Connect with us

National

പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയവരെ രാജ്‌നാഥ് സിങ് ചര്‍ച്ചയ്ക്ക് വിളിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ വര്‍ഗീയ നയങ്ങളില്‍ പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയവരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് രംഗത്തെത്തി. പ്രതിഷേധക്കാരുമായി ഒരു ദിവസം മുഴുവന്‍ ഇരുന്ന് സംസാരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. പ്രതിഷേധക്കാരുടെ അശങ്കകള്‍ കേള്‍ക്കാന്‍ തയ്യാറാണ്. അതോടെയെങ്കിലും മോദിയെ ആക്രമിക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആഭ്യന്തര വകുപ്പിന്റെ ഉത്തരവാദിത്തം തനിക്കാണ്. എന്തിനാണ് എല്ലാ പ്രശ്‌നത്തിലേക്കും മോദിയെ വലിച്ചിഴയ്ക്കുന്നതെന്ന് മനസ്സിലാകുന്നില്ല. എല്ലാ പ്രശ്‌നത്തിലും പ്രധാനമന്ത്രിക്ക് ഇടപെടാനാകില്ല. അസഹിഷ്ണുതയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങളെ സ്വാഗതം ചെയ്യുകയാണ്. പ്രധാനമന്ത്രിയെ തേജോവധം ചെയ്യുന്നത് രാജ്യത്തിന് ഗുണകരമല്ല. പുരസ്‌കാരങ്ങള്‍ ഇത്രയധികം തിരിച്ചു നല്‍കിയ സന്ദര്‍ഭം വേറെയുണ്ടായിട്ടില്ല. പ്രതിഷേധക്കാരെ താന്‍ ഔദ്യോഗികമായി ക്ഷണിക്കുകയാണെന്നും ജനാധിപത്യപരമായ രീതീയില്‍ ചര്‍ച്ചകള്‍ ആകാമെന്നും രാജ്‌നാഥ് വ്യക്തമാക്കി.

രാജ്യത്ത് സംഘപരിവാര്‍ സംഘടനകളുടെ അക്രമം രൂക്ഷമാകുകയും കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും ഇതില്‍ മൗനം പാലിക്കുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് പുരസ്‌കാരങ്ങള്‍ പ്രമുഖര്‍ തിരിച്ചു നല്‍കാന്‍ തീരുമാനിച്ചത്. സാഹിത്യ, ശാസ്ത്ര, ചലച്ചിത്ര മേഖലകളിലെ നിരവധി പ്രമുഖരാണ് പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുന്നതായി പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതിരണം.

Latest