Connect with us

Kerala

മാണിയുമായി മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തി; കേരളാ കോണ്‍ഗ്രസില്‍ ഭിന്നത

Published

|

Last Updated

തിരുവനന്തപുരം: ധനമന്ത്രി സ്ഥാനത്ത് നിന്നും രാജിവച്ചതിനു പിന്നാലെ കെ എം മാണിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെയായിരുന്നു മുഖ്യമന്ത്രി മാണിയുടെ ഔദ്യോഗിക വസതിയായ പ്രശാന്തിയിലെത്തി കൂടിക്കാഴ്ച നടത്തിയത്. ധനവകുപ്പ് സംബന്ധിച്ചും ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്റെ രാജി സ്വീകരിക്കുന്നത് സംബന്ധിച്ചും ഇരുവരും ചര്‍ച്ച നടത്തിയതായാണ് സൂചന. യുഡിഎഫ് യോഗത്തിന് ശേഷമേ ഉണ്ണിയാടന്റെ രാജിക്കാര്യം സംബന്ധിച്ച് തീരുമാമെടുക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും, മന്ത്രിമാരായ കെ ബാബു, കെ പി മോഹനന്‍ എന്നിവും മാണിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. പി ജെ ജോസഫ് മാണിയെ സന്ദര്‍ശിച്ചതായി ആന്റണി രാജു പറഞ്ഞു. സൗഹൃദപരമായ സന്ദര്‍ശനം മാത്രമാണെന്ന് ചെന്നിത്തല പറഞ്ഞു. മാണിയുമായുള്ള കൂടിക്കാഴ്ച വ്യക്തിപരമാണെന്നും ബിജു രമേശിന്റെ ആരോപണങ്ങളെ ഭയക്കുന്നില്ലെന്നും മന്ത്രി ബാബു പറഞ്ഞു.

അതേസമയം കേരളാ കോണ്‍ഗ്രസില്‍ മാണിയുടെ രാജിക്ക് പിന്നാലെ ഭിന്നത രൂക്ഷമാകുകയാണ്. മാണിക്കൊപ്പം പി ജെ ജോസഫും രാജിവയ്ക്കണമെന്ന ആവശ്യം ജോസഫ് വിഭാഗം തള്ളിയതാണ് ഭിന്നത രൂക്ഷമാക്കിയിരിക്കുന്നത്. ജോസഫ് രാജിക്ക് തയ്യാറാകാത്തതിനെ തുടര്‍ന്ന് ഗത്യന്തരമില്ലാതെയായിരുന്നു മാണിയുടെ രാജി. മാണിക്കൊപ്പം രാജിവച്ച് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. തന്റെ രാജിയാവശ്യത്തിന് പ്രസക്തിയില്ലെന്നായിരുന്നു ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇത് മാണിയോട് അടുപ്പം പുലര്‍ത്തുന്നവരില്‍ കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ പിളര്‍പ്പിനുള്ള ഒരു സാഹചര്യവും ഇപ്പോഴില്ലെന്ന് ജോസഫ് ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞു.

അഞ്ച് എംഎല്‍എമാരാണ് മാണിക്കൊപ്പം ഉള്ളത്. മൂന്ന് എംഎല്‍എമാര്‍ ജോസഫിനൊപ്പവും ഉണ്ട്. കേരളാ കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായാലും ജോസഫ് ഗ്രൂപ്പിന്റെ പിന്തുണ ഉറപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മന്ത്രി കെ സി ജോസഫ് ഇന്നലെ പി ജെ ജോസഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

---- facebook comment plugin here -----

Latest