Connect with us

Kozhikode

സോണിയാഗാന്ധി തിങ്കളാഴ്ച ജില്ലയില്‍

Published

|

Last Updated

കോഴിക്കോട്: യു പി എ അധ്യക്ഷ സോണിയാഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം തിങ്കളാഴ്ച ജില്ലയിലെത്തും. വൈകുന്നേരം നാല് മണിക്ക് കോഴിക്കോട് കടപ്പുറത്ത് തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമെന്ന് ഡി സി സി പ്രസിഡന്റ് കെ സി അബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അരലക്ഷം പേര്‍ പങ്കെടുക്കുന്ന റാലിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കും. കൂടാതെ യു ഡി എഫിന്റെ പാലക്കാട്, മലപ്പുറം, പൊന്നാനി, കോഴിക്കോട്, വടകര, വയനാട്, കണ്ണൂര്‍ സ്ഥാനാര്‍ഥികളായ എം പി വീരേന്ദ്രകുമാര്‍, ഇ അഹമ്മദ്, ഇ ടി മുഹമ്മദ് ബഷീര്‍, എം കെ രാഘവന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം ഐ ഷാനവാസ്, കെ സുധാകരന്‍ പങ്കെടുക്കും.
ഒരു ബൂത്തില്‍ നിന്ന് ഒരു വാഹനം എന്ന നിലയില്‍ ആളുകളെ എത്തിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. യു പി എ സര്‍ക്കാറിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിച്ചും കോഴിക്കോട്, വടകര മണ്ഡലങ്ങളില്‍ ടി പി വധക്കേസ് ഉയര്‍ത്തിപ്പിടിച്ചുമാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും കെ സി അബു പറഞ്ഞു.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍, ഹാഷിം മനോളി, സോഷ്യലിസ്റ്റ് ജനത നേതാവ് എന്‍ സി മോയിന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.