Connect with us

Articles

കാന്തപുരത്തിനല്ലാതെ ആര്‍ക്കാണവകാശം?

Published

|

Last Updated

കാന്തപുരത്തിന്റെ പ്രസ്താവനക്കെതിരെ ശരിക്കും വാളെടുത്തുറഞ്ഞു തുള്ളിയത് സഖാവ് വി എസ് അച്യുതാനന്ദനാണ്. മലയാളത്തിലെ ഒരുവകപ്പെട്ട ശകാരപദങ്ങളൊക്കെ പ്രസ്താവനയെഴുതിക്കൊടുത്തയാള്‍ സഖാവിന്റെ അണ്ണാക്കില്‍ തിരുകിക്കയറ്റിവെച്ചുകൊടുത്തിട്ടുണ്ട്. തീവ്രഹിന്ദുത്വത്തിന്റെ സ്വരം, ജനാധിപത്യവിരുദ്ധം, അപരിഷ്‌കൃതം, ഉളുപ്പില്ലായ്മ, വൈകൃതം… ലോകം അപ്പാടെയങ്ങു പുരോഗമിച്ചു സ്ത്രീപുരുഷ സമത്വം നടപ്പാക്കിക്കഴിഞ്ഞത്രേ. ഈ സമത്വ സുന്ദര ലോകത്ത് സകല പുരോഗതിക്കും കുറുകെ കിടക്കുന്നത് ഒരേയൊരു കാന്തപുരം മാത്രം! അങ്ങനെത്തന്നെയാണോ സഖാവേ? എങ്കില്‍ ആ സുന്ദര സമത്വലോകത്ത് എന്തുകൊണ്ടാണ് സഖാവ് അച്യുതാനന്ദന്റെ പാര്‍ട്ടിയെ കാണാത്തത്? സമത്വം എന്നു പറഞ്ഞാല്‍ കാര്യങ്ങളൊക്കെ ഒരമ്പത്-അമ്പത് എന്ന അനുപാതത്തില്‍ ആകണമല്ലോ. അങ്ങനെെയങ്കില്‍, സഖാവിന്റെ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയില്‍ എത്ര മാന്യവനിതകള്‍ക്ക് ഇടം നല്‍കിയിട്ടുണ്ട്? 91 പുരുഷ ശിങ്കങ്ങള്‍ക്കിടയില്‍ വെറും ഒമ്പത്. സംസ്ഥാന കമ്മിറ്റിയിലോ 87ല്‍ ഒമ്പത്, ഒമ്പത് ശതമാനം തികയില്ല. എവിടെ സമത്വം സഖാവേ? കേരളപ്പിറവിക്ക് ശേഷം എട്ടോ ഒമ്പതോ ടേമുകളിലായി അഞ്ച് കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാര്‍ കേരളം ഭരിച്ചിട്ടുണ്ട്. ഇതില്‍ എത്ര വനിതകള്‍ വന്നു? പൂജ്യം. എന്തേ സമത്വമുണ്ടായില്ല? ഗൗരിയമ്മ മുഖ്യമന്ത്രി പദത്തിനു സമീപത്തുകൂടി വഴിനടന്നപ്പോള്‍ ചവിട്ടിപ്പുറത്താക്കിയ പാര്‍ട്ടിയാണ് താങ്കളുടേത്. എന്നിട്ടാണിപ്പോള്‍ സമത്വം പ്രസംഗിക്കുന്നത്! പാര്‍ട്ടിയുടെ മറ്റു ഘടകങ്ങളുടെയും പാര്‍ട്ടി തിരഞ്ഞെടുപ്പ് ചരിത്രങ്ങളുടെയും കഥ ഒന്നെടുത്ത് നോക്കണം സഖാവേ, സമത്വം അര്‍ഹിക്കുന്ന മാന്യവനിതകളെ പാര്‍ട്ടി ഏതെല്ലാം മൂലകളിലാണ് കൊണ്ടുപോയി ഇരുത്തിയതെന്ന്. നിയമപരമായി വേശ്യാലയം നടത്തുന്ന രണ്ട് സംസ്ഥാനങ്ങളേ രാജ്യത്തുള്ളൂ. അതിലൊന്ന് 30 വര്‍ഷം സഖാവിന്റെ പാര്‍ട്ടി ഭരിച്ച പശ്ചിമ ബംഗാളാണ്. വയറ്റുപ്പിഴപ്പിന് സ്വന്തം ശരീരം വില്‍ക്കാന്‍ സ്ത്രീകളെ പ്രാപ്തമാക്കിയ വിപ്ലവ പ്രസ്ഥാനം ലോകത്ത് ഒന്നേ കാണൂ, അതു സഖാവിന്റെതാണ്.