International
അന്റാര്‍ട്ടിക്കയില്‍ മഞ്ഞിലുറച്ച റഷ്യന്‍ കപ്പലിലെ യാത്രക്കാരെ രക്ഷപ്പെടുത്തി
കാന്‍ബറ: അന്റാര്‍ട്ടിക്കയില്‍ മഞ്ഞിലുറച്ച കപ്പലിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. കപ്പലിലെ യാത്രക്കാരായ 52 പേരെയും ഹെലികോപ്റ്റര്‍ മാര്‍ഗം രക്ഷപ്പെടുത്തി. കപ്പലിലെ 22 ജീവനക്കാരാണ് ഇനി അവശേഷിക്കുന്നത്.
48 യാത്രക്കാരെയാണ് കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു. മഞ്ഞ് കട്ടകളുടച്ച് കപ്പല്‍ നീക്കാനുള്ള ശ്രമങ്ങള്‍ വിഫലമായിരുന്നു. കപ്പല്‍ നില്‍ക്കുന്ന സമുദ്രത്തില്‍ കിലോമീറ്ററോളം ദൂരം ഐസായിപ്പോയിട്ടുണ്ട്. മഞ്ഞുകട്ടക്ക് കനവും കൂടുതലാണ്. ഇത് മൂലം ഡ്രില്‍ ചെയ്ത് മഞ്ഞ് കട്ട ഉടക്കാനുള്ള ശ്രമം ഉപേക്ഷിച്ചു.
15 ദിവസമായി പുരോഗമിക്കുന്ന രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സഹായങ്ങളെത്തുന്നുണ്ട്. റഷ്യന്‍ യാത്രാകപ്പലായ ഷോകല്‍സ്‌കിയാണ് മഞ്ഞിലുറച്ചത്. ചരിത്രത്തിലെ തന്നെ ഏറ്റവും കൊടും തണുപ്പാണ് ഭൂമിയിലെ ഏറ്റവും ശൈത്യമേഖലയായ അന്റാര്‍ട്ടിക്കയില്‍ അനുഭവപ്പെടുന്നത്.
മൈനസ് 80 ഡിഗ്രിവരെയാണ് ഇവിടത്തെ തണുപ്പ്. ഐസ് കട്ടകള്‍ ഉടക്കുന്നതിനുള്ള ആസ്‌ത്രേലിയയില്‍ നിന്നുള്ള ഉപകരണമാണ് ഇതുവരെ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരുന്നത്.
യാത്രക്കാരെയും ജീവനക്കാരെയും രക്ഷപ്പെടുത്തി കാലാവസ്ഥ അനുകൂലമാകുമ്പോള്‍ കപ്പല്‍ നീക്കുകയെന്ന തീരുമാനത്തിലാണ് രക്ഷാ പ്രവര്‍ത്തകരെന്ന് ബി ബി സി ലേഖകന്‍ അന്റാര്‍ട്ടിക്കയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തു.
ഇതിന്റെ ഭാഗമായി ചൈനീസ് ഹെലികോപ്റ്റര്‍ വഴി യാത്രക്കാരെ ആസ്‌ത്രേലിയയിലെ തസ്മാനിയ സംസ്ഥാനത്തെത്തിച്ചതായും ബി ബി ബി പറയുന്നു. സംഭവ സ്ഥലത്ത് നിന്ന് 1500 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ആസ്‌ത്രേലിയ.
ആറോറ യെന്ന സ്ഥലത്താണ് യത്രക്കാരെ എത്തിച്ചത്. ബുധനാഴ്ചയാണ് ആദ്യ സംഘത്തെ ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്തിയത്. നേരത്തെ കപ്പലിലേക്കെത്താന്‍ ശ്രമിച്ച ഹെലികോപ്റ്ററുകള്‍ കടുത്ത ശൈത്യക്കാറ്റിനെ തുടര്‍ന്ന് ലാന്‍ഡ് ചെയ്യാനാകാതെ തിരിച്ചു പോയിരുന്നു.
ആസ്‌ത്രേലിയന്‍ മാരിടൈം സേഫ്റ്റി അതോറിറ്റി (അംസ) യാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ചൈനയുടെ ഐസ് കട്ടകളുടക്കുന്ന സൂയ് ലോംങ് എന്ന ഉപകരണവും സ്ഥലത്തെത്തിച്ചിട്ടുണ്ട്. 45 മിനുട്ട് പറന്നാണ് ഹെലികോപ്റ്ററുകള്‍ യാത്രക്കാരെ രക്ഷപ്പെടുത്തുത്തിയത്.