Connect with us

Ongoing News

ഇന്ത്യ സാഫ് കപ്പ് ജേതാക്കള്‍; 2-1ന് അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം: നിലവിലെ ചാമ്പ്യന്‍മാരായ അഫ്ഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കു പരാജയപ്പെടുത്തി സാഫ് കപ്പില്‍ ഇന്ത്യക്ക് കിരീടം. എക്‌സ്ട്രാ ടൈമിലേക്ക് കടന്ന കളിയുടെ 101ാം മിനുട്ടില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് വിജയ ഗോള്‍ നേടിയത്. സാഫില്‍ ഇന്ത്യയുടെ ഏഴാം കിരീടമാണിത്. ടൂര്‍ണമെന്റിലെ ആദ്യമത്സരം മുതല്‍ കരുത്തുറ്റ കളി കാഴ്ചവെച്ച ടീമാണ് അഫ്ഗാന്‍. ശരാശരി നിലവാരം പുലര്‍ത്തിയിരുന്ന ഇന്ത്യ കലാശപോരാട്ടത്തില്‍ അടിമുടി മാറി. ആക്രമണത്തിനും പ്രതിരോധത്തിനും ഒരു പോലെ മൂര്‍ച്ചകൂട്ടിയെത്തിയ ഇന്ത്യയുടെ മുന്നില്‍ അഫ്ഗാന്റെ യൂറോപ്യന്‍ കരുത്ത് മുട്ടുമടക്കി. ഛേത്രിക്കു പുറമേ ജെജെ ലാല്‍പെഖുലയാണ് ഇന്ത്യക്കു വേണ്ടി സ്‌കോര്‍ ചെയ്തത്.
തങ്ങളുടെ രാജ്യം കിരീടം ചൂടുന്നതിനു സാക്ഷിയാകാന്‍ അഫ്ഗാനിസ്ഥാനിലെ മന്ത്രിമാരും എം പിമാരും അടക്കം വലിയൊരു സംഘം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെത്തിയിരുന്നു. പതിവിന് വിപരീതമായി സ്റ്റേഡിയത്തിലെ ഗ്യാലറി നിറഞ്ഞു കവിഞ്ഞു. പതിനായിരക്കണക്കിന് ആരാധകര്‍ ഇന്ത്യക്ക് വേണ്ടി ആര്‍ത്തുവിളിച്ചു. ക്രോസ് ബാറിനു കീഴില്‍ ഗുര്‍പ്രീത് സിംഗും, മധ്യനിരയില്‍ ലിങ്‌ദോയും, മുന്നേറ്റത്തില്‍ ഛേത്രിയും ജെജെയും നസ്രേയും നിറഞ്ഞു കളിച്ചു.
കളിയുടെ തുടക്കത്തില്‍ അഫ്ഗാന്റെ ആധിപത്യമായിരുന്നു. തുടരെത്തുടരെ ഇന്ത്യന്‍ ഗോള്‍ മുഖത്ത് അഫ്ഗാന്‍ ആക്രമണം അഴിച്ചുവിട്ടു. പലപ്പോഴും ഇന്ത്യന്‍ പ്രതിരോധം മറികടക്കാനും അവര്‍ക്കായി. എന്നാല്‍ ക്രോസ്ബാറിനു കീഴില്‍ ഗുര്‍പ്രീതിന്റെ പ്രകടനം ഇന്ത്യക്ക് തുണയായി. 10ാം മിനുട്ടില്‍ത്തന്നെ അഫ്ഗാന്‍ ക്യാപ്റ്റന്‍ ഫൈസല്‍ ഷെയ്‌സ്‌തെ ബോക്‌സിന്റെ പുറത്ത് ഇടതു മൂലയില്‍ നിന്ന് തൊടുത്ത ഇടംകാലന്‍ ഷോട്ട് ഗുര്‍പ്രീത് തട്ടിയകറ്റി. 