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആഗോള വനിതാ മുന്നേറ്റങ്ങളുടെ ചരിത്രമൊക്കെ നമുക്കൊന്ന് പരിശോധിച്ചു നോക്കണ്ടേ? മാര്‍ക്‌സിനും എംഗല്‍സിനുമൊപ്പം വളര്‍ന്നു വന്ന വനിതാ വിപ്ലവകാരികളെവിടെ? സ്റ്റാലിനും ലെനിനും കൈകോര്‍ത്തു പിടിച്ച ചുകപ്പന്‍ വീരാംഗനമാരെവിടെ? താങ്കളെക്കൊണ്ടിനി വയ്യായിരിക്കാം, പ്രസ്താവനയെഴുത്തുകാരനെങ്കിലും ചരിത്രം പഠിക്കണം. നേതൃനിരയില്‍ ഒരാള്‍ മുടി നീട്ടി വളര്‍ത്തി പാര്‍ട്ടിയിലെ വനിതാ പ്രാതിനിധ്യ പ്രശ്‌നം മനോഹരമായി പരിഹരിച്ചിരിക്കുന്നു സി പി ഐ!
പോകട്ടെ, ഇതൊക്കെ പാര്‍ട്ടി കാര്യം. പാര്‍ട്ടിയില്‍ സഖാവ് വി എസിന്റെ ഇരുപ്പുവശം നാട്ടുകാര്‍ക്ക് മനസ്സിലാകും. എന്നാല്‍, സ്വന്തം ജീവിതത്തിലോ? കാന്തപുരത്തിനെതിരെ വാളെടുക്കുന്നതിനു മുമ്പ് തന്‍കാര്യം ഒന്നാലോചിച്ചു നോക്കാമായിരുന്നില്ലേ? ആണ്ടറുതികളില്‍ മുറ തെറ്റാതെ ആലപ്പുഴയിലെ വേലിക്കകത്ത് തറവാട്ടില്‍നിന്നും പത്രാഫീസുകളിലേക്ക് ഒരു വര്‍ണചിത്രം വരാറുണ്ട്, മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവിന് വെച്ചുവിളമ്പി തവിയും പിടിച്ച് ഓഛാനിച്ചു നില്‍ക്കുന്ന ഒരു പാവം വീട്ടമ്മയുടെ പടം. വിപ്ലവം തൊട്ടുതീണ്ടിയിട്ടില്ലാത്ത ആഢ്യന്‍ സംസ്‌കാരത്തിന്റെ മുദ്ര. സ്വന്തം നല്ലപാതിയെ അരിവെപ്പുകാരിയും വിളമ്പുകാരിയുമാക്കി വേലിക്കകത്ത് കെട്ടിയിട്ട് നാട്ടിലെ പെണ്ണുങ്ങള്‍ക്ക് വേണ്ടി സമത്വം പ്രസംഗിക്കുക, കാന്തപുരത്തിന്റെ വീട്ടിലെ ചിത്രത്തിന് സമാനമാണ്! സഖാവ് സത്യം പറയണം. സമത്വവിചാരമില്ലാതെയാണെങ്കില്‍ പോലും സ്വന്തം ഭാര്യക്ക് താങ്കള്‍ എത്ര തവണ വെച്ചുവിളമ്പിക്കൊടുത്തിട്ടുണ്ട്? പോകട്ടെ, പിറന്നാള്‍ സദ്യയുണ്ണുന്ന നല്ല നേരത്തെങ്കിലും നല്ലപാതിയെ കൂടെ കൂട്ടിയിരുത്തി ഉണ്ണാനുള്ള സൗമനസ്യം താങ്കള്‍ കാണിച്ചോ? ആ ഒറ്റ ദിവസം! അഴിമതി വിരുദ്ധ പ്രക്ഷോഭം മാത്രമല്ല, സ്ത്രീ സമത്വനയവും സഖാവ് വീട്ടില്‍ നിന്നു തുടങ്ങണം. എന്നിട്ടാകാം കാന്തപുരത്തെ നേരെയാക്കല്‍. എഴുതി വായിക്കുന്ന പ്രസ്താവനയല്ല സഖാവേ ജീവിതം. അതിത്തിരി കടുപ്പം കൂടും.
