Connect with us

National

തന്തൂരി കൊലക്കേസ് പ്രതിയുടെ വധശിക്ഷ റദ്ദാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: തന്തൂരി കൊലക്കേസില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുശീല്‍ ശര്‍മ്മയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. ഭാര്യയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ നൈന സഹാനിയെ കൊലപ്പെടുത്തിയ കേസിലാണ് സുശീല്‍ ശര്‍മ്മയുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചത്.

പ്രതിക്ക് മനപരിവര്‍ത്തനത്തിന് സാധ്യതയുണ്ടെന്നും നേരത്തെ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ജസ്റ്റിസ് പി സദാശിവം പറഞ്ഞു.

1995 ജൂലൈ രണ്ടിനാണ് കോളിളക്കം സൃഷ്ടിച്ച തന്തൂരി കൊലപാതകം അരങ്ങേറിയത്. മറ്റൊരു സുഹൃത്തുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സുശീല്‍ നൈനയെ വെടിവെച്ച് കൊല്ലുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം സുഹൃത്തിന്റെ സഹായത്തോടെ മൃതദേഹം വെട്ടിനുറുക്കി കേരളഹൗസിന് സമീപമുള്ള പ്രമുഖ ഹോട്ടലിലെ തന്തൂരി അടുപ്പില്‍ വേവിച്ചു. പുക കണ്ട് സംശയം തോന്നി സ്ഥലത്ത് പെട്രോളിംഗ് നടത്തുകയായിരുന്ന മലയാളി ഉള്‍പ്പടെയുള്ള രണ്ട് പോലീസുകാരാണ് കൊലപാതകം കണ്ടുപിടിച്ചത്. ഓടിരക്ഷപ്പെട്ട സുശീല്‍ ഒരാഴ്ചയ്ക്ക് ശേഷം പോലീസില്‍ കീഴടങ്ങി.

2003ല്‍ വിചാരണക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി സുശീലിന് വധശിക്ഷ വിധിച്ചു. 2007ല്‍ ഡല്‍ഹി ഹൈക്കോടതി വിധി ശരിവെച്ചു. പിന്നീട് വിധിക്കെതിരെ സുശീല്‍ സുപ്രീംകോടതിയെ സമീപിച്ചു.

 

 

Latest