Connect with us

Kerala

കുട്ടികള്‍ക്ക് വ്യാജ ആധാര്‍: സ്‌കൂളുകളില്‍ പരിശോധന നടത്തും

Published

|

Last Updated

തിരുവനന്തപുരം: യു ഐ ഡി, ആധാര്‍ നമ്പര്‍ വ്യാജമായി രേഖപ്പെടുത്തി സ്‌കൂള്‍ അധികൃതര്‍ കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാണിച്ചെന്ന് കണ്ടെത്തിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും പരിശോധന നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കി. ഐ ടി അറ്റ് സ്‌കൂളിന്റെ സഹായത്തോടെയാണ് പരിശോധന. ആധാര്‍, യു ഐ ഡി രേഖകള്‍ പരിശോധനക്ക് വിധേയമാക്കും. കുട്ടികളുടെ യഥാര്‍ഥ എണ്ണം കണ്ടെത്തുകയാണ് ലക്ഷ്യം. യു ഐ ഡി ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്‌കൂളുകളില്‍ അടുത്തയാഴ്ച മുതലായിരിക്കും സൂക്ഷ്മ പരിശോധനയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

തലയെണ്ണല്‍ നടത്താതെ എ ഇ ഒമാരും സൂപ്പര്‍ ചെക്ക് ടീമിലെ ഉദ്യോഗസ്ഥരും സ്‌കൂളുകളില്‍ നേരിട്ട് പരിശോധന നടത്തി കുട്ടികളുടെ കണക്കില്‍ കൃത്രിമമുണ്ടോയെന്ന് പരിശോധിക്കും. ഇതിനായി പ്രത്യേകം ഉദ്യോഗസ്ഥരെ വിന്യസിക്കില്ല. മിക്കവാറും എല്ലാ സ്‌കൂളുകളിലും പരിശോധന നടത്തേണ്ടി വരുമെന്നാണ് ഡയറക്ടറേറ്റിന്റെ വിലയിരുത്തല്‍. പരിശോധന നടത്തി ക്രമക്കേട് കണ്ടെത്തിയാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കും.
കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാട്ടിയതിന് ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ലയിലെ കട്ടച്ചല്‍കുഴി എസ് എന്‍ യു പി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ഉള്‍പ്പടെ 25 അധ്യാപകരെയാണ് കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തത്. വ്യാജ ആധാര്‍ നമ്പര്‍, സമീപ പ്രദേശങ്ങളിലെ സ്‌കൂളുകളിലെ കുട്ടികളുടെ ആധാര്‍ നമ്പര്‍ എന്നിവ നല്‍കിയാണ് സ്‌കൂള്‍ അധികൃതര്‍ യു ഐ ഡിയില്‍ കൃത്രിമം കാട്ടിയത്. പ്രാഥമിക അന്വേഷണത്തില്‍ 98 സ്‌കൂളുകളില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു. കട്ടച്ചല്‍ക്കുഴി സ്‌കൂളില്‍ 818 കുട്ടികളുണ്ടെന്ന് കാണിച്ച് അധ്യാപക തസ്തിക നിര്‍ണയ നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാനായിരുന്നു അധികൃതരുടെ ശ്രമം.
എന്നാല്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നടത്തിയ അന്വേഷണത്തില്‍ 130 കുട്ടികള്‍ മാത്രമാണ് സ്‌കൂളില്‍ പഠിക്കുന്നതെന്ന് വ്യക്തമായി.
2010-11 വര്‍ഷം സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലായി 39.5 ലക്ഷം കുട്ടികളുണ്ടെന്നായിരുന്നു കണക്ക്. 2013-14 ല്‍ കുട്ടികളുടെ എണ്ണം 35 ലക്ഷമായി കുറഞ്ഞു. ഇതോടെ പന്ത്രണ്ടായിരം അധ്യാപക തസ്തികകള്‍ അധികമാകുന്ന സാഹചര്യമാണുളളത്. ഇതാണ് കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാട്ടാന്‍ സ്‌കൂള്‍ അധികൃതരെ പ്രേരിപ്പിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബാലരാമപുരം സ്‌കൂളില്‍ പരിശോധന നടത്തിയത്.
ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളിലായി മൂന്ന് ഡിവിഷനുകളും അഞ്ച് മുതല്‍ ഏഴ് വരെ ക്ലാസ്സുകളില്‍ നാല് ഡിവിഷനുകളും ഉണ്ട്. ഒരു ഡിവിഷനില്‍ 45 കുട്ടികള്‍ വേണമെന്നാണ് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്നത്. രണ്ടാമത്തെ ഡിവിഷന് 51ഉം കുട്ടികള്‍ വേണം. എന്നാല്‍, ഏഴാം ക്ലാസ്സില്‍ നാല് ഡിവിഷനുകളിലുമായി 180 കുട്ടികള്‍ വേണ്ടിടത്ത് 34 പേരെയാണ് പരിശോധനയില്‍ കണ്ടെത്തിയത്. നാല് ഡിവിഷനുകള്‍ വീതമുള്ള ആറാം ക്ലാസ്സില്‍ ഇരുപതും അഞ്ചാം ക്ലാസ്സില്‍ 31ഉം കുട്ടികളാണ് ഉണ്ടായിരുന്നത്. മൂന്ന് ഡിവിഷനുകള്‍ വീതമുള്ള ഒന്നിലും രണ്ടിലും പതിനൊന്ന് വീതവും മൂന്നില്‍ പതിനഞ്ചും നാലില്‍ പതിനാറും കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് അഡീഷനല്‍ ഡയറക്ടര്‍ ശ്യാമള നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
സ്‌കൂളില്‍ നാല് ഭാഷാ അധ്യാപകരെ നിലനിര്‍ത്തിയിട്ടുണ്ട്. ഇതിന് പുറമെ വേറെ സ്‌കൂളുകളില്‍ നിന്നായി എട്ട് പേരെ മാറ്റി നിയമിച്ചിട്ടുണ്ട്. സസ്‌പെന്‍ഷനിലായ 25 അധ്യാപകരും ഓരോ ക്ലാസ്സിന്റെയും ചുമതലയുള്ളവരാണ്. ഇവരാണ് കുട്ടികളെ സംബന്ധിക്കുന്ന തെറ്റായ വിവരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നല്‍കിയത്.

Latest