Connect with us

Wayanad

തടവുകാര്‍ വര്‍ധിക്കുന്നു; ഉള്‍ക്കൊള്ളാനാകാതെ വൈത്തിരി സബ്ജയില്‍

Published

|

Last Updated

വൈത്തിരി: വൈത്തിരി സബ്ജയില്‍ പരിമിതികള്‍ക്കു നടുവില്‍ വീര്‍പ്പുമുട്ടുന്നു. വൈത്തിരി ടൗണില്‍ തലയുയര്‍ത്തിനില്‍ക്കുന്ന ജയിലിലെ പ്രധാനപ്രശ്‌നം തടവുകാരുടെ വര്‍ധനയാണ്. വൈത്തിരി താലൂക്ക് പരിസരത്തോടുചേര്‍ന്ന അരയേക്കര്‍ സ്ഥലത്താണ് സബ്ജയില്‍ പ്രവര്‍ത്തിക്കുന്നത്.
1940കളില്‍ ബ്രിട്ടീഷ് ഭരണകാലത്താണ് ജയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പുരുഷന്മാരെ പാര്‍പ്പിക്കാന്‍ എട്ടു സെല്ലുകളാണ് വൈത്തിരിയിലുള്ളത്. 30 തടവുകാരെ പാര്‍പ്പിക്കാന്‍ കഴിയുന്ന ഈ ജയിലില്‍ ഈയിടെയായി 80ഓളം പേരെ കുത്തിനിറക്കുകയാണ്.
വനിതകള്‍ക്കായി രണ്ടു സെല്ലുകളുണ്ടെങ്കിലും രണ്ടുപേര്‍ മാത്രമാണ് ഇവിടെ കഴിയുന്നത്. ജയിലിലെ അസൗകര്യങ്ങളെക്കുറിച്ച് പരക്കെ ആക്ഷേപങ്ങളുണ്ടെങ്കിലും അധികൃതര്‍ ഗൗനിക്കാറില്ല. ജയിലിനുള്ളിലെ ടോയ്‌ലറ്റിന്റെ വാതില്‍ തകര്‍ന്നിട്ട് മാസങ്ങളായിട്ടും മാറ്റിസ്ഥാപിച്ചിട്ടില്ല. വാതിലിന്റെ ഭാഗത്ത് തുണിവെച്ച് മറച്ചാണ് ആളുകള്‍ ടോയ്‌ലറ്റ് ഉപയോഗിക്കുന്നത്.
സെല്ലിനുള്ളില്‍ തടവുകാര്‍ക്ക് നല്‍കുന്ന വിരിപ്പും പുതപ്പും മാസങ്ങളായിട്ടും അലക്കുന്നില്ലെന്നും ഇതുമൂലം രൂക്ഷഗന്ധവും വെള്ള പേന്‍ ശല്യവും ജയിലില്‍ വര്‍ധിച്ചെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
ജില്ലയില്‍ വൈത്തിരി കഴിഞ്ഞാല്‍ പിന്നീടുള്ള ജയില്‍ മാനന്തവാടിയിലാണ്. കല്‍പ്പറ്റ ജില്ലാ കോടതി, ബത്തേരി സബ് കോടതി എന്നിവക്കുപുറമെ മാനന്തവാടി കോടതിയില്‍നിന്ന് ശിക്ഷിക്കുന്നവരെയും ഇവിടെയാണ് പാര്‍പ്പിക്കുക.13 പോലീസ് സ്‌റ്റേഷനുകളുടെ പരിധിയില്‍വരുന്ന കേസുകളും വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളിലെയും കേസുകള്‍ വരുന്നത് വൈത്തിരിയിലാണ്. പോലീസിനു പുറമെ എക്‌സൈസ്, വനം തുടങ്ങിയ കേസുകളും കല്‍പ്പറ്റ ജില്ലാ കോടതിയില്‍ പരിഗണിക്കുന്നതിനാല്‍ ഈ കേസുകളില്‍ ശിക്ഷിക്കുന്നവരെ ഭൂരിഭാഗവും ഇവിടെയാണ് പാര്‍പ്പിക്കുന്നത്.
14 ദിവസം മുതല്‍ മൂന്നു മാസം വരെയുള്ള റിമാന്‍ഡ് പ്രതികളാണ് ജയിലില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും. കോടതി ശിക്ഷവിധിക്കുന്ന മുറക്ക് തടവില്‍ പാര്‍പ്പിച്ചവരെ കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത്.

Latest