Connect with us

Kerala

രാജി ആവശ്യം തുറന്നുപറഞ്ഞ് വീക്ഷണം മുഖപ്രസംഗം

Published

|

Last Updated

തിരുവനന്തപുരം: മന്ത്രി കെ എം മാണിയുടെ രാജിക്ക് സമ്മര്‍ദം കൂട്ടി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തി ല്‍ മുഖപ്രസംഗം. ബാര്‍കോഴ പ്രശ്‌നത്തില്‍ മന്ത്രി കെ എം മാണിയുടെ രാജി അനിവാര്യമാണ്; അമാന്തമരുത് എന്ന തലക്കെട്ടിലായിരുന്നു മുഖപ്രസംഗം. വിജിലന്‍സ് കോടതിയുടെയും ഹൈക്കോടതിയുടെയും പരാമര്‍ശങ്ങളില്‍ കഴമ്പുണ്ടോ ഇല്ലയോ എന്ന കാര്യത്തേക്കാള്‍ വ്യക്തിപരമായ നൈതികതയും രാഷ്ട്രീയ സത്യസന്ധതയുമാണ് ഇക്കാര്യത്തില്‍ പ്രധാനം. നിയമവിശാരദന്‍ കൂടിയായ മാണിക്ക് നിയമവഴികളോ കോടതി വിധിയോടുള്ള ബഹുമാനമോ ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. കെ എം മാണിയുടെ രാഷ്ട്രീയ പരിണിതപ്രജ്ഞ ഏറ്റവും ഉയര്‍ന്ന നിലയില്‍ പ്രവര്‍ത്തിക്കേണ്ടത് ഇപ്പോഴാണ്.
മന്ത്രിസ്ഥാനം രാജിവെക്കേണ്ടത് കെ എം മാണിയുടെ വിശുദ്ധിക്കും രാഷ്ട്രീയ ഭാവിക്കും അനിവാര്യമാണ്. നിയമത്തോടും നീതിപീഠങ്ങളോടും എക്കാലത്തും ആദരവ് പ്രകടിപ്പിച്ച കോണ്‍ഗ്രസിന് ഇക്കാര്യത്തിലുള്ള അഭിപ്രായം ഭിന്നമല്ല. തീക്ഷ്ണമായ നിയമ പോരാട്ടങ്ങളിലൂടെ തങ്ങളുടെ നിരപരാധിത്വം തെളിയിച്ച് അഗ്‌നിവിശുദ്ധി വരുത്തിയ കോണ്‍ഗ്രസ് നേതാക്കളുടെ മാതൃക ഏവര്‍ക്കും സ്വീകാര്യമാണ്. രാജന്‍ കേസില്‍ കെ കരുണാകരന്റെ രാജി കേരള രാഷ്ട്രീയത്തിലെ ഉത്തമ മാതൃകയാണ്. കരുണാകരന്റെ രാജി ആദ്യം ആവശ്യപ്പെട്ടത് വീക്ഷണമാണ്. മകളുടെ വിവാഹക്കേസില്‍ എം പി ഗംഗാധരന്റെയും ചന്ദന ഫാക്ടറി കേസില്‍ കെ പി വിശ്വനാഥന്റെയും രാജികളും വലിയ മാതൃകകളാണ്. ഇവരൊക്കെ പിന്നീട് തങ്ങളുടെ നിരപരാധിത്വം തെളിയിച്ചവരുമാണെന്ന് വീക്ഷണം മുഖപ്രസംഗത്തില്‍ പറയുന്നു.

Latest