Connect with us

National

സ്വിസ്സ് ബേങ്കുകള്‍ തിരക്കിട്ട മുന്‍കരുതല്‍ നടപടിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള കള്ളപ്പണ നിക്ഷേപങ്ങള്‍ തിരിച്ചു പിടിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ശ്രമം ഊര്‍ജിതമാക്കിയതോടെ സ്വിസ്സ് ബേങ്കുകള്‍ മുന്‍ കരുതല്‍ നടപടികള്‍ തുടങ്ങി. ചില ബേങ്കുകള്‍ തങ്ങളുടെ നിക്ഷേപകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിയമത്തിന്റെ പഴുതുകള്‍ അന്വേഷിക്കുമ്പോള്‍ ശിക്ഷാ നടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ പുതിയ ചട്ടങ്ങള്‍ തന്നെ എഴുതിച്ചേര്‍ക്കുകയാണ് മറ്റു ചിലവ. കള്ളപ്പണ കേസുകളില്‍ നടപടികള്‍ ആരംഭിക്കുമ്പോള്‍ തങ്ങളുടെ നിക്ഷേപകര്‍ക്ക് അപ്പപ്പോള്‍ വിവരങ്ങള്‍ കൈമാറുന്നതിനും ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനും നിലവിലുള്ള കരാറുകള്‍ ഉപയോഗിക്കാന്‍ സ്വിസ്സ് സര്‍ക്കാര്‍ തയ്യാറാകണമെന്നും ബേങ്കുകള്‍ ആവശ്യപ്പെടുന്നു. ഇന്ത്യയുമായുള്ള സാമ്പത്തിക കരാറുകളുടെ വിശദാംശങ്ങള്‍ പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സമ്മര്‍ദ സംഘങ്ങളെ തന്നെ ഏല്‍പ്പിച്ചിരിക്കുകയാണ് ബേങ്കുകള്‍. സര്‍ക്കാറിലുള്ള അവരുടെ സ്വാധീനം പരമാവധി ഉപയോഗിക്കുകയാണ് ലക്ഷ്യം.
എന്നാല്‍ ചില ബേങ്കുകളെയും ബാങ്കര്‍മാരെയും സ്വിസ്സ് അധികൃതര്‍ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കുകയാണ്. ഇവ കള്ളപ്പണക്കാര്‍ക്ക് വഴിവിട്ട സഹായങ്ങള്‍ ചെയ്യുകയും നിക്ഷേപം ഏത് ഘട്ടത്തിലും സുരക്ഷിതമായിരിക്കുമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്യുന്നു. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നുള്ള രണ്ട് ബേങ്കുകള്‍ അടക്കം മൂന്ന് യൂറോപ്യന്‍ ബേങ്കുകള്‍ ഇന്ത്യയിലെ കോര്‍പറേറ്റുകള്‍ അനധികൃതമായി നിക്ഷേപിച്ച തുക അവരുടെ ലിസ്റ്റഡ് കമ്പനികളിലേക്ക് വഴിതിരിച്ചു വിട്ടതായി റിപ്പോര്‍ട്ടുണ്ട്. വിദേശ നിക്ഷേപമായി ഈ കള്ളപ്പണം മാറ്റുകയാണ് ഇതുവഴി ചെയ്തത്. ഇത്തരത്തിലുള്ള രൂപമാറ്റങ്ങള്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പ്രത്യേകം അന്വേഷിക്കുന്നുണ്ട്.
ഇന്ത്യന്‍ ധനകാര്യ കമ്പോളത്തില്‍ ശക്തമായ സ്വാധീനമുള്ള ചില പോര്‍ട്ട്‌ഫോളിയോ മാനേജര്‍മാര്‍ ചില പ്രമുഖ കമ്പനികളെ തങ്ങളുടെ കള്ളപണം വിദേശനിക്ഷേപമായി രാജ്യത്തെത്തിക്കാന്‍ സഹായിച്ചിട്ടുണ്ട്. സുപ്രീം കോടതി നിയോഗിച്ച അന്വേഷണ സംഘം പ്രധാനമായും നോക്കുന്നത് സ്വിസ് ബേങ്ക് അടക്കമുള്ളവയില്‍ സൂക്ഷിച്ച അനധികൃത പണത്തിന്റെ കാര്യം മാത്രമാണ്. എന്നാല്‍ ഈ നടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ ബേങ്കുകള്‍ കരുനീക്കം നടത്തിയാല്‍ അവ കൂടി അന്വേഷണപരിധിയില്‍ വരും.
കള്ളപ്പണ അന്വേഷണവുമായി സഹകരിക്കണമെങ്കില്‍ ചില ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ മുന്‍കൂട്ടി തയ്യാറാക്കാന്‍ ഇന്ത്യക്ക് മേല്‍ സമ്മര്‍ദം ചെലുത്തണമെന്നാണ് ബേങ്കുകള്‍ സ്വിസ്സ് സര്‍ക്കാറിനോട് ആവശ്യപ്പെടുന്നത്. പണം പല “പാളി”കളാക്കി മാറ്റാന്‍ തങ്ങളുടെ ഇടപാടുകാരോട് നിര്‍ദേശിക്കുകയും ചെയ്യുന്നു. ഓഹരിക്കമ്പോളം വഴിയോ കയറ്റുമതി- ഇറക്കുമതി വഴിയോ വിദേശ നിക്ഷേപം പോലുള്ള വഴിയിലോ പണം വ്യത്യസ്ത രാജ്യങ്ങളിലെത്തിക്കാനാണ് ഉപദേശം. ഇതിനായി ബേങ്ക് തന്നെ വിദഗ്ധരെ ഏര്‍പ്പാടാക്കി നല്‍കുന്നു.
നിയമവിധേയമായ അക്കൗണ്ടുകള്‍ വരെ സംശയത്തിന്റെ നിഴലിലായിരിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ അന്വേഷണത്തിന്റെ പ്രധാന ആഘാതമെന്ന് വിവിധ സ്വിസ്സ് ബേങ്ക് മേധാവികള്‍ പറയുന്നു. അത്‌കൊണ്ട് ഇന്ത്യയില്‍ നിന്നുള്ള പുതിയ നിക്ഷേപങ്ങളെ വളരെ കരുതലോടെയാണ് അവര്‍ കാണുന്നത്. ചില ബേങ്കുകള്‍ കൂടുതല്‍ മുന്‍കരുതലോടെയും നിയമപരമായ വ്യവസ്ഥകള്‍ പാലിച്ചു കൊണ്ടും മാത്രമേ നിക്ഷേപം സ്വീകരിക്കൂ എന്ന നിലപാടിലാണ്. ഡി റിസ്‌കിംഗ് എന്ന് വിളിക്കപ്പെടുന്ന ഈ പ്രക്രിയ ശക്തമായാല്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് കള്ളപ്പണക്കാരുടെ സ്വപ്‌ന ഭൂമിയല്ലാതാകുമെന്നാണ് വിലയിരുത്തല്‍.

---- facebook comment plugin here -----

Latest