14ാം മിനുട്ടില്‍ അഫ്ഗാനെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യയുടെ ആദ്യ ആക്രമണം. ഇടതു വിംഗില്‍ നിന്ന് നസ്രേയുടെ ഷോട്ട് അഫ്ഗാന്‍ താരത്തിന്റെ കാലില്‍ത്തട്ടി പോസ്റ്റിലേക്ക് തിരിഞ്ഞെങ്കിലും ഗോളി ഒവയ്‌സ് അസീസി തട്ടിയകറ്റി. അസീസിയുടെ കൈയില്‍തട്ടിയുയര്‍ന്ന പന്തില്‍ ജെജെ ഉയര്‍ന്നു ചാടി തലവെച്ചു. ഗ്യാലറി ഗോള്‍ എന്ന് ആര്‍ത്തുവിളിച്ചു. എന്നാല്‍ നിരാശ സമ്മാനിച്ചുകൊണ്ട് ഹെഡര്‍ ക്രോസ്ബാറിലിടിച്ച് ആളൊഴിഞ്ഞ സെക്കന്‍ഡ് പോസ്റ്റിലേക്കു തെറിച്ചു. 32ാം മിനുട്ടില്‍ വീണ്ടും ഇന്ത്യന്‍ ആക്രമണം. നസ്രേയുടെ പാസ് ബോക്‌സിനുള്ളില്‍ സ്വീകരിച്ച ഛേത്രിയുടെ ഇടംകാലന്‍ ഷോട്ട്, അസീസി വീണ്ടും അഫ്ഗാന്റെ രക്ഷകനായി. ക്ലോസ് റേഞ്ചില്‍ നിന്നുള്ള ബുള്ളറ്റ് ഷോട്ട് സമര്‍ഥമായി അസീസി കൈയിലൊതുക്കി. 45ാം മിനുട്ടില്‍ വീണ്ടും അഫ്ഗാന്‍ ഗോള്‍മുഖം ആക്രമിക്കപ്പെട്ടു. ഛേത്രിയുടെ ഗ്രൗണ്ട് പാസ് സിംഗിള്‍ ടച്ചിലൂടെ ജെജെ ബോക്‌സിനുള്ളിലേക്കു തള്ളിയിട്ടു. ഓടിയെത്തുന്ന ഛേത്രിക്ക് വെടിയുതിര്‍ക്കാന്‍ പാകത്തിനുള്ള ഷോട്ട്. എന്നാല്‍ ഛേത്രിക്കു മുന്‍പെത്തിയ അസീസി ആ പന്തും കൈപ്പിടിയിലൊതുക്കി. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ ഇന്ത്യക്കനുകൂലമായി ഒരു കോര്‍ണര്‍ കിക്ക് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. അഫ്ഗാന്‍ ക്യാപ്റ്റന്‍ ഷെയ്‌സ്‌തെയുടെ ചില മികച്ച മുന്നേറ്റങ്ങളും ആദ്യ പകുതിയില്‍ക്കണ്ടു. പക്ഷേ ഗോള്‍ മാത്രം ഒഴിഞ്ഞു നിന്നു.
രണ്ടാം പകുതിയിലും ഇന്ത്യയുടെ ആധിപത്യമായിരുന്നു. 55 അഞ്ചാം മിനുട്ടില്‍ മുന്നോട്ടു കയറിനിന്ന അഫ്ഗാന്‍ കീപ്പര്‍ക്ക് മുകളിലൂടെ ബോക്‌സിനു പുറത്തുനിന്നു ജെജെ കോരിയിട്ട പന്ത് വലയിലേക്ക് ഈര്‍ന്നിറങ്ങുമെന്നു തോന്നിപ്പിച്ചെങ്കിലും ക്രോസ്ബാറില്‍ത്തട്ടി പുറത്തേക്കു പോയി. 61ാം മിനുട്ടില്‍ അഫ്ഗാന്‍ പ്രതിരോധ താരത്തിന്റെ സേവ്. ബോക്‌സിനു പുറത്തുനിന്നും ഒറ്റക്കു പന്തു പിടിച്ചെടുത്ത നസ്രേയുടെ ഷോട്ട് അഫ്ഗാന്‍ പ്രതിരോധത്തില്‍തട്ടി പുറത്തേക്ക്. 63ാം മിനുട്ടില്‍ ഛേത്രിയുമെ മികച്ച ഒരു ഹെഡറും അഫ്ഗാന്‍ പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക്.
