Connect with us

Kottayam

വിനയകുമാറിന്റെ ഹൃദയം പൊടിമോനില്‍ തുടിക്കും

Published

|

Last Updated

കോട്ടയം: ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ ചരിത്രനേട്ടം കുറിച്ച് കോട്ടയം മെഡിക്കല്‍ കോളജ്. കാര്‍ഡിയോ തൊറാസിക്ക് മേധാവി ഡോ. ടി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ സര്‍ക്കാര്‍ ആശുപത്രിയില്‍ പൂര്‍ത്തീകരിച്ചത്. പത്തനംതിട്ട ചിറ്റാര്‍ വയാറ്റുപുഴ വാലുപറമ്പില്‍ പൊടിമോന്‍ (50) നാണ് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.
ശസ്ത്രക്രിയക്ക് ശേഷം തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച പൊടിമോന്റെ ഹൃദയം തുടിച്ചുതുടങ്ങി. വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷക മരണം സംഭവിച്ച് എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അങ്കമാലി മഞ്ഞുമലയില്‍ വിനയകുമാറി(48) ന്റെ ഹൃദയമാണ് പൊടിമോന്റെ ഹൃദയത്തില്‍ മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തത്.
ലൂര്‍ദ് ആശുപത്രിയില്‍ കഴിയുന്ന വിനയകുമാറിന്റെ ഹൃദയം കോട്ടയം മെഡിക്കല്‍ കോളജ് കാര്‍ഡിയോ തൊറാസിക്കിന് ലഭ്യമാകുമെന്ന് മൃതസഞ്ജിവനി കോഡിനേറ്റര്‍ ജിമ്മി ഡോ. ടി കെ ജയകുമാറിനെ അറിച്ചതോടെയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്ക് തുടക്കമിട്ടത്. വീട്ടില്‍ കഴിയുന്ന പൊടിമോനോട് ശസ്ത്രക്രിയക്ക് തയ്യാറായി മെഡിക്കല്‍ കോളജില്‍ എത്തണമെന്ന് ഡോ. ടി കെ ജയകുമാര്‍ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് 7.30 ഓടെ ഡോക്ടര്‍മാര്‍ ലൂര്‍ദില്‍ എത്തി. തുടര്‍ന്ന് രാത്രി 11.30നാണ് വിനയകുമാറിന്റെ ശരീരത്തില്‍ നിന്നും ഹൃദയം വേര്‍പെടുത്തുന്ന ശസ്ത്രക്രീയ ആരംഭിച്ചത്്.
പുലര്‍ച്ചെ 3.10ന് ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. 3.40 ഓടെ വിനയകുമാറിന്റെ ഹൃദയവുമായി ആധുനിക സൗകര്യമുള്ള ആംബുലന്‍സില്‍ ഡോക്ടര്‍മാരുടെ സംഘം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് തിരിച്ചു. പോലിസും യാത്രതടസം ഉണ്ടാകാതിരിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളില്‍ പങ്കാളികളായി. ഇതിനിടെ ഹൃദയവുമായി ഡോക്ടമാര്‍ എത്തുന്ന എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന്്് കോട്ടയം മെഡിക്കല്‍ കോളജ് കാര്‍ഡിയോ തൊറാസിക്കല്‍ പൊടിമോന്റെ രോഗം ബാധിത ഹൃദയം വേര്‍പെടുത്തി മാറ്റുന്നതിനുള്ള ശസ്ത്രക്രീയ ആരംഭിച്ചു. പുലര്‍ച്ചെ 4.27ന് വിനയകുമാറിന്റെ ഹൃദയവുമായി ആംബുലന്‍സ് മെഡിക്കല്‍ കോളജില്‍ എത്തി. തുടര്‍ന്ന് മുന്ന് മണിക്കൂര്‍ കൊണ്ട് ശസ്ത്രക്രിയയപൂര്‍ത്തിയാക്കി.
സാധാരണ നില കൈവരിക്കാന്‍ ആറ് ദിവസം വേണ്ടി വരും. അതിനാല്‍ ഈ ദിവസങ്ങള്‍ നിര്‍ണായകമാണ്. സ്വകാര്യ ആശുപത്രി 20 ലക്ഷം രൂപവരെ ശസ്ത്രക്രിയക്ക് ഈടാക്കുമ്പോള്‍ കാരുണ്യ ചികില്‍സ ധനസഹായം മുഖേന ലഭിച്ച രണ്ട്‌ലക്ഷം രൂപയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്ക് ചിലവായത്.
മേസ്തിരിപ്പണിക്കാരനായ പൊടിമോന്‍ എട്ട ്‌വര്‍ഷം മുമ്പാണ് ഹൃദ്‌രോഗത്തിന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയത്. രണ്ട് മാസം മുമ്പ് അമൃത ഹോസ്്പിറ്റലില്‍ നടത്തിയ പരിശോധനയില്‍ ഹൃദയത്തിന്റെ ചലനം നഷ്ടപ്പെടുകയും ദ്വാരം കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഹൃദയം മാറ്റിവക്കല്‍ ശസ്ത്രക്രിയ തന്നെ വേണമെന്നും കണ്ടെത്തി. പിന്നീട് മൃതിസഞ്ജീവനിയില്‍ പേര് രജിസ്ട്രര്‍ ചെയ്തു. ഏതു സമയത്തും ഹൃദയ ശസ്ത്രക്രിയക്ക് ഒരുങ്ങണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്നാണ് തിങ്കളാഴ്ച ഉച്ചക്ക് ഹൃദയം മാറ്റിവക്കുന്നതിനായി മെഡിക്കല്‍ കോളജില്‍ എത്താന്‍ ഡോക്ടറുടെ ഫോണ്‍ വന്നത്.
ഡോ. ടി കെ ജയകുമാറിനൊപ്പം കാര്‍ഡിയോ തൊറാസിക്കിലെ ഡോ. രതീഷ്, ഡോ. ഷാജി പാലങ്ങാടന്‍, ഡോ.അഷ്‌റഫ്, ഡോ. ദീപ, ഡോ.വിനീത, അനസ്‌ത്യേഷ്യ ഡോക്ടര്‍മാരായ എല്‍സമ്മ, സഞ്ജയ് തമ്പി, തോമസ് പി ജോര്‍ജ്, ജിയോ പോള്‍ തുടങ്ങിയവരാണ് ശസ്ത്രക്രീയക്ക് പങ്കാളികളായി. പൊടിമോന്റെ ഭാര്യ ഓമന, മക്കള്‍: അജില്‍, അഖില്‍. ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടര്‍മാരോട് നന്ദിയുണ്ടെന്ന് ഓമന നിറകണ്ണുകളോടെ പറഞ്ഞു.
ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ സമയമാണ് പ്രധാനമെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം കൊടുത്ത കാര്‍ഡിയോതൊറാസിക്ക് മേധാവി ഡോ.ടി കെ ജയകുമാര്‍ മാധ്യങ്ങളോട് പറഞ്ഞു.

Latest