Connect with us

Thiruvananthapuram

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിന് ഡയസ്‌നോണ്‍

Published

|

Last Updated

തിരുവനന്തപുരം: ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഈ മാസം 12ന് പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്കിനോടനുബന്ധിച്ച് പൊതുസേവനങ്ങള്‍ക്ക് തടസമുണ്ടാവാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍ ഉത്തരവായി.
പണിമുടക്ക് ദിവസം ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പ്രത്യേക സാഹചര്യങ്ങളിലൊഴികെ ഒരു തരത്തിലുള്ള അവധിയും അനുവദിക്കില്ല. ജീവനക്കാരനോ അടുത്ത ബന്ധുവിനോ അസുഖം, പരീക്ഷ, പ്രസവം, സമാനസ്വഭാവത്തിലുള്ളതും ഒഴിവാക്കാനാവാത്തതുമായ മറ്റ് കാരണങ്ങള്‍ എന്നിവക്ക് അവധി അനുവദിക്കും. നിര്‍ദിഷ്ട ഫോറത്തില്‍ ഓഫീസ് സ്റ്റാമ്പ്/സീലോടുകൂടി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മെഡിക്കല്‍ ലീവനുവദിക്കുന്നതിന് വകുപ്പ് തലവന്‍മാര്‍ തയ്യാറാകാവൂ. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങളില്‍ സംശയം തോന്നുന്നപക്ഷം അപേക്ഷകനെ അടിയന്തിരമായി മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെടണം.
അവധിയപേക്ഷയില്‍ പറയുന്ന കാരണങ്ങള്‍ എന്തായാലും പണിമുടക്കില്‍ പങ്കെടുക്കാനാണ് അവധിക്കപേക്ഷിക്കുന്നതെന്ന് ഉത്തമവിശ്വാസമുണ്ടെങ്കില്‍ അപേക്ഷ നിരസിക്കാന്‍ മേലധികാരിക്ക്് വിവേചനാധികാരമുണ്ട്. ലഭിച്ച അവധിയപേക്ഷകളുടെ എണ്ണം കാണിച്ച് പൊതുഭരണവകുപ്പിനെ (സീക്രട്ട് സെക്ഷന്‍) ഫോണിലൂടെ വിവരമറിയിക്കണം. ഫോണ്‍ (0471-2327559/2518399)
സമരമുണ്ടാവുകയാണെങ്കില്‍ രാത്രിയില്‍ ഓഫീസിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ വകുപ്പുതലവന്‍മാരുമായി കൂടിയാലോചിച്ച് സംസ്ഥാന പോലീസ് മേധാവി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. സാഹചര്യങ്ങള്‍ക്കനുസരിച്ച് ആവശ്യമെങ്കില്‍ മറ്റു വകുപ്പുകളില്‍ നിന്ന് വാഹനങ്ങള്‍ ആവശ്യപ്പെടുകയോ സ്വകാര്യമേഖലയില്‍ നിന്ന് വാടകക്കെടുക്കുകയോ ചെയ്യാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്.
സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കും. സമരദിവസത്തെ വേതനം ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്ന് തടഞ്ഞുവെക്കും. ഗസറ്റഡ് ഓഫീസര്‍മാര്‍ ഫെബ്രുവരി മാസത്തെ പേ ബില്ലില്‍ അവര്‍ ഈ ദിവസം ജോലിക്ക് ഹാജരായിട്ടുണ്ട് എന്ന് സാക്ഷ്യപ്പെടുത്തി നല്‍കണം. പ്രിന്‍സിപ്പല്‍ സെക്രട്ടറി, സെക്രട്ടറി, സ്‌പെഷ്യല്‍ സെക്രട്ടറി, വകുപ്പ് തലവന്‍, ജില്ലാ കലക്ടര്‍, ജുഡീഷ്യല്‍ ഉദ്യോഗസ്ഥന്‍, പോലീസ് സേനയിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍, അഖിലേന്ത്യാ സര്‍വ്വീസ് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലുള്ളവര്‍ പേ ബില്ലില്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തേണ്ടതില്ല. ഓരോ വകുപ്പിലെയും ജീവനക്കാരുടെ എണ്ണം, സമരത്തില്‍ പങ്കെടുത്തവരുടെയും ജോലിക്ക് ഹാജരായവരുടെയും എണ്ണം എന്നിവ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തൊട്ടടുത്ത ദിവസം തന്നെ എല്ലാ വകുപ്പു തലവന്‍മാരും ജില്ലാ കലക്ടര്‍മാരും പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് കൃത്യമായി നല്‍കണം.

Latest