Connect with us

Gulf

നിതാഖാത്: 17,000 പേര്‍ കീഴടങ്ങി

Published

|

Last Updated

റിയാദ്: സ്ത്രീകളും കുട്ടികളുമടക്കം 17,000 വിദേശികള്‍ റിയാദ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇവര്‍ കീഴടങ്ങിയതെന്ന് റിയാദ് പോലീസ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ നാസര്‍ ബിന്‍ സഈദ് അല്‍ ഖാതാനി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇവര്‍ അനധികൃത താമസക്കാരാണെന്നും രേഖകള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കയറ്റിവിടുമെന്നും അദ്ദേഹം പറഞ്ഞു.
നിയമപരമായ രേഖകളില്ലാതെ ഒളിച്ചു കഴിയുന്നവര്‍ കീഴടങ്ങണമെന്ന് ശനിയാഴ്ച പോലീസ് വിളംബരം ചെയ്തിരുന്നു. ഇത്തരത്തില്‍ കീഴടങ്ങുന്നവരെ ശിക്ഷാ നടപടികളില്‍ നിന്ന് ഒഴിവാക്കി നാടുകടുത്തുമെന്നും പോലീസ് അറിയിച്ചിരുന്നു. തുടര്‍ന്നാണ് അനധികൃത താമസക്കാരുടെ വലിയ സംഘം വിവിധ പോലീസ് സ്റ്റേഷനുകളില്‍ കീഴടങ്ങിയത്.
ഇരുവരെയും സ്വന്തം രാജ്യങ്ങളിലേക്ക് കയറ്റി അയക്കാന്‍ അതാത് എംബസികളുമായി പോലീസ് ബന്ധപ്പെട്ടു വരികയാണ്. കഴിഞ്ഞ ദിവസം മന്‍ഫോഹ ജില്ലയില്‍ പോലീസും അനധികൃത തൊഴിലാളികളും തമ്മിലുണ്ടായ സംഘര്‍ഷമാണ് അനധികൃത താമസക്കാര്‍ക്ക് കീഴടങ്ങുന്നതിന് സൗകര്യമൊരുക്കാന്‍ പോലീസിനെ പ്രേരിപ്പിച്ചത്. ഇന്നലെ കീഴടങ്ങിയവരില്‍ ഭൂരിഭാഗവും എത്യോപ്യക്കാരനാണെന്ന് പോലീസ് പറഞ്ഞു.
ഇത്തരക്കാരെ നാടുകടത്തല്‍ കേന്ദ്രങ്ങളിലെത്തിച്ച് സ്വന്തം രാജ്യത്തേക്ക് പോകാന്‍ അവസരമൊരുക്കുകയാണ് ചെയ്യുന്നത്. സഊദി സ്വദേശി ഉള്‍പ്പെടെ മൂന്ന് പേരാണ് സംഘര്‍ഷത്തില്‍ മരിച്ചത്. സംഭവത്തില്‍ 28 സഊദി സ്വദേശികള്‍ ഉള്‍പ്പെടെ 68 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 50 പേരെ അല്‍ ഇമാന്‍, പ്രിന്‍സ് സല്‍മാന്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരെ ഡിസ്ചാര്‍ജ് ചെയ്തു. 561 താമസക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അനധികൃത താമസക്കാര്‍ മറ്റുള്ളവര്‍ക്കെതിരെയും സ്വദേശികള്‍ക്ക് നേരെയും കല്ലേറ് നടത്തിയെന്നാണ് കേസ്. 104 കാറുകള്‍ കല്ലേറില്‍ തകര്‍ന്നു. നിരവധി വിടുകള്‍ക്കും കടകള്‍ക്കും കേടുപാടുണ്ടായി. നിയമവിരുദ്ധമായി താമസിക്കുന്നവര്‍ പിടിക്കപ്പെട്ടാല്‍ ലക്ഷം റിയാല്‍ പിഴയും മൂന്ന് വര്‍ഷം തടവുമാണ് ശിക്ഷ. ആയിരക്കണക്കിന് അനധികൃത താമസക്കാരെ കഴിഞ്ഞ ദിവസം തിരിച്ചയച്ചിരുന്നു.