Connect with us

Kerala

വയനാട്ടില്‍ 178 ഇനം പൂമ്പാറ്റകള്‍

Published

|

Last Updated

മാനന്തവാടി: വയനാട്ടില്‍ പട്ട നീലാംബരിയെന്ന ചിത്രശലഭമുണ്ട് . കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും കേരള വനം, വന്യജീവി വകുപ്പും ചേര്‍ന്ന് നടത്തിയ സര്‍വേയിലാണ് പട്ടനീലാംബരിയെ കണ്ടെത്തിയത്. 178 ഇനം ചിത്രശലഭങ്ങള്‍ സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ പതിമൂന്ന് മുതല്‍ പതിനഞ്ച് വരെ വടക്കേ വയനാട് വനം ഡിവിഷനിലെ പേര്യ മാനന്തവാടി ബേഗൂര്‍ റെയ്ഞ്ചുകളിലും തെക്കേ വയനാട് ചെതലയം റെയ്ഞ്ചിലും വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റെയിന്‍ജിലുമായി പതിഞ്ച് സ്ഥലങ്ങളില്‍ നടത്തിയ സര്‍വേയിലാണ് 178 ഇനം ചിത്രശലഭങ്ങളെ കണ്ടെത്തിയത്.
അഞ്ച് കുടുംബങ്ങളിലായിട്ടാണ് ഇത്രയും ശലഭങ്ങളെ കണ്ടെത്തിയത്. പതിനഞ്ച് കിളിവാലന്‍ ശ്വേത പീത ശലഭങ്ങള്‍ പത്തൊമ്പത്, രോമപാദ ശലഭങ്ങള്‍ അമ്പത്തിയേഴ്, നീലി ശലഭങ്ങള്‍ നാല്‍പ്പത്തിനാല്, തുള്ളന്‍ ശലഭങ്ങള്‍ നാല്‍പ്പത്തിമൂന്ന് എന്നിങ്ങനെ നീളുന്നു ശലഭങ്ങളുടെ നിര. ഇതില്‍ പശ്ചിമഘട്ടത്തില്‍ മാത്രം കണ്ട് വരുന്ന ഒമ്പത് ഇനം ശലഭങ്ങളുമുണ്ട്.
വന്യജീവി സംരക്ഷണപ്പട്ടികയിലെ ഒന്നാം വിഭാഗത്തില്‍ പ്പെടുന്ന വന്‍ചൊട്ടശലഭം, ചക്കരശലഭം, പുള്ളിവാലന്‍ ശലഭം എന്നിവയും ഇതില്‍ ഉള്‍പ്പെടും. നീലി ശലഭത്തില്‍പ്പെടുന്ന പട്ടനീലാംബരിയെന്ന ശലഭമാണ് ഇത്തവണത്തെ പ്രധാനകണ്ടെത്തല്‍. കാലാവസ്ഥയില്‍ വരുന്ന മാറ്റവും കൃഷിയിടങ്ങളിലെയും തോട്ടങ്ങളിലെയും കീടനാശിനി പ്രയോഗവും ആവാസ വ്യവസ്ഥയുടെ നാശവും ശലഭങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്നതായി സര്‍വേ സംഘം പറഞ്ഞു.
ഇന്ത്യയിലെ ചിത്ര ശലഭ നിരീക്ഷകരായ സുവോളജിക്കല്‍ സര്‍വേ ഓഫ് മുഹമ്മദ് ജാഫര്‍ പാലോട്ട്, ബാലകൃഷ്ണന്‍ വളപ്പില്‍ വി സി ബാലകൃഷ്ണന്‍, ചന്ദ്രശേഖരന്‍ കൊയിലാണ്ടി ജില്ലയിലെ വിവിധ സ്‌കൂളുകളിലെ ബയോ ഡൈവേഴ്‌സിറ്റി ക്ലബ്ബുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ചിത്രശലഭങ്ങളുടെ കണക്കെടുപ്പ് നടത്തിയത്. വടക്കേ വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ നരേന്ദ്രനാഥ് വേളൂരി ഐ എഫ് എസ് ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ ഫോറസ്ട്രി വയനാട് ഡിവിഷന്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ കെവി ഉത്തമന്‍ മുഖ്യപ്രഭാഷണം നടത്തി. തോല്‍പ്പെട്ടി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ കെ ഗോപാലന്‍, ബെംഗളൂരു റെയ്ഞ്ച് ഓഫീസര്‍മാരായ നജ്മല്‍ അമീന്‍, ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ അജയന്‍ പ്രൊജക്ട് ഫെല്ലോ എടി സുധീഷ്, കെ എന്‍ രജീഷ് സംസാരിച്ചു.