Connect with us

National

പ്രതിപക്ഷ നേതൃ പദവി: വേണ്ടിവന്നാല്‍ കോടതിയില്‍ പോകുമെന്ന് സോണിയ

Published

|

Last Updated

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതൃപദവി അനുവദിച്ചില്ലെങ്കില്‍ അതിനായി കോടതിയെ സമീപിക്കുമെന്ന് യു പി എ അധ്യക്ഷ സോണിയാ ഗാന്ധി. ഇക്കാര്യത്തില്‍ ഒരു തീരുമാനം വരുന്നത് വരെ കാത്തിരിക്കുമെന്നും, പദവി നല്‍കിയില്ലെങ്കില്‍ കോടതിയില്‍ പോകുക മാത്രമേ വഴിയുള്ളൂവെന്നും സോണിയ വ്യക്തമാക്കി.

പ്രതിപക്ഷ നേതൃ സ്ഥാനം കോണ്‍ഗ്രസിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധി കഴിഞ്ഞ ദിവസം സ്പീക്കര്‍ സുമിത്രാ മഹാജനെ കണ്ടിരുന്നു. ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

അതേസമയം, ലോക്‌സഭാ ചട്ടങ്ങള്‍ അനുസരിച്ച് കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃപദവി ലഭിക്കില്ല. ലോക്‌സഭയിലെ മൊത്തെ സീറ്റിന്റെ പത്ത് ശതമാനമോ 55 എം പിമാരോ ഉള്ള പാര്‍ട്ടിക്ക് മാത്രമേ പ്രതിപക്ഷ നേതാവ് പദവി ലഭിക്കുകയുള്ളൂ. 16ാം ലോക്‌സഭയില്‍ കോണ്‍ഗ്രസിന് 44 എം പിമാര്‍ മാത്രമാണുള്ളത്. ഘടകക്ഷികള്‍ക്ക് 59 എംപിമാരുമുണ്ട്. ഇത് മറികടന്നൊരു തീരുമാനം സ്പീക്കര്‍ എടുക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

1984ല്‍ ലോക്‌സഭയില്‍ പ്രതിക്ഷ നേതാവുണ്ടായിരുന്നില്ല. അന്ന് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ 404 സീറ്റുകളുടെ മൃഗീയ ഭൂരിപക്ഷത്തിനാണ് ജയിച്ചുകയറിയത്. ബാക്കി 22 സീറ്റുകള്‍ ലഭിച്ച സി പി എമ്മിന് അന്ന് പ്രതിപക്ഷ നേതൃപദവി അനുവദിച്ചിരുന്നില്ല.

Latest