയിരുത്തുന്നത് നന്നായിരിക്കും. സമസ്തയുടെ പേരില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒരു വിഭാഗം അവിഭക്തസമസ്തയോട് ആശയപരമായും ആദര്‍ശപരമായും എത്രമാത്രം കൂറ് പുലര്‍ത്തുന്നുണ്ടെന്ന് ആത്മ പരിശോധന നടത്തണം. ഇസ്‌ലാമിലെ അവാന്തര വിഭാഗങ്ങള്‍ക്കെതിരെ ആശയസമരം നടത്താന്‍ ബാധ്യതപ്പെട്ടവര്‍ സ്വന്തം ആശയ ധാര തന്നെ മറന്നു പോയിരിക്കുന്നു. സമൂഹത്തില്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട പണ്ഡിതനിര സങ്കുചിതമായ താത്പര്യങ്ങളെ പ്രോല്‍സാഹിപ്പിച്ച സുന്നികള്‍ക്കിടയില്‍ സ്പര്‍ദ്ദയും അകല്‍ച്ചയും വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ആശയപാപ്പരത്തമാണ്. സമസ്തയില്‍ നിന്ന് വിട്ടുപോയ ശേഷം ഈ വിഭാഗങ്ങള്‍ സമുദായത്തില്‍ നിര്‍മാണാത്മകമായ എന്തു പ്രവര്‍ത്തനമാണ് നടത്തിയതെന്ന് സ്വയം വിലയിരുത്തുന്നത് നന്നായിരിക്കും. സമസ്തയുടെ ആശയ കര്‍മ മണ്ഡലത്തിലേക്ക് ഇക്കൂട്ടര്‍ മടങ്ങി വരണമെന്നും കാന്തപുരം പറഞ്ഞു.

Latest