Connect with us

Gulf

'40 വര്‍ഷത്തെ വികസനം നാലര വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കി'

Published

|

Last Updated

അബുദാബി: 40 വര്‍ഷത്തെ വികസനം നാലര വര്‍ഷംകൊണ്ട് നടപ്പാക്കിയതായി പൊതുമരാമത്ത് മന്ത്രി ഇബ്‌റാഹീംകുഞ്ഞ്. കേരള ചരിത്രത്തിലാദ്യമായാണ് ഇത്രയും പ്രവര്‍ത്തനം ഒരു സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഐക്യമുന്നണിയിലെ പാര്‍ട്ടികള്‍ ഒന്നിച്ച് കൂട്ടായി പ്രവര്‍ത്തനം നടത്തിയാല്‍ അടുത്ത തവണയും ഭരണത്തില്‍ വരാന്‍കഴിയും. മുന്നണിയിലെയും പാര്‍ട്ടികളിലെയും പടലപ്പിണക്കങ്ങളാണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം. അബുദാബിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാരിനെതിരെ വന്ന ആരോപണങ്ങളുടെ മുഖംമൂടി ഒന്നൊന്നായി അഴിഞ്ഞുവീഴുകയാണ്. സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങള്‍ നനഞ്ഞ പടക്കങ്ങളാണ്.
കേരളത്തിലെ റോഡ് വികസനത്തിന്റെ പ്രധാന തടസം സ്ഥലമെടുപ്പാണ്. ഇതിന് പരിഹാരമായി പരമാവധി നഷ്ടപരിഹാരം നല്‍കും. പ്രധാന ദേശീയപാതയുടെ വികസനത്തിന് തടസം നില്‍ക്കുന്നത് മതസ്ഥാപനങ്ങളുടെ കെട്ടിടങ്ങളാണ്. മതസ്ഥാപനങ്ങളുടെ സ്ഥലമെടുപ്പിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്. കേരളത്തിലെ എതിര്‍പ്പുകള്‍ ഇതോടെ പരിഹാരമാകും. 45 മീറ്ററില്‍ മാത്രമേ ദേശീയപാത നിര്‍മിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. നിലവിലെ സ്ഥിതിയില്‍ കേരളത്തിലെ റോഡുകളിലെ വേഗത ഉയര്‍ത്തുവാന്‍ സാധ്യമല്ല. കേരളത്തിലെ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായവുമായി പ്രവാസികള്‍ മുന്നോട്ടുവന്നാല്‍ നിലവിലെ നിയമ വ്യവസ്ഥിതിയും നടപടിക്രമങ്ങളും അനുകൂലമാകുകയില്ല, മന്ത്രി വ്യക്തമാക്കി. ഇസ്‌ലാമിക് സെന്ററില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സെന്റര്‍ പ്രസിഡന്റ് ബാവ ഹാജി, നസീര്‍ മാട്ടൂല്‍, ഷുക്കൂര്‍ കല്ലിങ്കല്‍, റസാഖ് ഒരുമനയൂര്‍ പങ്കെടുത്തു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി