Connect with us

Gulf

മിലാന്‍ എക്‌സ്‌പോയില്‍ സന്ദര്‍ശകര്‍ക്ക് കൗതുകമായി ഇത്തിഹാദിന്റെ യന്ത്രമനുഷ്യന്‍

Published

|

Last Updated

ദുബൈ: നവംബര്‍ അവസാനം വരെ നീളുന്ന മിലാന്‍ എക്‌സ്‌പോയില്‍ സന്ദര്‍ശകര്‍ക്ക് കൗതുകമായി യു എ ഇയുടെ ഔദ്യോഗിക വിമാന കമ്പനിയായ ഇത്തിഹാദിന്റെ യന്ത്ര മനുഷ്യന്‍. സന്ദര്‍ശകരായി എത്തുന്നവരുടെ മനം കവരുന്നകയാണ് ഇത്തിഹാദിന്റെയും ഇറ്റലിയുടെ വിമാനക്കമ്പനിയായ അലിറ്റാലിയയുടെയും യന്ത്രമനുഷ്യര്‍. ഇദി-ആലിയ എന്നിങ്ങനെയാണ് ഇവ മിലാന്‍ വേള്‍ഡ് എക്‌സ്‌പോയില്‍ അറിയപ്പെടുന്നത്.
അടുത്ത എക്‌സ്‌പോ 2020ല്‍ ദുബൈയില്‍ നടക്കാനിരിക്കെ യു എ ഇയുടെ എക്‌സ്‌പോയെക്കുറിച്ച് സന്ദര്‍ശകരെ ബോധ്യപ്പെടുത്താനും യന്ത്രമനുഷ്യര്‍ ഏറെ ഉപകാരപ്പെടുന്നുണ്ട്. മിലാന്‍ എക്‌സ്‌പോയിലേക്ക് യു എ ഇയില്‍ നിന്ന് ആയിരങ്ങളാണ് സന്ദര്‍ശകരായി എത്തുന്നത്. ഇതോടൊപ്പം നിരവധി മുതിര്‍ന്ന യു എ ഇ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും എക്‌സ്‌പോയെ നേരിട്ട് അറിയാനും കാര്യങ്ങള്‍ പഠിക്കാനുമായും ചെല്ലുന്നുണ്ട്.
മിലാന്‍ എക്‌സ്‌പോയില്‍ യു എ ഇ ഒരുക്കിയ ഇത്തിസലാത്ത്, ദിവ, ആര്‍ ടി എ തുടങ്ങിയ സ്ഥാപനങ്ങള്‍ ഉള്‍ക്കൊള്ളിച്ച സ്റ്റാളിലും ആയിരക്കണക്കിന് സന്ദര്‍ശകരാണ് എത്തുന്നത്. അടുത്ത എക്‌സ്‌പോ ദുബൈയില്‍ നടക്കുന്നതാണ് സന്ദര്‍ശകരെ യു എ ഇ പവലിയനിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. മിന മേഖലയില്‍ ആദ്യമായാണ് വേള്‍ഡ് എക്‌സ്‌പോ കടന്നുവരുന്നത്. മിലാന്‍ എക്‌സ്‌പോ 2015ന്റെ ഔദ്യോഗിക വിമാനക്കമ്പനികളാണ് ഇത്തിഹാദും അലിറ്റാലിയയും. രണ്ടു കോടി സന്ദര്‍ശകരാണ് മിലാന്‍ എക്‌സ്‌പോയില്‍ എത്തുന്ന എന്നാണ് കണക്കുകൂട്ടുന്നത്. ഇതില്‍ 80 ലക്ഷവും വിമാന മാര്‍ഗമാവും മിലാനില്‍ എത്തുക.
യു എ ഇ പവലിയന്റെ ഭാഗമായ ഇത്തിഹാദ് എയറിന്റെ രണ്ടു നിലകളുള്ള പവലിയനിലേക്കും സന്ദര്‍ശകര്‍ ഇടിച്ചുകയറുന്നുണ്ട്. പവലിയന്‍ സന്ദര്‍ശിക്കുന്നവര്‍ സജീകരണങ്ങള്‍ കണ്ട് അല്‍ഭുതപ്പെടുന്ന സ്ഥിതിയാണ്. ഇത്തിഹാദ് പവലിയന്റെ ഭാഗമായ ഇമാജിനേഷന്‍ ലോഞ്ചില്‍ എല്ലാ ദിവസവും പാചക പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. യു എ ഇയുടെ പ്രിയ ഷെഫ് ഖുലൂദ് ആത്തിഖിന്റെ നേതൃത്വത്തിലാണിത്.