Kozhikode
സിനിമയെ വെല്ലുന്ന തിരക്കഥ
കോഴിക്കോട്: സിനിമാ കഥകളെ വെല്ലുന്ന തിരക്കഥയിലൂടെയാണ് കഴിഞ്ഞ ഒക്‌ടോബര്‍ 26ന് നഗരത്തെ നടുക്കിയ എന്‍ഫോഴ്‌സ്‌മെന്റ് ചമഞ്ഞുള്ള തട്ടിപ്പ് അരങ്ങേറിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇപ്രകാരമാണ്: കാപ്പാട് വെള്ളരിക്കുണ്ട് കാര്യം കടവത്ത് പി ടി റഷീദാണ് കവര്‍ച്ചയുടെ മുഖ്യസൂത്രധാരന്‍. ഇയാള്‍ മറ്റ് പ്രതികളായ മായനാട് പുത്തന്‍പുരയില്‍ കരടി റഫീഖ് , കല്ലായ് ചക്കുംകടവ് ചമ്മങ്ങണ്ടിപറമ്പ് ലാലു എന്ന മര്‍ഷിദലി, മാഹി പന്തക്കല്‍ ചൈതന്യ ഹൗസില്‍ നിഷാന്ത് , വയനാട് മുട്ടില്‍ കിഴക്കുമേത്തല്‍ ബഷീര്‍ , നല്ലളം കീഴില്ലത്ത് മുബാറക്ക് എന്നീ പ്രതികളെ ഉള്‍പ്പെടുത്തി സമര്‍ഥമായി തട്ടിപ്പ് നടപ്പാക്കുകയായിരുന്നു.
അഞ്ച് വര്‍ഷം മുമ്പ് ഇയാളെ ആലുക്കാസ് ജ്വല്ലറിയില്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പുറത്താക്കിയിരുന്നു. പ്രതികള്‍ സ്വര്‍ണം തട്ടിയെടുത്ത ദിജിനും റഷീദും കണ്ണൂര്‍ ആലുക്കാസില്‍ ഒരുമിച്ച് ജോലി ചെയ്തവരാണ്. കവര്‍ച്ച നടക്കുന്നതിന് ആറ് മാസം മുമ്പ് പാളയത്തുള്ള ഹാള്‍മാര്‍ക്ക് സ്ഥാപനത്തില്‍ നിന്ന് ദിജിന്‍ ബൈക്കുമായി വരുന്നത് റഷീദ് കാണാനിടയായി. ജ്വല്ലറിയിലേക്ക് സ്വര്‍ണം ഹാള്‍മാര്‍ക്ക് ചെയ്തുകൊണ്ടുപോകുന്നത് ദിജിനാണെന്ന് റഷീദ് മനസ്സിലാക്കി. തുടര്‍ന്ന് വിവരം സുഹൃത്ത് റഫീഖിനെ അറിയിച്ചു. പിന്നീട് കവര്‍ച്ചക്കായി ഗള്‍ഫില്‍ തന്റെ കൂടെ ജോലി ചെയ്തിരുന്ന മര്‍ഷിദലിയേയും മുബാറക്കിനെയും റഫീഖ് ഉള്‍പ്പെടുത്തി. റഷീദിന്റെ സുഹൃത്തായ ബഷീറിനേയും സംഘത്തിലുള്‍പ്പെടുത്തി. പിന്നീട് വയനാട്ടിലെ റിസോര്‍ട്ടിലും കോഴിക്കോടുള്ള മാളുകളിലും കവര്‍ച്ചയുടെ രീതി ആസൂത്രണം ചെയ്തു.
പദ്ധതി ആസൂത്രണം ചെയ്തതിന് ശേഷം റഫീഖ് ഗള്‍ഫിലേക്ക് പോയി. അതിനിടെ ബംഗളുരുവില്‍ നിന്ന് സ്വര്‍ണവുമായി ഒരാള്‍ വരുന്നുണ്ടെന്നും അയാളുടെ സ്വര്‍ണം കവര്‍ച്ച ചെയ്യുന്നതിനായി ഇന്നോവ കാര്‍ തയാറാക്കി വെക്കാന്‍ റഫീഖ് ഗള്‍ഫില്‍ നിന്ന് നിഷാന്തിനെ ചുമതലപ്പെടുത്തി. ബംഗളുരു സ്വദേശിയുടെ സ്വര്‍ണം കവരാനുള്ള പദ്ധതി പിന്നീട് ഉപേക്ഷിച്ചു. പിന്നീടാണ് ആലുക്കാസ് ജ്വല്ലറിയിലേക്കുള്ള സ്വര്‍ണം കവര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്