വീട്ടിലെ കാര്യവുമിരിക്കട്ടെ, സ്വന്തം മാതൃത്വത്തെയും നിന്ദിച്ചുവെന്ന് കാന്തപുരത്തെ പഴിപറഞ്ഞ താങ്കളുടെ, സ്ത്രീകളെക്കുറിച്ചുള്ള നിലപാടെന്താണ്? മലമ്പുഴയിലെ എതിര്‍ സ്ഥാനാര്‍ഥി ലതികാ സുഭാഷിനെപ്പറ്റി പറഞ്ഞതുപോലെയാണോ? സ്വന്തം പേരക്കുട്ടിയുടെ പ്രായം പോലും വരാത്ത സിന്ധു ജോയിയെക്കുറിച്ച് പറഞ്ഞതുപോലെയോ? അതുമല്ലെങ്കില്‍, പി ജെ ജോസഫിന്റെ വിമാനയാത്രാ വിവാദത്തിലെ മാന്യവനിതയെക്കുറിച്ച് പറഞ്ഞതുപോലെയോ? ഇത്തരത്തില്‍ ഒരു പദവും കാന്തപുരത്തിന്റെ വായില്‍നിന്ന് ഇന്നേവരെ വന്നിട്ടില്ല. എന്നിട്ടും തീര്‍ത്തും മാധ്യമസൃഷ്ടി എന്നുറപ്പുള്ള ഒരു വിവാദത്തിന്റെ മറപറ്റി കാന്തപുരത്തിനെതിരെ താങ്കള്‍ ചൊരിഞ്ഞ ശകാര വാക്കുകള്‍ എന്തൊക്കെയാണ്? താങ്കള്‍ പ്രയോഗിച്ചതും കഴിച്ചു, ഭാഷയില്‍ തെറിപ്പദങ്ങള്‍ ഇനിയും കുറേ ബാക്കിയുണ്ട് സഖാവേ. അതെടുത്ത് തിരിച്ചങ്ങോട്ട് പ്രയോഗിക്കാതെ കാന്തപുരം മൗനം പാലിച്ചത് രണ്ട് സംസ്‌കാരങ്ങള്‍ തമ്മിലുള്ള അന്തരമാണ്, അതത്ര കണ്ടാല്‍ മതി.
രാജ്യത്തെ ഭരണഘടനയെയും നിയമവ്യവസ്ഥയേയും മുന്‍നിറുത്തിയായിരുന്നല്ലോ ചിലരുടെ വിമര്‍ശം. സ്ത്രീപുരുഷ സമത്വത്തെക്കുറിച്ച് രാജ്യത്തെ നിയമവ്യവസ്ഥ എന്താണ് പറയുന്നത്? 2007ല്‍ ഇവ്വിഷയം സംബന്ധിച്ച ഒരു വ്യവഹാരം കേരള ഹൈക്കോടതിയില്‍ നടന്നു. വൈദ്യുതി ബോര്‍ഡില്‍ മസ്ദൂര്‍ നിയമനത്തിന് അപേക്ഷിക്കാന്‍ സ്ത്രീകള്‍ക്ക് അര്‍ഹതയില്ലെന്ന പി എസ് സിയുടെ വിജ്ഞാപനം ഭരണഘടനാ വിരുദ്ധമാണെന്ന സിംഗിള്‍ ബഞ്ചിന്റെ വിധിയുണ്ടായി. ഇതിനെതിരെ വൈദ്യുതി ബോര്‍ഡ് ഡിവിഷന്‍ ബഞ്ചില്‍ അപ്പീലിനു പോയി. ജസ്റ്റിസ് കെഎസ് രാധാകൃഷ്ണന്‍, ജസ്റ്റിസ് ടി ആര്‍ രാമചന്ദ്രന്‍ നായര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് സിംഗിള്‍ ബഞ്ചിന്റെ വിധി റദ്ദാക്കുകയും മസ്ദൂര്‍ നിയമനത്തിന് അപേക്ഷിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമില്ലെന്ന് വിധിക്കുകയും ചെയ്തു.
