Connect with us

Gulf

തീവ്രവാദവിരുദ്ധ പോരാട്ടം വിജയിക്കാന്‍ തോക്കും ബോംബും മാത്രം പോര: ഖത്വര്‍

Published

|

Last Updated

ദോഹ: തീവ്രവാദവിരദ്ധ പോരാട്ടം വിജയിക്കാന്‍ ബുള്ളറ്റും ബോംബും മാത്രം പോരെന്നും ആഴത്തിലുള്ള ദീര്‍ഘകാലത്തേക്കുള്ളതുമായ തന്ത്രം ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും ഖത്വര്‍. മേഖലാതല പോരാട്ടങ്ങള്‍ക്ക് സമഗ്രവും വിവിധതരത്തിലുള്ളതുമായ പരിഹാരങ്ങള്‍ക്ക് കൂടിയാലോചന നടത്താന്‍ രാഷ്ട്രീയ തീരുമാനം അനിവാര്യമാണ്. എല്ലാ രൂപത്തിലുമുള്ള ആക്രമണങ്ങളെയും തീവ്രവാദത്തെയും ശക്തമായി എതിര്‍ക്കുന്നുവെന്നും അവയുടെ കാരണങ്ങള്‍ ഒരു തരത്തിലും പരിഗണിക്കില്ലെന്നും നാഗരിക സമന്വയത്തിനുള്ള ഖത്വര്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഡോ. ഹസ്സന്‍ ഇബ്‌റാഹീം അല്‍ മുഹന്നദി പറഞ്ഞു. ന്യൂയോര്‍ക്കില്‍ നടന്ന യു എന്‍ നാഗരിക സമന്വയ (യുനാഓക്) ഫോക്കല്‍ പോയിന്റ്‌സ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിംസയെയും തീവ്രവാദത്തെയും തടയലും പോരാടലും എന്ന ശീര്‍ഷകത്തിലാണ് സമ്മേളനം നടന്നത്. ഭീകരവാദത്തിനെതിരെ സന്ധിയില്ലാ പോരാട്ടമാണ് ഖത്വര്‍ നടത്തുന്നത്. തീവ്രവാദത്തിന്റെ സാമൂഹിക, സാംസ്‌കാരിക ഭീഷണികളില്‍ നിന്ന് സമൂഹത്തെയും മതത്തെയും രാഷ്ട്രത്തെയും സംരക്ഷിക്കുകയെന്ന ധര്‍മമാണ് ഖത്വര്‍ ഭരണകൂടം നിറവേറ്റുന്നത്.
ഭീകരവാദത്തിനെതിരെ പോരാടാനും ഹിംസ ഇല്ലാതാക്കാനും വിവിധ സംസ്‌കാരങ്ങള്‍ക്കും മതങ്ങള്‍ക്കുമിടയില്‍ സഹവര്‍ത്തിത്വത്തിന്റെയും സംവാദത്തിന്റെയും സംസ്‌കാരം പ്രചരിപ്പിക്കാന്‍ സ്ഥാപനങ്ങളും ഏജന്‍സികളും ഖത്വര്‍ സ്ഥാപിച്ചിട്ടുണ്ട്. ദോഹ ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ഫെയ്ത്ത് ഡയലോഗ് അതില്‍ പ്രധാനപ്പെട്ടതാണ്. 2007ലാണ് ഇത് സ്ഥാപിച്ചത്.
2010ല്‍ സ്ഥാപിച്ച ഖത്വര്‍ കമ്മിറ്റി ഫോര്‍ അലയന്‍സ് ഓഫ് സിവിലൈസേഷന്‍സ് വിവിധ രാഷ്ട്രങ്ങളിലെ ജനസമൂഹത്തിനിടയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളും തര്‍ക്കങ്ങളും പരിഹരിക്കാന്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. തെറ്റിദ്ധാരണകളുടെയും വിഭാഗീയതയുടെയും കാരണങ്ങള്‍ ഇല്ലാതാക്കി പരസ്പര ആദരവിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പാലം പണിയാന്‍ സ്ഥാപനത്തിന്റെ ഇടപെടലുകള്‍ വളരെയേറെ സഹായിച്ചിട്ടുണ്ട്.
യൂറോപ്പിലെ മുസ്‌ലിംകളെ സഹായിക്കാനും ഇസ്‌ലാമികാധ്യാപനങ്ങളുടെ കേന്ദ്രമാകാനും ലക്ഷ്യമിട്ട് ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗില്‍ ഹമദ് ബിന്‍ ഖലീഫ സാംസ്‌കാരിക കേന്ദ്രം 2014ല്‍ സ്ഥാപിച്ചു. അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവിധ മതങ്ങള്‍ക്കും പ്രാദേശികകക്ഷികള്‍ക്കുമിടയിലെ തര്‍ക്കങ്ങളും പോരാട്ടങ്ങളും പരിഹരിക്കുന്നതിന് യു എന്‍ അലയന്‍സ് ഓഫ് സിവിലൈസേഷന്‍സ് വലിയ പങ്കുവഹിച്ചിട്ടുണ്ട്. സാഹോദര്യവും സ്‌നേഹവും സഹിഷ്ണുതയും തകര്‍ത്ത് വെറുപ്പും അപരവിദ്വേഷവും അസ്ഥിരതയും വിതക്കുന്ന ഭീകരവാദത്തെയും ഹിംസകളെയും ഇല്ലാതാക്കുന്നതിനും വലിയ ഇടപെടലുകളാണ് കമ്മിറ്റി നടത്തുന്നത്.