Connect with us

International

പാക് വിദേശകാര്യ ഉപദേശകനുമായി സല്‍മാന്‍ ഖുര്‍ശിദ് ചര്‍ച്ച നടത്തി

Published

|

Last Updated

ഗുഡ്ഗാവ്: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ശിദും പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേശകന്‍ സര്‍താജ് അസീസും കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് പരസ്പരം മനോവികാരങ്ങളെയും പ്രതികരണങ്ങളെയും കണക്കിലെടുക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് നിര്‍ദേശിച്ചു. അടുത്തിടെ നടന്ന വെടിനിര്‍ത്തല്‍ കരാര്‍ലംഘനം പ്രതികൂല സാഹചര്യമാണ് വളര്‍ത്തിയതെന്നും ഇന്ത്യ വ്യക്തമാക്കി. അത്തരം അനിഷ്ട സംഭവങ്ങളെ ഒരിക്കലും പ്രോത്സാഹനജനകമായി തങ്ങളോ മറ്റുള്ളവരോ കാണുന്നില്ലെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.
അടുത്തിടെയുണ്ടായ ആക്രമണങ്ങള്‍ സാഹചര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നടത്തുന്ന കൂടിക്കാഴ്ചകള്‍ ഫലം ചെയ്യില്ലെന്ന് താന്‍ കരുതുന്നു. കൂടുതല്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് ഇരുരാജ്യങ്ങളും അനുകൂലമായ സാഹചര്യം സൃഷ്ടിച്ചെടുക്കണം. ഒരു ഭാഗത്ത് നിന്ന് മാത്രം ഇത് നിര്‍വഹിച്ചാല്‍ മതിയാകില്ല. അസീസും ഹുര്‍റിയത് നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട്, കാര്യങ്ങളെല്ലാം കൃത്യമായി വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു ഖുര്‍ശിദിന്റെ പ്രതികരണം. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ക്രിയാത്മകമായ ചര്‍ച്ച നടത്തണമെങ്കില്‍ ഇന്ത്യയുടെ ഭാഗവും വികാരവും പാക്കിസ്ഥാന്‍ കണക്കിലെടുക്കണമെന്നും ഇത്തരം ചര്‍ച്ചകള്‍ക്ക് പൊതുജനങ്ങളുടെ പിന്തുണ ആവശ്യമാണെന്നും ഖുര്‍ശിദ് കൂട്ടിച്ചേര്‍ത്തു.