സ്ത്രീകളുടെ ശാരീരികാവസ്ഥ പരിഗണിച്ചുകൊണ്ടാണ് അവര്‍ക്കു മസ്ദൂര്‍ നിയമനത്തില്‍ അയോഗ്യത കല്‍പ്പിച്ചത്. ഇത് ഭരണഘടനാ വിരുദ്ധമല്ലെന്ന് കോടതി പറഞ്ഞു. ലിംഗ വിവേചനം പാടില്ലെന്ന് പൊതുവെ പറയാമെങ്കിലും ചില പ്രത്യേക തൊഴില്‍ മേഖലയില്‍ സ്ത്രീകളെ വേറിട്ടു കാണുന്നതില്‍ തെറ്റില്ലെന്നും മസ്ദൂര്‍ ജോലിയുടെ കാഠിന്യം ഉള്‍ക്കൊള്ളാനും ഫലപ്രദമായി ജോലി ചെയ്യാനും സ്ത്രീകള്‍ക്ക് കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ലിംഗസമത്വവാദികള്‍ അന്നു കൂട്ടത്തോടെ കടലില്‍ ചാടി ആത്മഹത്യ ചെയ്തതായി വാര്‍ത്ത ഇല്ലായിരുന്നു.
സ്ത്രീ, സമത്വം, കാന്തപുരം എന്നൊക്കെ കേട്ടതോടെ വാളെടുത്ത് ഉറഞ്ഞു തുള്ളിയ കോമരങ്ങളിനിയുമുണ്ടല്ലോ. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ക്കു പുറമെ സംഘ്പരിവാര്‍ സംഘടനകള്‍, കെ പി സി സി പ്രസിഡന്റ്, ശാസ്ത്ര സാഹിത്യ പരിഷത്ത്, പു ക സാ, നിസ, അന്വേഷി, എം ഇ എസ്, വഹാബി മൗദൂദി പെണ്‍ പോരാളികള്‍… ഹാലിളകി വന്ന ഈ കോമരക്കൂട്ടങ്ങളോട് ഒന്നു ചോദിക്കട്ടെ, രാജ്യത്തെ സ്ത്രീ സമൂഹത്തിന് വേണ്ടി നിങ്ങള്‍ എന്തൊക്കെയാണ് ചെയ്യുന്നത്? എത്ര പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നുണ്ട്? എത്ര വനിതകള്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്? എത്ര കുടുംബങ്ങള്‍ക്ക് ജീവിതം നല്‍കുന്നുണ്ട്? എത്ര വിധവകള്‍ക്ക് കൈത്താങ്ങാകുന്നുണ്ട്?
രാഷ്ട്രീയ പാര്‍ട്ടികളോട് ചോദിക്കേണ്ട, ഭൂമി ഇങ്ങനെ പരന്നുകിടക്കുന്നതും ആകാശം ഉയര്‍ന്നു നില്‍ക്കുന്നതും തങ്ങളുടെ പാര്‍ട്ടി ഇവിടെ ഉള്ളതുകൊണ്ടാണ് എന്നവര്‍ പറയും. വിപ്ലവ വായാടിത്തം അറിവും അന്നവും നല്‍കുകയില്ലെന്ന് അവര്‍ സമ്മതിച്ചുതരില്ല. കാന്തപുരം എന്ന് കേട്ടപ്പോള്‍ കയറ് പൊട്ടിച്ചു പാഞ്ഞ ഏട്ടിലെ പശുക്കളുണ്ടല്ലോ. നിസ, പു ക സാ, അന്വേഷി, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിത്യാദികള്‍. രാജ്യത്തെ വനിതാ ക്ഷേമത്തിന് വേണ്ടിയുള്ള തങ്ങളുടെ സംഭാവനകള്‍ ഇവരൊന്ന് വെളിപ്പെടുത്തണം. കോലം കത്തിച്ചും കോലം വരച്ചും നെടുങ്കന്‍ പ്രസ്താവനകളിറക്കിയും ആളാകാന്‍ വന്നവര്‍ തങ്ങളുടെ അര്‍ഹത തെളിയിക്കട്ടെ. പത്രത്തില്‍ പടം അച്ചടിച്ചുവരാനും ഇരട്ടക്കോളം തലക്കെട്ട് പിടിച്ചെടുക്കാനും മീഡിയകള്‍ക്ക് മുമ്പില്‍ കാണിച്ച കോപ്രായങ്ങള്‍ നാട്ടിലെ പെണ്ണുങ്ങള്‍ക്ക് എന്ത് നേട്ടമാണ് ഉണ്ടാക്കിയതെന്ന് കാന്തപുരത്തെ വിറപ്പിക്കാന്‍ വന്ന ഈ കടലാസു പുലികള്‍ പറയണം.
