Connect with us

Alappuzha

വി എസ് പതാക ഉയര്‍ത്തി; സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം

Published

|

Last Updated

ആലപ്പുഴ: സമ്മേളന നഗരിയായ പി കൃഷ്ണപിള്ള നഗറില്‍ മുതിര്‍ന്ന നേതാവും സ്ഥാപക നേതാക്കളില്‍ ഒരാളുമായ വി എസ് അച്യുതാനന്ദന്‍ ചെങ്കൊടി ഉയര്‍ത്തിയതോടെ സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.

വി എസ് അവതരിപ്പിച്ച ബദല്‍ റിപ്പോര്‍ട്ടും അത് തള്ളിയുള്ള സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രമേയവും പിണറായി വിജയന്റെ സ്ഥാനമാറ്റവുമുള്‍പ്പെടെ വിവിധ കാരണങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ സി പി എമ്മിന്റെ ഐതിഹാസിക സംസ്ഥാന സമ്മേളനത്തിനാണ് ഇന്ന് വിപ്ലവ മണ്ണില്‍ തുടക്കമിട്ടിരിക്കുന്നത്. സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള രക്തപതാകയും ദീപശിഖയും ഇന്നലെ നഗരത്തിലെത്തിയിരുന്നു. പി കൃഷ്ണപിള്ള നഗറില്‍ (കളര്‍കോട് എസ്‌കേ ഓഡിറ്റോറിയം) ആണ് നാല് ദിവസത്തെ സമ്മേളനം നടക്കുക.
സമാപന ദിനമായ 23ന് 25,000 ചുവപ്പ് സേനാംഗങ്ങളുടെ പരേഡും ഒരു ലക്ഷം ബഹുജനങ്ങള്‍ പങ്കെടുക്കുന്ന പ്രകടനവും നടക്കും. ഇന്ന് രാവിലെ ഒമ്പതിന് വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രങ്ങള്‍ സമര്‍പ്പിച്ചുകൊണ്ടാണ് സമ്മേളന പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. പോളിറ്റ് ബ്യൂറോ അംഗങ്ങള്‍, കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍, സ്വാഗതസംഘം ഭാരവാഹികള്‍ എന്നിവരാണ് പുഷ്പചക്രം സമര്‍പ്പിച്ചത്. തുടര്‍ന്ന് കളര്‍കോട് ജംഗ്ഷനില്‍ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള രക്തസാക്ഷി മണ്ഡപത്തില്‍ പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ നേതൃത്വത്തില്‍ സമ്മേളന പ്രതിനിധികള്‍ പുഷ്പാര്‍ച്ചനയും നടത്തി.

സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. സീതാറാം യെച്ചൂരി, എസ് രാമചന്ദ്രന്‍ പിള്ള, വി എസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, ബൃന്ദ കാരാട്ട്, എ കെ പത്മനാഭന്‍ പങ്കെടുക്കും. സ്വാഗതസംഘം ജനറല്‍ സെക്രട്ടറി ജി സുധാകരന്‍ സ്വാഗതം പറയും. സമ്മേളനത്തില്‍ 14 ജില്ലകളില്‍ നിന്നായി 600 പ്രതിനിധികള്‍ പങ്കെടുക്കും. പ്രഭാ വര്‍മ, സി പി അബൂബക്കര്‍ അടക്കം 15 നിരീക്ഷകരും പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കും. 23ന് ഉച്ചക്കു മുമ്പ് പുതിയ സംസ്ഥാന കമ്മിറ്റിയെയും 21ാം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുക്കും.
കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പിന്റെയും സി പി എം രൂപവത്കരണത്തിന്റെയും അരനൂറ്റാണ്ട് ആഘോഷം ചരിത്രസംഭവമാക്കാനുള്ള തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളത്. പാര്‍ട്ടി ദേശീയ നേതൃത്വത്തിന് വി എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച രേഖ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രമേയത്തിലൂടെ തള്ളുകയും വി എസിനെതിരെ അവതരിപ്പിച്ച പ്രമേയം പിണറായി പരസ്യപ്പെടുത്തുകയും ഇതിനെ വി എസും പരസ്യമായി തള്ളി വെല്ലുവിളിക്കുകയും ചെയ്തതോടെ ഇത് സമ്മേളനത്തില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് ഉറ്റുനോക്കുകയാണ് പാര്‍ട്ടി അണികളും രാഷ്ട്രീയ നിരീക്ഷകരും.

Latest