Connect with us

Articles

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ശുദ്ധീകരണത്തിന്‌

Published

|

Last Updated

തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് സുപ്രധാന വിധിയാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത് എന്നതില്‍ തര്‍ക്കമില്ല. തിരഞ്ഞെടുപ്പ് രംഗം കൂടുതല്‍ പരിഷ്‌കരിക്കേണ്ടത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്.
മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ രാഷ്ട്രീയ കക്ഷികള്‍ അടിച്ചേല്‍പ്പിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. പാര്‍ട്ടികള്‍ തീരുമാനിക്കുന്നു; നാം വോട്ട് ചെയ്യുന്നു. ഈ അവസ്ഥ മാറണം. മത്സരിക്കാനുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാക്കി പാര്‍ട്ടികള്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തി അതില്‍ വിജയിക്കുന്നവരെ വേണം രാഷ്ട്രീയ കക്ഷികള്‍ രംഗത്തിറക്കാന്‍.
സംവരണമെന്ന സംവിധാനം തിരഞ്ഞെടുപ്പില്‍ നിന്നു പാടെ ഒഴിവാക്കണം. വനിതാ സംവരണവും ജാതി സംവരണവും ജനാധിപത്യ സങ്കല്‍പ്പത്തിന് ഭൂഷണമല്ല. നാമനിര്‍ദേശിക പത്രിക സമര്‍പ്പിക്കുമ്പോള്‍ ഒന്നിലേറെ പത്രികകള്‍ സ്വീകരിക്കാറുണ്ട്. ഒരു പരീക്ഷക്കും ഒന്നിലേറെ അപേക്ഷ സ്വീകരിക്കാറില്ലെന്നിരിക്കെ, തിരഞ്ഞെടുപ്പില്‍ പത്തും പതിനഞ്ചും പത്രിക സ്വീകരിക്കുന്നത് ഒഴിവാക്കണം.
സ്ഥാനാര്‍ഥികളുടെ ചിത്രം വോട്ടിംഗ് യന്ത്രത്തില്‍ ഉള്‍പ്പെടുത്തണം. ഇതോടെ അപരന്റെ പ്രശ്‌നമില്ലാതാകും. ഒരു സ്ഥാനാര്‍ഥി തനിക്ക് തിരഞ്ഞെടുപ്പിനായി ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മറ്റൊരു സ്ഥാനാര്‍ഥിക്ക് നല്‍കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം. രാഷ്ട്രീയ കക്ഷി സ്ഥാനാര്‍ഥികള്‍ ഡമ്മി എന്ന ഓമനപ്പേരില്‍ രണ്ടും മൂന്നും പേരെ സ്ഥാനാര്‍ഥി(കള്‍)ആയി നിര്‍ത്തുന്ന ഏര്‍പ്പാട് നിലവിലുണ്ട്. ഈ ഡമ്മി സ്ഥാനാര്‍ഥിക്ക് ലഭിക്കുന്ന പോളിംഗ് ഏജന്റ്, കൗണ്ടിംഗ് ഏജന്റ്, വാഹന പാസ് തുടങ്ങിയ ആനുകൂല്യങ്ങള്‍ രാഷ്ട്രീയ കക്ഷികള്‍ വിനിയോഗിക്കുന്നത് ദുരുപയോഗമായി കണക്കാക്കി; നല്‍കുന്ന സ്ഥാനാര്‍ഥിയേയും സ്വീകരിക്കുന്ന സ്ഥാനാര്‍ഥിയേയും അയോഗ്യരാക്കണം.
പൊതുവാഹനങ്ങളില്‍ (ഓട്ടോ റിക്ഷ, ബസ് തുടങ്ങിയവയില്‍) സ്ഥാനാര്‍ഥികള്‍ പ്രചാരണ സാമഗ്രികള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. തിരഞ്ഞെടുപ്പിന് നിശ്ചിത ദിവസത്തിനകം മത്സരിക്കുന്ന മണ്ഡലത്തിലെ എല്ലാ കേന്ദ്രങ്ങളിലും പ്രചാരണം നടത്താന്‍ സാധിക്കാത്ത സ്ഥാനാര്‍ഥികളെ മത്സരിക്കുന്നതില്‍ നിന്നും അയോഗ്യരാക്കണം. പോളിംഗ് സ്റ്റേഷന് 100 മീറ്റര്‍ മുന്നിലായി വോട്ടിംഗ് യന്ത്രത്തിന്റെ വലിയ മാതൃക വോട്ടര്‍മാര്‍ക്കായി സ്ഥാപിക്കണം. തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന സ്ഥാനാര്‍ഥി സ്വമേധയാ സ്ഥാനം ഒഴിഞ്ഞാല്‍ പിന്നീട് പ്രസ്തുത സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണം. ഒഴിവ് വരുന്ന സ്ഥാനത്തേക്ക് പിന്നീട് നടത്തുന്ന തിരഞ്ഞെടുപ്പ് ചെലവ്, സ്ഥാനം ഒഴിഞ്ഞ വ്യക്തിയില്‍നിന്നും ഈടാക്കാനും വ്യവസ്ഥയുണ്ടാകണം.
രാഷ്ട്രീയ കക്ഷികള്‍ വോട്ടര്‍മാരെ തങ്ങള്‍ക്കിഷ്ടമുള്ള പ്രകാരം ചേര്‍ക്കുകയും ഒഴിവാക്കുകയും ചെയ്യുന്നത് വ്യാപകമാണ്. ചില സ്ഥാപനങ്ങള്‍ കൂട്ടായി വോട്ടുകള്‍ ചേര്‍ക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിനു ചേര്‍ന്നതല്ല. പഞ്ചായത്ത്, മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളെയും ചെറിയ വോട്ടിന്റെ വിജയങ്ങളെയും തിരഞ്ഞെടുപ്പില്‍ സ്വാധീനിക്കാന്‍ ഇത്തരം നടപടികള്‍ ഇടയാക്കുന്നുണ്ട്. അതുകൊണ്ട് വോട്ടറുടെ സ്ഥിര മേല്‍വിലാസത്തില്‍ മാത്രം വോട്ടവകാശം വിനിയോഗിക്കാന്‍ നടപടി സ്വീകരിക്കണം.
ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ജനങ്ങളെ ഭരിക്കുന്നതാണ് ജനാധിപത്യം. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടാത്ത രാജ്യസഭാംഗങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതും ജനാധിപത്യവിരുദ്ധമാണ്.
വാല്‍ക്കഷണം: വോട്ട് ചെയ്യാതെ, ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടാതെ പ്രധാനമന്ത്രിയായി വിലസുന്ന ഡോ. മന്‍മോഹന്‍ സിംഗ് കീ ജയ്! ഒപ്പം രാജ്യസഭയിലൂടെ എത്തി മന്ത്രിമാരായി വിലസുന്നവര്‍ സിന്ദാബാദ്.

ebyjjose@gmail.com