Connect with us

Gulf

തീവ്രവാദവും ഭീകര വാദവും ആപത്ത്; കാന്തപുരം

Published

|

Last Updated

അബുദാബി: തീവ്രവാദവും ഭീകരവാദവും ലോകത്തിന് ആപത്താണെന്ന് അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. അബുദാബി നാഷനല്‍ തിയേറ്ററില്‍ നടന്ന യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ റമസാന്‍ അതിഥിയായി എത്തിയ ഹുസൈന്‍ സഖാഫി ചുള്ളിക്കോടിന്റെ റമസാന്‍ പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാം ഒരിക്കലും അക്രമമായി യുദ്ധം ചെയ്തിട്ടില്ല.
പ്രവാചക ശ്രേഷ്ഠരെ നാടുകടത്താന്‍ ശ്രമിച്ചപ്പോള്‍ ശത്രുപക്ഷത്തോടുള്ള പ്രതിരോധം എന്ന നിലയിലാണ് യുദ്ധം ചെയ്തത്. ഉടമ്പടി ലംഘിച്ചപ്പോഴാണ് മുസ്‌ലിംകള്‍ യുദ്ധ മുഖത്തേക്കിറങ്ങിയത്. ആദ്യമായി യുദ്ധം ചെയ്യാന്‍ തുടങ്ങിയതും ശത്രുപക്ഷമായിരുന്നു. ഇസ്‌ലാം തീവ്രവാദത്തേയും ഭീകരവാദത്തേയും ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല. ഇസ്‌ലാം സമാധാനവും സൗഹൃദവും ഐക്യവുമാണ് പഠിപ്പിച്ചത്.
ബദ്‌റില്‍ ശുഹദാക്കളായ സ്വഹാബികളെ അനുസ്മരിക്കേണ്ടുന്ന സമയമാണിപ്പോള്‍. ബദറില്‍ ശത്രുപക്ഷത്തേക്കാള്‍ ആള്‍ബലം കൊണ്ടും ആയുധം കൊണ്ടും മുസ്‌ലിംകള്‍ തുച്ചമായിരുന്നു. മനക്കരുത്താണ് ബദറില്‍ മുസ്‌ലിം പക്ഷം വിജയിക്കുവാന്‍ കാരണം. ജന്മനാടിന്റെയും വളര്‍ത്തുരാജ്യത്തിന്റെയും നന്മക്ക് വേണ്ടി എല്ലാവരും പ്രവര്‍ത്തിക്കണമെന്നും കാന്തപുരം ഓര്‍മിപ്പിച്ചു.
പത്മശ്രീ എം എ യൂസുഫലി ഉദ്ഘാടനം ചെയ്തു. ശൈഖ് ഖലീഫ റമസാന്‍ പ്രോഗ്രാം കോഡിനേറ്റര്‍ ഖലീഫ മുബാറക് അല്‍ ളാഹിരി, ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, കാശ്മീര്‍ ക്യാബിനറ്റ് മന്ത്രി ദുല്‍ഫുക്കാര്‍ ചൗധരി, സൈഫുദ്ദീന്‍ ബട്ട് എം എല്‍ സി, ശഫീഖ് അഹമ്മദ് എം എല്‍ എ, സലാഹുദ്ദീന്‍ ബട്ട്, കുറ്റൂര്‍ അബ്ദുര്‍റഹ്മാന്‍ ഹാജി, മജീദ് ഹാജി, ലത്വീഫ് ഹാജി എന്നിവര്‍ സംബന്ധിച്ചു.