National
ആദര്‍ശ് കുംഭകോണം: അന്വേഷണ റിപ്പോര്‍ട്ട് മഹാരാഷ്ട്ര സർക്കാർ അംഗീകരിച്ചു
മുംബൈ: ആദര്‍ശ ഫഌറ്റ് കുംഭകോണവുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മഹാരാഷ്ട്ര മന്ത്രിസഭ ഭാഗികമായി അംഗീകരിച്ചു. നേരത്തെ ഈ റിപ്പോര്‍ട്ട് മന്ത്രിസഭ പൂര്‍ണമായും തള്ളിയിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശനമുന്നയിച്ചതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാതയത്.
എന്നാല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച ആര്‍ക്കെതിരെയും കേസെടുക്കില്ല. കേസെടുക്കണമെന്ന് കമ്മീഷന്‍ ശിപാര്‍ശ ചെയ്തിട്ടില്ലെന്നാണ് ഇതിന് സര്‍ക്കാര്‍ ന്യായീകരണം പറഞ്ഞത്. നിയമസഭയില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു.
വിരമിച്ച ഹൈക്കോടതി ജഡ്ജി ജെ എ പാട്ടീലിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ സമിതിയാണ് കുംഭകോണം അന്വേഷിച്ചത്.
മുന്‍ മുഖ്യമന്ത്രിമാരായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, അശോക് ചവാന്‍, വിലാസ് റാവു ദേശ്മുഖ്, ശിവാജി റാവു നിലങ്കേക്കര്‍ എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്.
കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ ബന്ധുക്കള്‍ക്കായി നിര്‍മ്മിച്ച ഫഌറ്റുകളില്‍ 40 ശതമാനം മറ്റുള്ളവര്‍ക്ക് നല്‍കിയതുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണമുയര്‍ന്നത്.