Kerala
റബ്ബര്‍ മേഖലയുടെ രക്ഷക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് പാളു
പാലക്കാട്: റബ്ബര്‍ മേഖലയുടെ രക്ഷക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് പാളുന്നു. വിപണിയില്‍ നിന്നും റബ്ബര്‍ വാങ്ങുന്നതില്‍ നിന്ന് ടയര്‍ കമ്പനികള്‍ വിട്ടുനില്‍ക്കുന്നതാണ് പാക്കേജ് അട്ടിമറിക്കാനിടയാക്കിയത്. വില സ്ഥിരത ഉറപ്പാക്കാന്‍ റബ്ബറിന്റെ മൂല്യവര്‍ധിത നികുതി ഒഴിവാക്കി ഉത്തരവിറങ്ങിയെങ്കിലും ഇത്‌വിപണിയില്‍ ചലനം സൃഷ്ടിച്ചിട്ടില്ല. മാത്രമല്ല ഓരോ ദിവസവും റബ്ബറിന്റെ വില താഴ്ന്ന് കൊണ്ടിരിക്കുന്ന പ്രതിഭാസമാണ് കാണുന്നത്. മാര്‍ക്കറ്റ് ഫെഡ്, റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ തുടങ്ങിയ ഏജന്‍സികള്‍ വഴിയുള്ള സംഭരണം താളം തെറ്റിയതും പ്രതിസന്ധിക്ക് കാരണമാക്കിയതായി കര്‍ഷകര്‍ പറയുന്നു. പതിമൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്നലത്തെ റബ്ബര്‍ വില. അതേസമയം കൃത്രിമ റബറിന്റെ വിലയില്‍ യാതൊരു കുറവും രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസം റബ്ബര്‍ വില കിലോക്ക് 94 രൂപയിലാണ് എത്തിയത്. വില കുറഞ്ഞതോടെ ടാപ്പിംഗ് നിര്‍ത്തിവെക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. റബ്ബര്‍ മേഖലയിലെ പന്ത്രണ്ട് ലക്ഷത്തോളം ചെറുകിട കര്‍ഷകരെയാണ് വിലത്തകര്‍ച്ച പ്രധാനമായും ബാധിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ 150 രൂപ താങ്ങുവില പ്രഖ്യാപിച്ചെങ്കിലും വിപണിയെ അത് യാതൊരു തരത്തിലും ബാധിച്ചില്ല. സര്‍ക്കാറിന്റെ സബ്‌സിഡി റബ്ബര്‍ കമ്പനികള്‍ക്കാണ് ഗുണം ചെയ്യുന്നതെന്നും ആരോപണമുണ്ട്. വിലയിടിവും വര്‍ധിച്ച ഉത്പാദന ചെലവും രാജ്യത്തെ റബ്ബര്‍ ഉത്പാദനത്തില്‍ 21 ശതമാനം കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വാഭാവിക റബ്ബര്‍ ഉത്പാദക രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇപ്പോള്‍ ചൈനക്ക് പിന്നില്‍ ആറാം സ്ഥാനത്താണ്. തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, വിയറ്റ്‌നാം, മലേഷ്യ എന്നീ രാജ്യങ്ങളാണ് ഉത്പാദനത്തില്‍ മുന്നില്‍. എണ്ണ വില ഇടിയുമ്പോഴും കൃത്രിമ റബ്ബറിന്റെ വിലയില്‍ യാതൊരു കുറവും ഉണ്ടാകുന്നില്ല എന്നത് ശ്രദ്ധേയമാണ്. നിര്‍മാണ ചെലവില്‍ വന്‍ കുറവുണ്ടായെങ്കിലും ആവശ്യക്കാര്‍ ഏറുന്നതാണ് കൃത്രിമ റബ്ബര്‍ വിലയില്‍ ഇടിവ് ഇല്ലാതാകാന്‍ കാരണം. ആഗോളതലത്തില്‍ കൃത്രിമ റബ്ബറിന്റെ ഉപയോഗം മൊത്തം റബ്ബര്‍ ഉപയോഗത്തിന്റെ 58 ശതമാനത്തിലേറെ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഇത്് 35.5 ശതമാനമാണ്.
ന്നു