രാജ്യത്തെ സ്ത്രീ സമൂഹത്തിന്റെ കാര്യം പറയാന്‍ കാന്തപുരത്തിന് അര്‍ഹതയുണ്ട്. ആയിരക്കണക്കിന് സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്രയവും അഭയവും നല്‍കുന്ന നേതാവാണദ്ദേഹം. രാജ്യത്തെ പതിനാല് സംസ്ഥാനങ്ങളിലായി എഴുന്നൂറ്റമ്പതില്‍പ്പരം പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്നുണ്ട്. കെ ജി ക്ലാസ് മുതല്‍ പി ജി വരെയുള്ള ഈ സ്ഥാപനങ്ങളില്‍ അറുന്നൂറിലേറെ ഇംഗ്ലീഷ് മീഡിയങ്ങളാണ്. ഇതില്‍ 23 എണ്ണം പെണ്‍ കുട്ടികള്‍ക്ക് സുരക്ഷിതമായി പഠിച്ചുവളരാനുള്ള പെണ്‍പള്ളിക്കൂടങ്ങള്‍. പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള അനാഥാലയങ്ങള്‍ 13, മിക്‌സഡ് വേറെയും. എസ് എസ് എല്‍ സിക്ക് ശേഷം പെണ്‍കുട്ടികള്‍ക്കു തുടര്‍പഠനം സാധ്യമാക്കുന്ന “ഹാദിയ” കോഴ്‌സുകള്‍ സംസ്ഥാന വ്യാപകമായി നടത്തിവരുന്നുണ്ട്. മൊത്തം ഈ സ്ഥാപനങ്ങളിലെല്ലാമായി പഠിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം രണ്ടര ലക്ഷത്തിലേറെയാണ്. ഈ സ്ഥാപനങ്ങളിലെ പന്തീരായിരത്തോളം വരുന്ന അധ്യാപകരില്‍ തൊണ്ണൂറ് ശതമാനവും വനിതകളാണ്. ഇതില്‍ തന്നെ എഴുപത് ശതമാനത്തിലേറെ ഇതര മതവിഭാഗങ്ങളില്‍ പെട്ടവരാണ്. മര്‍കസിന്റെ കീഴില്‍ വിജയകരമായി നടപ്പാക്കിവരുന്ന മറ്റൊരു പദ്ധതിയാണ് ഹോംകെയര്‍ പ്രൊജക്ട്. ഹോം കെയര്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ വിധവകളും അവരുടെ കുഞ്ഞുങ്ങളുമാണ്. അയ്യായിരത്തി എഴുന്നൂറ് കുടുംബങ്ങള്‍ക്ക് മാസാന്തം 3500രൂപ വരെയുള്ള സഹായം പണമായി അവരുടെ വീടുകളിലെത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. യു പിയിലെ ഫിലിപ്പറ്റില്‍ വനിതകള്‍ക്ക് മാത്രമായി ഒരു ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തുന്നുണ്ട്. ഗള്‍ഫ് നാടുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇതിന് പുറമെയാണ്. മദ്‌റസകളും ശരീഅത്ത് കോളജുകളുമായി പ്രസ്ഥാനത്തിന് കീഴിലുള്ള ആയിരക്കണക്കിന് മതസ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്ന പതിനായിരക്കണക്കിന് ഉസ്താദുമാരുടെയും മറ്റു ജീവനക്കാരുടെയും കുടുംബങ്ങളുടെയും ആശ്രയം