Connect with us

Malappuram

വീരചരമമടഞ്ഞവരുടെ ഖബറിടം തേടി

Published

|

Last Updated

മലപ്പുറം: മലബാര്‍ കലാപത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി ജീവന്‍ വെടിഞ്ഞ പോരാളികളുടെ ഖബറിടങ്ങള്‍ തിരിച്ചറിയാനുള്ള വഴിയൊരുങ്ങുന്നു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറും ചരിത്രകാരനുമായ ഡോ. കെ കെ എന്‍ കുറുപ്പിന്റെ നേതൃത്വത്തില്‍ ഒരു സംഘം ചരിത്രകാരന്മാരാണ് മലപ്പുറം മഅ്ദിന്‍ അക്കാദമിയുമായി സഹകരിച്ച് പല സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന ഖബറിടങ്ങളെക്കുറിച്ച് പഠിക്കാനൊരുങ്ങുന്നത്. മലബാര്‍ കലാപത്തില്‍ ആയിരക്കണക്കിനാളുകള്‍ ബ്രിട്ടീഷുകാരുടെ വെടിയേറ്റ് മരിച്ചതായാണ് കണക്ക്. ഇവരില്‍ നൂറിലേറെ പേരെ കോണോംപാറ, മേല്‍മുറി, അധികാരത്തൊടി, പൂക്കോട്ടൂര്‍ തുടങ്ങി സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലാണ് ഖബറടക്കിയിട്ടുള്ളത്. പല കബറുകളിലും ഒന്നിലധികം പേരെ മറവ് ചെയ്തിട്ടുണ്ട്. അഞ്ച് പേരെ ഒന്നിച്ച് മറവ് ചെയ്ത ഖബറുകളും കൂട്ടത്തിലുണ്ടെന്നാണ് ചരിത്ര രേഖകള്‍ പറയുന്നത്. എന്നാല്‍ ഇതെല്ലാം ആരുടെതാണെന്ന ആധികാരികമായ രേഖ നിലവിലില്ല. ഇത് കണ്ടെത്തി സര്‍ക്കാര്‍ വകുപ്പുകളുടെയും നാട്ടിലെ പഴമക്കാരുടെയും സഹായത്തോടെ ഖബറിടങ്ങളെക്കുറിച്ച് ഡോക്യുമെന്ററി തയാറാക്കാനാണ് പരിപാടി. മലബാറിലെ ഏറനാട്, വള്ളുവനാട് താലൂക്കുകളിലെ പോരാളികളാണ് ഏറെയും കൊല്ലപ്പെട്ടത്. ഖിലാഫത്ത് പ്രസ്ഥാനത്തോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന “മാപ്പിള”മാരുടെ ബ്രിട്ടീഷുകാര്‍ക്കെതിരായ സംഘടിത സമരമായിരുന്നു മലബാര്‍ കലാപം. ഇതിനെ അടിച്ചമര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ആലി മുസ്‌ലിയാര്‍, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ലെവക്കുട്ടി, ചെമ്പ്രശേരി തങ്ങള്‍ തുടങ്ങി ആയിക്കണക്കിന് പോരാളികള്‍ക്കാണ്് ജീവന്‍ നഷ്ടമായത്. “”നൂറ്കണക്കിന് നിരപരാധികള്‍ കലാപത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരുടെ മരണാനന്തര ക്രിയകള്‍ പോലും ചെയ്യാന്‍ കഴിയാതെ പല സ്ഥലത്തായി മറവ് ചെയ്യപ്പെടുകയാണുണ്ടായത്. പലരും വീടിന് മുന്നില്‍ വെച്ചും പള്ളികളിലേക്ക് പോകുമ്പോഴുമാണ് കൊല്ലപ്പെട്ടത്.”” കെ കെ എന്‍ കുറുപ്പ് പറഞ്ഞു. ദിവസങ്ങള്‍ മൃതദേഹങ്ങള്‍ റോഡിലും വീട്ടുമുറ്റത്തും പറമ്പുകളിലും ചിതറിക്കിടന്നിരുന്നെന്നും ആരും തിരിഞ്ഞുനോക്കാനില്ലാത്ത അവസ്ഥയായിരുന്നെന്നും ചരിത്രങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഒടുവില്‍ സ്ത്രീകളാണ് മൃതദേഹങ്ങള്‍ മറവ് ചെയ്തത്. പോരാളികളുടെ ഖബറിടങ്ങള്‍ പല പഞ്ചായത്തുകളിലായി സ്വകാര്യ വ്യക്തികളുടെ ഏക്കര്‍ കണക്കിന് സ്ഥലങ്ങളിലായി ചിതറിക്കിടക്കുകയാണ്. ഇത് കണ്ടെത്തി സ്മാരകമായി സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഇത് പോരാളികളോടുള്ള വലിയ ആദരമാകുമെന്നും ഡോ. കെ കെ എന്‍ കുറുപ്പ് പറഞ്ഞു.