Connect with us

Kozhikode

കലക്ടര്‍ക്കെതിരായ പരാമര്‍ശം; കെ സി അബുവിനെതിരെ സൈബര്‍ ലോകം

Published

|

Last Updated

കോഴിക്കോട്; കെ പി സി സി യോഗത്തില്‍ കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്തിനെ വിമര്‍ശിച്ച ഡി സി സി പ്രസിഡന്റ് കെ സി അബുവിനെതിരെ സൈബര്‍ ലോകം. വിവിധ മേഖലകളിലുള്ളവര്‍ ജനകീയനായ കലക്ടര്‍ക്ക് പിന്തുണയുമായും അബുവിനെ രൂക്ഷമായി വിമര്‍ശിച്ചും രംഗത്തെത്തി. കോണ്‍ഗ്രസ് എം എല്‍ എ വി ടി ബല്‍റാമും അബുവിനെതിരെ ഫേസ്ബുക്കിലൂടെ രംഗത്തെത്തി. അബുവിനെ തിരുത്തി എം കെ രാഘവന്‍ എം പി പ്രസ്താവന പുറപ്പെടുവിച്ചു. കലക്ടറെ വിളിച്ചാല്‍ ഫോണില്‍ കിട്ടാറില്ലെന്നും ഫേസ്ബുക്കില്‍ ഷൈന്‍ ചെയ്യുകയാണ് കലക്ടറുടെ പണിയെന്നും കലക്ടറെ മാറ്റണമെന്നുമായിരുന്നു അബുവിന്റെ ആവശ്യം.
അബുവിന്റെ പരാമര്‍ശത്തിനെതിരെ വി ടി ബല്‍റാം ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. കാലത്തിന് മുമ്പെ നടക്കേണ്ടവരാണ് പൊതുപ്രവര്‍ത്തകര്‍. അതിന് കഴിയുന്നില്ലെങ്കിലും സാരമില്ല, ഒരുപാട് പുറകിലാകാതിരിക്കാനെങ്കിലും ശ്രദ്ധിക്കണമെന്ന് വി ടി ബല്‍റാം പറയുന്നു. ഇടനിലക്കാരില്ലാതെ, സാധാരണക്കാരുമായി നേരിട്ട് ആശയവിനിമയം നടത്താനുള്ള ഏത് മാധ്യമവും ഏത് സാങ്കേതികവിദ്യയും ഒരു രാഷ്ട്രീയ പ്രവര്‍ത്തകന് സമരായുധമായാണ് മാറേണ്ടതെന്നും ബല്‍റാം ഓര്‍മപ്പെടുത്തുന്നു. ശാരീരികമായ പ്രായാധിക്യം മൂലമല്ല, കാഴ്ചപ്പാടുകള്‍ കാലഹരണപ്പെടുന്നതിലൂടെയാണ് യഥാര്‍ഥത്തില്‍ ഒരാള്‍ക്ക് വയസ്സാകുന്നതെന്നും കെ സി അബുവിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ബല്‍റാം പറഞ്ഞു. അതിനിടെ എം കെ രാഘവന്‍ എം പിയും പ്രസ്താവനയുമായി രംഗത്തെത്തി. തനിക്കും കെ സി അബുവിന് സമാനമായ അഭിപ്രായമുണ്ടെന്ന വാര്‍ത്തയോട് പ്രതികരിച്ചു കൊണ്ടാണ് എം പിയുടെ പ്രസ്താവന. ജില്ലാ കലക്ടറുടെ സോഷ്യല്‍ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട് ചില നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. എനിക്കും കെ സി അബുവിന്റെ അതേ അഭിപ്രായമാണെന്ന് അബു പറഞ്ഞതായ പരാമര്‍ശവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യോഗത്തില്‍ അഭിപ്രായം പറയാന്‍ ഞാന്‍ ആരെയും ചുമതലപ്പെടുത്താറില്ല. ജില്ലാ കലക്ടറായി ചുമതലയേറ്റ ശേഷം എന്‍ പ്രശാന്തിനെ കോഴിക്കോടിന്റെ വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എം പി എന്ന നിലയില്‍ നിരന്തരം ബന്ധപ്പെടാറുണ്ട്. ഞങ്ങളുടെ മനസ്സിലുള്ള പദ്ധതികളും ആശയങ്ങളും പരസ്പരം ചര്‍ച്ച ചെയ്യാറുമുണ്ട്. അത്തരമൊരു വ്യക്തിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തേണ്ട ആവശ്യം എനിക്കില്ലെന്ന് എം പി പറഞ്ഞു. ഓണ്‍ലൈന്‍ ഉപയോഗത്തില്‍ കോഴിക്കോട് ജില്ല വളരെയേറെ മുന്നേറിയെന്ന വാര്‍ത്തകള്‍ ഏറെ സന്തോഷം പകരുന്നതാണ്. ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് 50,000 സ്ഥിരം ഫോളോവേഴ്‌സും രണ്ടര ലക്ഷത്തിലധികം സന്ദര്‍ശകരുമായി രാജ്യത്തുതന്നെ ഹിറ്റായി മാറിയത് അഭിമാനാര്‍ഹമായ നേട്ടമായാണ് വിലയിരുത്തുന്നത്. വികസന പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെയും പൊതുസമൂഹത്തിന്റെയും പിന്തുണയോടുകൂടി ഞങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും എം പി പറഞ്ഞു. വിവിധ തുറകളിലുള്ളവര്‍ കലക്ടര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി.

---- facebook comment plugin here -----

Latest