Connect with us

Wayanad

കല്‍പ്പറ്റയില്‍ അജിതയും സുല്‍ത്താന്‍ ബത്തേരിയില്‍ സഹദേവനും ചെയര്‍മാനാകാന്‍ സാധ്യത

Published

|

Last Updated

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയില്‍ ആദ്യ രണ്ടര വര്‍ഷം കോണ്‍ഗ്രസിലെ ചെയര്‍പേഴ്‌സണ്‍ സ്ഥാനം അജിതക്ക് സാധ്യത. കല്‍പ്പറ്റ നഗര സഭയില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനവുമായി ഇന്നലെ വൈകിയും യു ഡി എഫ് ചര്‍ച്ച നടന്നു വരികയാണ്. നഗരസഭ വൈസ് ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി ജനതാദള്‍(യു) ശാഠ്യം പിടിക്കുന്നതാണ് ചര്‍ച്ച നീളാന്‍ കാരണം.
വൈസ് ചെയര്‍മാന്‍ പദവി ദളിനു നല്‍കാനാകില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസും മുസ്‌ലിം ലീഗും. 28 വാര്‍ഡുകളുള്ള നഗരസഭയില്‍ 15 സീറ്റുകളിലാണ് യു ഡി എഫ് വിജയിച്ചത്. കോണ്‍ഗ്രസ്-എട്ട്, മുസ്‌ലിം ലീഗ്- അഞ്ച്, ജനതാദള്‍(യു) രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. യു ഡിഎഫ് നിയന്ത്രണത്തിലായിരുന്ന കഴിഞ്ഞ നഗരസഭാ ഭരണസമിതിയില്‍ അഞ്ച് വര്‍ഷവും ജനതാദള്‍ കൗണ്‍സിലറായിരുന്നു വൈസ് ചെയര്‍പേഴ്‌സണ്‍ പദവിയില്‍. അതിനാല്‍ത്തന്നെ ഇത്തവണയും ഉപാധ്യക്ഷ സ്ഥാനം കിട്ടണമെന്ന വാശിയിലാണ് ജനതാദള്‍(യു).എന്നാല്‍ രണ്ട് അംഗങ്ങളെ മാത്രം വിജയിപ്പിക്കാനായ ദളിനു വൈസ് ചെയര്‍മാന്‍ പദവിക്ക് അര്‍ഹതയില്ലെന്നാണ് കോണ്‍ഗ്രസ്, ലീഗ് പക്ഷം. മുന്‍ ചെയര്‍മാന്‍മാരില്‍ കോണ്‍ഗ്രസിലെ പി പിആലിയും മുസ്‌ലിം ലീഗിലെ എ പി ഹമീദും ഇത്തവണ വിജയിച്ചതും ദളിനുള്ള ചാന്‍സ് കുറച്ചിരിക്കയാണ്.
ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ സി പി എമ്മിലെ സി കെ സഹദേവന്‍ ചെയര്‍മാനാകുമെന്നാണ് സൂചന. മാണി കോണ്‍ഗ്രസ് യു ഡി എഫുമായി ഇടഞ്ഞതാണ് എല്‍ ഡി എഫിന് അനുകൂലമായതെന്നാണ് സൂചന. 35 വാര്‍ഡുകളുള്ള നഗരസഭയില്‍ എല്‍ ഡി എഫും യു ഡി എഫും 17 വീതം സീറ്റുകളിലാണ് വിജയിച്ചത്. ഒരു സീറ്റില്‍ വിജയിച്ച ബി ജെ പി പിന്തുണയോടെ ഭരണസമിതി രൂപീകരിക്കില്ലെന്ന് രണ്ട് മുന്നണികളും വ്യക്തമാക്കിയിട്ടുണ്ട്. മുസ്‌ലിം ലീഗിലെ പി പി അയ്യൂബ് എന്നിവര്‍ യു.ഡി.എഫ് നിരയില്‍ ചെയര്‍മാന്‍ സ്ഥാനത്തിലേക്ക് ഉയര്‍ത്തിക്കാട്ടുന്നത്. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിനൊപ്പം നഗരസഭയിലും കോണ്‍ഗ്രസിനു ഭരണത്തിന്റെ ആദ്യ പകുതി ലഭിച്ചാല്‍ മുസ്‌ലിം ലീഗ് പ്രതിനിധിയായിരിക്കും ആദ്യ രണ്ടര വര്‍ഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍.
പടിഞ്ഞാറത്തറ ഡിവിഷനില്‍ വിജയിച്ച കെ ബി നസീമയെയാണ് ലീഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് കണ്ടുവെച്ചിരിക്കുന്നത്. നസീമ പ്രസിഡന്റായാല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ തോമാട്ടുചാല്‍ ഡിവിഷനില്‍ വിജയിച്ച പി കെ അനില്‍കുമാറിനോ തവിഞ്ഞാല്‍ ഡിവിഷനില്‍നിന്നുള്ള എ പ്രഭാകരന്‍ മാസ്റ്ററോ വൈസ് പ്രസിഡന്റാകും. പാര്‍ട്ടിയിലെ എ ഗ്രുപ്പുകാരാണ് ഇവര്‍. ജില്ലാ പഞ്ചായത്ത് ഭരണത്തിന്റെ ആദ്യപകുതി കോണ്‍ഗ്രസിനാണെങ്കില്‍ എടവക ഡിവിഷനില്‍ വിജയിച്ച ഐ ഗ്രൂപ്പില്‍നിന്നുള്ള ടി ഉഷാകുമാരി പ്രസിഡന്റാകും. വൈസ് പ്രസിഡന്റ് സ്ഥാനം മുസ്‌ലിം ലീഗ് ടിക്കറ്റില്‍ പനമരം ഡിവിഷനില്‍ വിജയിച്ച പി കെ അസ്മത്തിനോ കണിയാമ്പറ്റ ഡിവിഷനില്‍നിന്നുള്ള പി ഇസ്മാഈലിനോ ലഭിക്കും.
