Connect with us

Kozhikode

മലമ്പനി പടരുന്നു; ചേവായൂരില്‍ ഏഴ് പേര്‍ക്ക് സ്ഥിരീകരിച്ചു

Published

|

Last Updated

കോഴിക്കോട്: ചേവായൂരില്‍ മലമ്പനി പടരുന്നു. പൊന്നങ്കോടുകുന്നിലാണ് മലമ്പനി പടരുന്നതായി കണ്ടെത്തിയത്. ഏഴ് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രദേശത്ത് മലമ്പനി പടരുന്ന സാഹചര്യത്തില്‍ ഇന്ന് പൊന്നങ്കോടില്‍ പ്രത്യേക രക്ത പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കാനും അവര്‍ക്ക് വേണ്ട ചികിത്സയും ബോധവത്കരണവും നടത്താനുമായി ആരോഗ്യവകുപ്പ് പ്രത്യേക പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. മലമ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ ഡി എം ഒ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിറയലോടുകൂടിയ പനി, തലവേദന, ഛര്‍ദി, വിയര്‍പ്പ് എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. ഒന്നിടവിട്ട ദിവസങ്ങളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. ഇവയില്‍ പനി ഒരു സുപ്രധാന ലക്ഷണമായതിനാല്‍ ഏതു പനിയും നിസ്സാരമാക്കാതെ ശ്രദ്ധിക്കണം.
മലമ്പനി ബാധിതരുടെ രക്ത സാമ്പിളുകള്‍ പരിശോധിക്കുന്നതിലൂടെ രോഗനിര്‍ണയം സാധ്യമാകുന്നു. തുടര്‍ന്നുള്ള സമ്പൂര്‍ണ ചികിത്സയിലൂടെ രോഗനിയന്ത്രണം സാധ്യമാകുന്നു. രോഗബാധിതരായ വ്യക്തിയില്‍നിന്നാണ് മറ്റൊരു വ്യക്തിയിലേക്ക് രോഗം പകരുന്നത്.
ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുന്ന അനോഫിലസ് കൊതുകുകള്‍ക്ക് വളരാനുള്ള സാഹചര്യം ഇല്ലാതാക്കുക. കൊതുകുവല ഉപയോഗിക്കുക. കൊതുകിന്റെ ഉറവിട നശീകരണം എന്നിവ ശീലമാക്കണം.