Connect with us

International

റഷ്യന്‍ വിമാനം തകര്‍ന്നത് ബോംബ് സ്‌ഫോടനത്തില്‍ തന്നെ

Published

|

Last Updated

കൈറോ: റഷ്യന്‍ വിമാനം ഈജിപ്തില്‍ തകര്‍ന്നുവീഴാന്‍ കാരണം ബോംബ് സ്‌ഫോടനമാണെന്ന് 90 ശതമാനവും ഉറപ്പാണെന്ന് അന്വേഷക സംഘം കരുതുന്നതായി റിപ്പോര്‍ട്ട്. വിമാനത്തിന്റെ കോക്പിറ്റിലെ ശബ്ദ രേഖ പരിശോധിച്ചതില്‍ അവസാനമായി കേള്‍ക്കുന്ന ശബ്ദം ബോംബ് സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായതാണെന്ന് അന്വേഷക സംഘത്തിലെ ഒരു അംഗം റോയിട്ടേഴ്‌സിനോട് പറഞ്ഞു. സുപ്രസിദ്ധമായ ശറമുശ്ശൈഖ് ടൂറിസ്റ്റ് റിസോര്‍ട്ട് വിമാനത്താവളത്തില്‍നിന്നും പറന്നുയര്‍ന്ന എയര്‍ ബസ് 23 മിനുട്ടിന് ശേഷം തകര്‍ന്ന് വീഴുകയായിരുന്നു. സംഭവത്തില്‍ വിമാന ജീവനക്കാരടക്കം 224 പേര്‍ മരിച്ചിരുന്നു. വിമാനം തകര്‍ത്തത് തങ്ങളാണെന്ന് ഇസില്‍ തീവ്രവാദികള്‍ അവകാശപ്പെട്ടിരുന്നു. ബ്ലാക് ബോക്‌സ് പരിശോധനയില്‍ കേട്ട ശബ്ദം വിശകലനം ചെയ്തതില്‍ ബോംബ് സ്‌ഫോടനം നടന്നതായി സൂചനകള്‍ ലഭിച്ചുവെന്ന് ഈജിപ്ത് അന്വേഷക സംഘത്തിലെ അംഗം പറഞ്ഞു. ബോംബ് സ്‌ഫോടനം നടന്നുവെന്ന് തങ്ങള്‍ക്ക് 90 ശതമാനവും ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ആകാശത്തില്‍വെച്ചുതന്നെയാണ് വിമാനം തകര്‍ന്നതെന്നും എന്നാല്‍ അപ്പോള്‍ വിമാനം സ്വയം നിയന്ത്രിത സംവിധാനത്തിലായിരുന്നുവെന്നും അന്വേഷക സംഘത്തെ നയിക്കുന്ന അയ്മന്‍ അല്‍ മുഖാദാം ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. കോക്പിറ്റില്‍നിന്നും അവസാന നിമിഷമുണ്ടായ ശബ്ദം പരിശോധനയില്‍ കണ്ടെത്തിയെങ്കിലും വിമാനം തകര്‍ന്നതിനുള്ള കാരണം കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിമാനം തകര്‍ത്തത് തീവ്രവാദികളാണെന്ന് സ്ഥിരീകരിച്ചാല്‍ ഈജിപ്തിന്റെ ടൂറിസ്റ്റ് വ്യവസായത്തെ അത് ഏറെ ദോഷകരമായി ബാധിക്കും. കഴിഞ്ഞ ആഴ്ച റഷ്യയും തുര്‍ക്കിയും നിരവധി യൂറോപ്യന്‍ രാജ്യങ്ങളും ശറമുശ്ശൈഖിലേക്കും ഈജിപ്തിലെ മറ്റിടങ്ങളിലേക്കുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. വിമാനത്തിനു സംഭവിച്ച സാങ്കേതിക തകരാറുകള്‍ തകര്‍ച്ചക്ക് കാരണമാകാനുള്ള പത്ത് ശതമാനം സാധ്യതയും അന്വേഷക സംഘത്തലവന്‍ സൂചിപ്പിച്ചു.

Latest