ഈയൊരു പണ്ഡിതനാണ്. മര്‍കസ് നോളജ് സിറ്റി വിഭാവനം ചെയ്യുന്നത് നിലവിലെ ഈ സംവിധാനങ്ങളുടെ പത്തിരട്ടിയെങ്കിലും വിപുലമായ പദ്ധതികളാണ്. വിദ്യാഭ്യാസ-സാംസ്‌കാരിക സ്ഥാപനങ്ങളിലും സേവന മേഘലയിലുമായി രാജ്യത്തെ അഞ്ച് ലക്ഷത്തോളം കുടുംബങ്ങള്‍ പല അളവില്‍ കാന്തപുരത്തെ ആശ്രയിച്ചു കഴിയുന്നവെന്നാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ സി എഫ് ഐ തയ്യാറാക്കിയ കണക്കുകള്‍ പറയുന്നത്. മര്‍കസിന്റെയും പ്രസ്ഥാനത്തിന്റെയും കീഴില്‍ അഖിലേന്ത്യാ തലത്തില്‍ വിദ്യാഭ്യാസ സേവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഏജന്‍സിയാണ് ആര്‍ സി എഫ് ഐ(റിലീഫ് ആന്റ് ചാരിറ്റബ്ള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ).
ഒരു മുസ്‌ലിം സ്ത്രീ ഏറ്റവും നിസ്സഹായയും സന്ദിഗ്ധയും ആയിത്തീരുന്നത് ജീവിതയാത്രയിലെ ഏത് ഘട്ടത്തിലായിരിക്കും? സംശയമില്ല, യുവാവായ ഭര്‍ത്താവ് അവിചാരിതമായി വേര്‍പിരിയുന്നു. പറക്കമുറ്റാത്ത കുട്ടികള്‍ തന്റെ കൈ പിടിച്ച് വട്ടം ചുറ്റുന്നു. മരിച്ചിട്ടും കണ്ണ് പൂടിയിട്ടില്ല തന്റെ ഭര്‍ത്താവിന്. ഈ അഞ്ചാറ് പിഞ്ചു കുഞ്ഞുങ്ങള്‍… ഈയൊരു ഘട്ടത്തില്‍ ആ സ്ത്രീ ആദ്യമോര്‍ക്കാന്‍ ഇടയുള്ള പേര് ഏതായിരിക്കും. ഏറെക്കുറെ ഉറപ്പിച്ചു പറയാം. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. അദ്ദേഹം തുറന്നുവച്ചിരിക്കുന്ന നൂറു കണക്കിന് അഭയകേന്ദ്രങ്ങള്‍! ഈ വിപ്ലവ വായാടികളെയൊന്നും ഒരു സ്ത്രീയും ഓര്‍ക്കാനേയിടയില്ല.
ഇനി ചോദിക്കട്ടെ, ഈ കാന്തപുരത്തെ സ്ത്രീ ശാക്തീകരണത്തിന്റെ പേര് പറഞ്ഞ് വിചാരണ ചെയ്യാന്‍ ധാര്‍മിക അവകാശമുള്ളവര്‍ എത്രപേരുണ്ട് വിമര്‍ശകരില്‍? കോലം കത്തിക്കാന്‍ വാങ്ങിയ എണ്ണയുടെ വില പോലും ഒരു കുടുംബത്തിന്റെ അടുപ്പെരിയാന്‍ നല്‍കിയിട്ടില്ലാത്ത പുരോഗമന മങ്കമാരാണ് ഈ കാന്തപുരത്തെ ചോദ്യം ചെയ്യാന്‍ വരുന്നത്!! കാന്തപുരം നാട്ടിനപമാനമാണെന്ന തരത്തില്‍ പ്രസ്താവന നടത്തിയ മീനാക്ഷി തമ്പാന്‍ കഥയെന്തറിഞ്ഞു? പോകട്ടെ, അവരുടെ അവസ്ഥ മുമ്പ് പിണറായി വിജയന്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ.
(തുടരും)
+91 9400501168

Latest