Connect with us

Ongoing News

ഇംഗ്ലീഷ് തിരിച്ചുവരവിന് പിറകില്‍ ആസ്‌ത്രേലിയക്കാരനെന്ന് മാര്‍ക് വോ

Published

|

Last Updated

ബിര്‍മിംഗ്ഹാം: ആഷസില്‍ ഇംഗ്ലണ്ടിന്റെ അവിസ്മരണീയ തിരിച്ചുവരവിന് പിറകില്‍ ആസ്‌ത്രേലിയന്‍ കോച്ച് ട്രെവര്‍ ബെയ്‌ലിസിന്റെ മിടുക്കാണെന്ന് മുന്‍ ആസ്‌ത്രേലിയന്‍ ഓപണര്‍ മാര്‍ക്‌വോ. നിലവില്‍ ദേശീയ ടീം സെലക്ടര്‍ കൂടിയായ മാര്‍ക്‌വോ ഇംഗ്ലണ്ടുകാരോട് ആസ്‌ത്രേലിയക്കാരനായ കോച്ചിന് നന്ദി പറയാനാണ് ആവശ്യപ്പെട്ടത്.
മൂന്ന് ദിവസം കൊണ്ടാണ് ഇംഗ്ലണ്ട് ടെസ്റ്റ് ജയിച്ചിരിക്കുന്നത്. ഇത് ചില്ലറകാര്യമല്ല. പ്രത്യേകിച്ച് രണ്ടാം ടെസ്റ്റില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍. തിരിച്ചുവരവിനുള്ള ഊര്‍ജമേകിയത് ബെയ്‌ലിസിന്റെ പരിശീലക മികവാണ്. രണ്ടിന്നിംഗ്‌സിലും ആസ്‌ത്രേലിയക്കാര്‍ ശരാശരിക്കാരായി.
ബൗളര്‍മാര്‍ കുറേക്കൂടി പോരാട്ടം കാഴ്ചവെച്ചു. എന്നാല്‍ ഇംഗ്ലീഷ് പേസര്‍മാരുടെ സ്വിംഗ് ബൗളിംഗിന് മുന്നില്‍ ഓസീസ് ബാറ്റിംഗ് ചീട്ടുകൊട്ടാരമായി – മാര്‍ക് വോ കുറ്റപ്പെടുത്തി. ഓരോ ബാറ്റ്‌സ്മാനും ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. എവിടെയാണ് പിഴവ് സംഭവിച്ചതെന്ന്. അടുത്ത ടെസ്റ്റില്‍ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ചാകണം ക്രീസിലെത്തേണ്ടത്. ഏത് വിധമാണ് പുറത്തായതെന്ന ബോധ്യമെങ്കിലും ബാറ്റ്‌സ്മാനുണ്ടാകണം- മാര്‍ക് വോ പറഞ്ഞു.
അതേ സമയം വാലറ്റത്ത് പീറ്റര്‍ നെവിലും മിച്ചല്‍ സ്റ്റാര്‍ചും നടത്തിയ ചെറുത്ത് നില്‍പ്പിനെ മാര്‍ക് വോ പ്രശംസിച്ചു.
128 ടെസ്റ്റുകളില്‍ നിന്ന് 8029 റണ്‍സ് നേടിയ ഓസീസിന്റെ ഇതിഹാസ താരങ്ങളിലൊരാളാണ് മാര്‍ക് വോ. ഓസീസിന്റെ സുവര്‍ണയുഗത്തിലെ നായകന്‍ സ്റ്റീവ് വോയുടെ സഹോദരനായ മാര്‍ക് വോ ഓപണറെന്ന നിലയില്‍ ആ ടീമിന്റെ നെടും തൂണായിരുന്നു.

Latest