എന്നാല്‍ കളിയുടെ 70ാം മിനുട്ടില്‍ അഫ്ഗാന്‍ കരുത്തുകാട്ടി. പൂര്‍ണമായും പ്രതിരോധത്തിലേക്കു വലിഞ്ഞ അഫ്ഗാന്‍ താരങ്ങളുടെ ഭാഗത്തുനിന്നുള്ള മിന്നലാക്രമണമാണ് കണ്ടത്. സുബൈര്‍ അമീരിയും ഷെയ്‌സ്‌തെയും ചേര്‍ന്നു നടത്തിയ മുന്നേറ്റം. ഷെയ്‌സ്‌തെയുടെ പാസില്‍ സുബൈര്‍ അമീരിയുടെ ഷോട്ട് ഇന്ത്യന്‍ വലയിലെത്തി. സ്‌കോര്‍- 1-0. അഫ്ഗാന്‍ താരങ്ങള്‍ ഗോള്‍ ആഘോഷിച്ചു കളിയിലേക്കു തിരിച്ചെത്തും മുന്‍പേ 71ാം മിനുട്ടില്‍ ജെജെ സമനിലപിടിച്ചു. ഇടതുവിംഗില്‍ നിന്നും ന്രേസ നല്‍കിയ പാസ് രണ്ട് അഫ്ഗാന്‍ പ്രതിരോധക്കാര്‍ക്കു മുകളിലൂടെ ഛേത്രി പോസ്റ്റിന്റെ മുന്നിലേക്ക് ഹെഡ് ചെയ്തിട്ടു. അഫ്ഗാന്‍ ഗോളിയെ കബളിപ്പിച്ച് ചെറിയ ടച്ചിലൂടെ ജെജെ ബോള്‍ വലയിലേക്കു ഗതിമാറ്റിവിട്ടു. സ്‌കോര്‍ 1-1. പിന്നീടങ്ങോട്ട് ഇന്ത്യയുടെ കടന്നാക്രമണമായിരുന്നു. എന്നാല്‍ ഒവയ്‌സ് അസീസി എന്ന ഗോളി ഇന്ത്യക്കു മുന്നില്‍ പ്രതിരോധം തീര്‍ത്തു. അവസാന മിനുട്ടുകളിലും ഇന്ത്യ ആക്രമിച്ചു തന്നെ കളിച്ചു. മൂന്ന് മുനുട്ട് ഇഞ്ചുറി ടൈമിലും ഗോള്‍ പിറക്കാത്തതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്കു നീണ്ടു.
ഛേത്രിയും ജെജെയും നസ്രേയും അഫ്ഗാന്‍ ഗോള്‍ മുഖത്തേക്ക് തുടരെത്തുടരെ ആക്രമിച്ചു കയറി. 101ാം മിനുട്ടില്‍ ഗ്യാലറിയെ ത്രസിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ വിജയ ഗോള്‍ പിറന്നു. സെന്റര്‍ ലൈനില്‍ ജെജെയെ ഫൗള്‍ ചെയ്തതിനു ലഭിച്ച ഫ്രീകിക്ക്. ജെജെ എടുത്ത ഫ്രീകിക്ക് ബോക്‌സിനുള്ളില്‍ ഛേത്രി സ്വീകരിച്ചു. ശക്തമായി പ്രതിരോധിച്ച അഫ്ഗാന്‍ താരങ്ങള്‍ക്കെതിരെ കരുത്തുകാട്ടിയ ഛേത്രി തട്ടിയിട്ട പന്ത് വലയിലേക്ക് ഉരുണ്ടുകയറുമ്പോള്‍ അതുവരെ മികച്ച പ്രകടനം കാഴ്ചവെച്ച ഒവയ്‌സ് അസീസിക്ക് നിസ്സഹായനായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. സ്‌കോര്‍ –2. ലീഡ് നേടിയതോടെ ഇന്ത്യ പ്രതിരോധം ശക്തമാക്കി. അഫ്ഗാന്റെ ഭാഗത്തുനിന്ന് സമനിലയ്ക്കായുള്ള ആക്രമണവും ശക്തമായി. അതോടെ പരുക്കന്‍ അടവുകളും ആരംഭിച്ചു. ഇന്ത്യന്‍ ബോക്‌സിനുള്ളില്‍ നിലത്തുവീണ നാരായണ്‍ദാസ് ഫൈസല്‍ ഷെയ്‌സ്‌തെയുടെ ഷോട്ട് തടുത്തിട്ടു. ഈ സേവ് ഹാന്റ്‌ബോളാണെന്നാരോപിച്ച് അഫ്ഗാന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും ജപ്പാന്‍കാരനായ റഫറി കിമൗറ ഹിറോയുകി അപ്പീല്‍ അനുവദിച്ചില്ല. ഇതിനെതിരെ ആക്രോശിച്ചു ഗ്രൗണ്ടിലിറങ്ങിയ അഫ്ഗാന്‍ കോച്ച് പീറ്റര്‍ സെഗ്രറ്റിനോട റഫറി ഗ്രൗണ്ടിനു പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടു. 2013ലെ പരാജയത്തിന് പകരം വീട്ടിയ ആശ്വാസത്തിലാണ് ഇന്ത്യന്‍ ടീം ഗ്രൗണ്ട് വിട്ടത്.

---- facebook comment plugin here -----

Latest