Connect with us

Wayanad

കല്‍പ്പറ്റ നഗരസഭയില്‍ 41 മൈക്രോണില്‍ കുറഞ്ഞ ക്യാരി ബാഗുകള്‍ക്ക് നിരോധം

Published

|

Last Updated

കല്‍പ്പറ്റ: 41 മൈക്രോണില്‍ കുറഞ്ഞ ക്യാരി ബാഗുകള്‍ സംഭരിക്കാനും വില്‍പ്പന നടത്താനും ഉപയോഗിക്കാന്‍ പാടില്ലെന്നും കലക്ടറുടെ നിര്‍ദേശ പ്രകാരം നഗരസഭ അധികൃതര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ധാരണയായതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്‍പ്പറ്റ യൂനിറ്റ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
ഇതെ തുടര്‍ന്ന് ഈ മാസം 30ന് ശേഷം ഇവയുടെ വില്‍പ്പന സംബന്ധിച്ച് പരിശോധന നടത്തും. നിയമം ലംഘിക്കുന്നവരില്‍ നിന്നും ഭീമമായ തുക പിഴ ഈടാക്കും. കടകളിലെ മാലിന്യം റോഡില്‍ വലിച്ചെറിയാതെ സ്വന്തമായി സംസ്‌കരിക്കുകയോ മുനിസിപ്പാലിറ്റിയുടെ ശുചീകരണ വാഹനത്തെ ഏല്‍പ്പിക്കുകയോ ചെയ്യണമെന്നും തീരുമാനിച്ചു. ഈ വ്യവസ്ഥകള്‍ ഹോട്ടല്‍ വ്യാപാരികളുടെയും ബേക്കറി, പഴം, പച്ചക്കറി വ്യാപാരികളുടേയും സംയുക്ത യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് കെ കുഞ്ഞിരായീന്‍ ഹാജി ആവശ്യപ്പെട്ടു. വാഹന പാര്‍ക്കിംഗ് രേിയകളിലും ഫട്പാത്തുകളിലും അവയോട് ചേര്‍ന്നുള്ള തട്ടുകടകളടക്കമുള്ള വ്യാപാരികളും ഗുഡ്‌സ് ഓട്ടോകളിലേയും ഉന്ത് വണ്ടികളിലേയും വഴിവാണിഭങ്ങളും ഒരു പ്രത്യേക സ്ഥലത്തേക്ക് മാറ്റി പ്രധാന റോഡില്‍ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും ഇക്കൂട്ടര്‍ വില്‍ക്കുന്ന ഉത്പ്പന്നങ്ങളുടെ അളവ്-തൂക്ക ഗുണനിലവാരം ലീഗല്‍ മെട്രോളജി വകുപ്പും മുനിസിപ്പാലിറ്റിയും ഫുട്‌സേഫ്റ്റി ഉദ്യോഗസ്ഥരും പോലീസും പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണെന്നും യോഗം അഭിപ്രായപ്പെട്ടു. ജനറല്‍ സെക്രട്ടറി ഇ ഹൈദ്രു, പ്രാണിയത്ത് അബ്ദുറഹ്്മാന്‍, എ പി ശിവദാസ്, പ്രമോദ്,ഗ്ലാഡ്‌സണ്‍, സജികല്ലടാസ്, എം പി വിനോദ്, കെ പി കുഞ്ഞബ്ദുല്ല, സി ടി മുഹമ്മദ് പ്രസംഗിച്ചു.

Latest