Connect with us

Malappuram

മഞ്ചേരി മെഡിക്കല്‍ കോളജിലെ പരിമിതികള്‍ക്ക് പരിഹാരമായില്ല

Published

|

Last Updated

മഞ്ചേരി: ഏറെ പരിമിതികള്‍ നേരിടുന്ന മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ഒരുമാസമായി ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായതോടെ വിദ്യാര്‍ഥികള്‍ക്ക് ദുരിതമേറി. നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ക്ലാസുകളിലെത്താന്‍ വിദ്യാര്‍ഥികള്‍ക്ക് ലിഫ്റ്റ് ഒരനുഗ്രമായിരുന്നു. ശാരീരിക പരിമിതികള്‍ നേരിടുന്ന നിരവധി എം ബി ബി എസ് വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. പെണ്‍കുട്ടികളുടെ മൂത്രപ്പുരയും ഉപയോഗശൂന്യമായിട്ട് മാസങ്ങളേറെയായി. അടിയന്തിര പ്രാധാന്യത്തോടെ പൂര്‍ത്തിയാക്കേണ്ട പ്രീഫാബ്രിക്കേറ്റഡ് കെട്ടിടങ്ങള്‍ പ്രവൃത്തി തുടങ്ങി ഒരു വര്‍ഷമായിട്ടും ഇഴഞ്ഞ് നീങ്ങുകയാണ്.
മെഡിക്കല്‍ കോളജിനോടുള്ള അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഇക്കഴിഞ്ഞ ദിവസം നടത്തിയ ഉപരോധ സമരത്തെ തുടര്‍ന്ന് പുതിയ പ്രിന്‍സിപ്പലിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. കോഴിക്കോട്് മെഡിക്കല്‍ കോളജിലെ ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ ആന്റ് ഇമ്മ്യൂണോ ഹെമറ്റോളജി വിഭാഗം മേധാവിയും ഡെപ്യൂട്ടി സൂപ്രണ്ടുമായ ഡോ. വി പി ശശിധരനെയാണ് പുതിയ പ്രിന്‍സിപ്പലായി നിയമിച്ചിട്ടുള്ളത്. ഇദ്ദേഹം തിങ്കളാഴ്ച ചുമതലയേല്‍ക്കും.
സമരത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ അഡീഷണല്‍ തഹസീല്‍ദാറും ജില്ലാ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമായ കെ പി മോഹനന്‍, റവന്യൂ ഉദ്യോഗസ്ഥസ്ഥരായ പ്രവീണ്‍, മോഹനന്‍ എന്നിവര്‍ കോളജില്‍ നേരിട്ടെത്തി തെളിവെടുപ്പു നടത്തി. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കലക്ടര്‍ക്ക് സമര്‍പ്പിക്കും

 

Latest