Connect with us

Kannur

കൈയൊടിഞ്ഞ വീട്ടമ്മയ്ക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചുവെന്ന്

Published

|

Last Updated

കാഞ്ഞങ്ങാട്: കൈയൊടിഞ്ഞ് ചികിത്സക്കെത്തിയ വീട്ടമ്മക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതായി പരാതി. മാവുങ്കാല്‍ പുതിയകണ്ടം ലക്ഷംവീട് കോളനയിലെ എസ് സി വിഭാഗക്കാരിയായ കെ ജയക്കാണ് ജില്ലാ ആശുപത്രിയില്‍ നിന്ന് ദുരനുഭവം ഉണ്ടായത്.
ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിന് കുളിമുറിയില്‍ കാല്‍ വഴുതി വീണ് കൈക്ക് പരുക്കേറ്റാണ് ജയ ആശുപത്രിയിലെത്തിയത്. ഇവരെ പരിശോധിച്ച ഓര്‍ത്തോ വിഭാഗത്തിലെ ഡോ. പത്മനാഭന്‍ നിര്‍ദേശിച്ച പ്രകാരമുള്ള എക്‌സ്‌റേ പരിശോധനയില്‍ എല്ല് പൊട്ടിയതായി കണ്ടെത്തി. എന്നാല്‍ പ്ലാസ്റ്ററിടാതെ ബാന്‍ഡേജ് മാത്രം കെട്ടി ഒരാഴ്ച കഴിഞ്ഞ് വരാന്‍ പറയുകയായിരുന്നു. ഒരാഴ്ച കഴിഞ്ഞ് 12ന് രാവിലെ 7 മണിക്കുതന്നെ വീട്ടമ്മ ജില്ലാ ആശുപത്രിയിലെത്തിയെങ്കിലും ഡോക്ടര്‍ തന്നെ പരിശോധിക്കാനോ പ്ലാസ്റ്റര്‍ ഇടാനോ തയ്യാറായില്ലെന്ന് ജയ പറയുന്നു. ഒരു മണി കഴിഞ്ഞ ശേഷം നോക്കാമെന്നായിരുന്നു ആദ്യം മറുപടി. വീട്ടില്‍ നിന്നും ഭക്ഷണം പോലും കഴിക്കാതെ എത്തിയ വീട്ടമ്മ പരിശോധനക്കായി ഉച്ചവരെ കാത്തുനിന്നു. ഒരുമണി ആയപ്പോള്‍ ഇപ്പോള്‍ നോക്കാന്‍ സമയമില്ലെന്ന് പറഞ്ഞ് ഡോക്ടര്‍ കയര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെ മറ്റൊരു ലേഡി ഡോക്ടറെ എക്‌സ്‌റെയും കുറിപ്പും കാണിച്ചെങ്കിലും ആദ്യം പരിശോധിച്ച ഡോക്ടര്‍ തന്നെ നോക്കണമെന്നായിരുന്നു പ്രതികരണം. അപ്പോഴേക്കും പൊട്ടിയ കൈ നീര് വെച്ച് വേദന കഠിനമായിരുന്നു.
പിന്നീട് വീട്ടില്‍ തിരിച്ചെത്തി അയല്‍വാസിയോട് 1500 രൂപ കടം വാങ്ങി സ്വകാര്യ ആശുപത്രിയില്‍ ചെന്നാണ് ജയ പ്ലാസ്റ്ററിട്ടത്. എല്ലൊടിഞ്ഞ് ഒരാഴ്ച കഴിഞ്ഞതിനാല്‍ പൊട്ടിയ എല്ലിന് സ്ഥാനമാറ്റം സംഭവിച്ചതായി ഡോക്ടര്‍ പറഞ്ഞതായി ജയ പറഞ്ഞു. ഡോക്ടറെ പ്രത്യേകം കാണാത്തതിനാലാണ് ചികിത്സ വൈകിക്കുന്നതെന്ന് ആശുപത്രിയില്‍ നിന്നും മറ്റുരോഗികള്‍ പറഞ്ഞതായി ജയ പറഞ്ഞു.
ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സമാന്തര ക്ലിനിക്കുകള്‍ നടത്തി ആശുപത്രിയില്‍ നടക്കുന്ന ഓപ്പറേഷനും മറ്റും പണം വാങ്ങുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു. പിന്നാക്ക വിഭാഗത്തില്‍ പെടുന്ന തനിക്ക് ജില്ലാ ആശുപത്രിയിലുണ്ടായ വേദനാജനകമായ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കാനൊരുങ്ങുകയാണ് ലക്ഷംവീട് കോളനിയിലെ ഈ വീട്ടമ്മ.

 

Latest