പനമരം പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റ് എന്ന നിലയില്‍ അസ്മത്തിനാണ് കൂടുതല്‍ സാധ്യത. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതിയില്‍ അവസാന പകുതിയില്‍ വൈസ് പ്രസിഡന്റായിരുന്നു ഉഷാകുമാരി.
പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി പുല്‍പള്ളി ഡിവിഷനില്‍ നിന്നുള്ള ടി എസ് ദിലീപ്കുമാര്‍, ആനപ്പാറ ഡിവിഷനില്‍നിന്നുള്ള അഡ്വ.പി ഡി സജി എന്നിവരാണ് കോണ്‍ഗ്രസിന്റെ പരിഗണനയില്‍.
പാര്‍ട്ടിയിലെ ഐ ഗ്രൂപ്പുകാരനാണ് ദിലീപ്കുമാര്‍. എ ഗ്രൂപ്പിലാണ് സജി. മുസ്‌ലിം ലീഗിലെ ജയന്തി രാജന്‍ വൈസ് പ്രസിഡന്റായേക്കും. ദലിത് ലീഗ് വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റാണ് അഞ്ചുകുന്ന് ഡിവിഷനില്‍ വിജയിച്ച ജയന്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെടാനും മുസ്‌ലിം ലീഗില്‍ നീക്കമുണ്ട്. കല്‍പ്പറ്റ നഗരസഭ അധ്യക്ഷ സ്ഥാനത്തിനു പുറമേ വയനാട് ജില്ലാ പഞ്ചായത്ത്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളും ഇക്കുറി വനിതാ സംവരണമാണ്. ഈ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലും യു ഡി എഫിനാണ് ഭൂരിപക്ഷം. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അടുത്ത അഞ്ച് വര്‍ഷവും കോണ്‍ഗ്രസിനാണ് ലഭിക്കുക.
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളില്‍ മുസ്‌ലിം ലീഗ് ടിക്കറ്റില്‍ വനിതകള്‍ വിജയിച്ചിട്ടില്ല. യു ഡി എഫിലെ മറ്റു ഘടകകക്ഷികള്‍ക്കും വനിതാ പ്രാതിനിധ്യം ഇല്ല. അതിനാല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കുവെക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ല. കോണ്‍ഗ്രസ് ടിക്കറ്റില്‍ കോട്ടത്തറ ഡിവിഷനില്‍ വിജയിച്ച ശകുന്തള ഷണ്‍മുഖനോ ചാരിറ്റി ഡിവിഷനിലെ വിജയി ഉഷ തമ്പിയോ പ്രസിഡന്റാകാനാണ് സാധ്യത. കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പുകാരാണ് ഇരുവരും. വൈസ് പ്രസിഡന്റ് സ്ഥാനം മുസ്‌ലിം ലീഗിലെ ഈന്തന്‍ ആലി(പടിഞ്ഞാറത്തറ), കെ കെ ഹനീഫ(പൊഴുതന) എന്നിവരില്‍ ഒരാള്‍ക്ക് ലഭിക്കും.
എല്‍ ഡി എഫിനു ഭൂരിപക്ഷമുള്ള ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ സി പി എമ്മിലെ സുരേഷ്താളൂര്‍(ചുള്ളിയോട് ഡിവിഷന്‍) പ്രസിഡന്റും ലത ശശി(കൊളഗപ്പാറ) വൈസ് പ്രസിഡന്റുമാകുമെന്നാണ് സുചന. പട്ടികവര്‍ഗ വനിതയ്ക്ക് സംവരണം ചെയ്തതാണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം.
ഇവിടെ തൊണ്ടര്‍നാട് ഡിവിഷനില്‍ വിജയിച്ച പ്രീത രാമനെ പ്രസിഡന്റാക്കാനുള്ള നീക്കത്തിലാണ് മുസ്‌ലിം ലീഗ്. ഈ ബ്ലോക്ക് പഞ്ചായത്തില്‍ മുസ്‌ലിം ലീഗ് ടിക്കറ്റില്‍ പുരുഷന്മാര്‍ വിജയിച്ചിട്ടില്ല. അതിനാല്‍ വൈസ് പ്രസിഡന്റ് സ്ഥാനം അഞ്ച് വര്‍ഷവും കോണ്‍ഗ്രസിനായിരിക്കും. വെള്ളമുണ്ട ഡിവിഷനില്‍ വിജയിച്ച കെ ജെ പൈലിക്കാണ് സാധ്യത.