Connect with us

Ongoing News

പോര്‍ച്ചുഗലിനെ തകര്‍ത്ത് ജര്‍മനി തുടങ്ങി

Published

|

Last Updated

 

 germanyസാല്‍വദോര്‍: പോര്‍ച്ചുഗലിനെ മറുപടിയില്ലാത്ത നാല് ഗോളിന് നലംപരിശാക്കി ജര്‍മനി തുടങ്ങി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ- ജര്‍മനി പോരാട്ടമായി വിശേഷിപ്പിച്ച മത്സരത്തില്‍ ലോക ഫുട്‌ബോളര്‍ക്ക് ഒരു ചലനവും സൃഷ്ടിക്കാന്‍ സാധിച്ചില്ല. അതേസമയം ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്ക് സ്വന്തമാക്കി തോമസ് മുള്ളര്‍ കളം നിറഞ്ഞപ്പോള്‍ ജര്‍മന്‍ വിജയം അനായാസമായി.

ജര്‍മനിയുടെ ആദ്യ ഗോള്‍ പെനാല്‍റ്റിയില്‍ നിന്നായിരുന്നു. 12ാം മിനുട്ടില്‍ കിക്കെടുത്ത മുള്ളര്‍ പന്ത് വലയിലെത്തിച്ചു. രണ്ടാം ഗോള്‍ 32ാം മിനുട്ടില്‍. കോര്‍ണറില്‍ നിന്ന് തൊടുത്ത പന്ത് ഹമ്മല്‍സിന്റെ മികച്ച ഹെഡ്ഡറില്‍ വലയില്‍. 37ാം മിനുട്ടില്‍ പോര്‍ച്ചുഗല്‍ പ്രതിരോധത്തിലെ ശക്തി കേന്ദ്രമായ പെപെക്ക് ചുവപ്പ് കാര്‍ഡ്.
തോമസ് മുള്ളറിനെ ഫൗള്‍ ചെയ്തതിനായിരുന്നു പെപെ പുറത്തേക്കുള്ള വഴി കണ്ടത്. ആദ്യ പകുതിക്ക് മുമ്പേ പത്ത് പേരുമായി ചുരുങ്ങേണ്ടി വന്നത് അവരുടെ മുന്നേറ്റത്തെ ബാധിച്ചു. ആദ്യ പകുതി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ജര്‍മനിയുടെ മൂന്നാം ഗോള്‍. മുള്ളറായിരുന്നു ഇതിന്റെ അവകാശി. 78ാം മിനുട്ടില്‍ ആന്ദ്രെ ഷുറിലിന്റെ ക്രോസില്‍ നിന്ന് മുള്ളര്‍ തന്റെ ഹാട്രിക്കും ജര്‍മനിയുടെ നാലാം ഗോളും കുറിച്ചു.
കളിയില്‍ ചില സമയത്ത് മികച്ച മുന്നേറ്റം നടത്താന്‍ ക്രിസ്റ്റ്യാനോക്ക് സാധിച്ചത് മാറ്റി നിര്‍ത്തിയാല്‍ പോര്‍ച്ചുഗല്‍ വെറുതെ മൈതാനത്ത് അലഞ്ഞ് നടന്ന കൂട്ടങ്ങളായി മാറി.

Latest