Connect with us

Kozhikode

എസ് എന്‍ ഡി പിയെ റാഞ്ചിയെടുക്കാന്‍ ആര്‍ എസ് എസ് അജന്‍ഡ: പിണറായി

Published

|

Last Updated

താമരശ്ശേരി: സാഹോദര്യം പഠിപ്പിച്ച ശ്രീനാരായണഗുരു സ്ഥാപിച്ച എസ് എന്‍ ഡി പിയെ റാഞ്ചിയെടുക്കാനാണ് ആര്‍ എസ് എസ് അജന്‍ഡ തയ്യാറാക്കിയിരിക്കുന്നതെന്നും മൈക്രോ ഫിനാന്‍സിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ വെള്ളാപ്പള്ളി നടേശന്‍ പുണ്യവാളനാകാനാണ് ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍. നവകേരള യാത്രക്ക് താമരശ്ശേരിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി എം ഇതിന്റെ ആപത്ത് തുറന്നുകാട്ടിയപ്പോള്‍ ആദ്യം ശ്രീനാരായണീയര്‍ തന്നെ അത് തിരിച്ചറിഞ്ഞു. കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് ഉണര്‍ന്നിരിക്കുകയാണ്. നാട്ടിലെ മഹാ ഭൂരിപക്ഷവും മതനിരപേക്ഷ ചിന്താഗതിയുള്ളവരാണ്. പാവപ്പെട്ട സ്ത്രീകളെ സഹായിക്കാനെന്ന വ്യാജേന മൈക്രോ ഫിനാന്‍സ് എന്ന പേരില്‍ തട്ടിപ്പ് നടത്തി ബ്ലേഡ് ഇടപാട് നടത്തിയ വെള്ളാപ്പള്ളിക്കെതിരെ സ്വന്തം അനുയായികള്‍ തന്നെയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് വി എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താന്‍ കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കിയിരിക്കുമ്പോഴും സമൂഹത്തിനിടയില്‍ പുണ്യവാളനാകാന്‍ ശ്രമിക്കുകയുമാണ് വെള്ളാപ്പള്ളിയെന്ന് പിണറായി പറഞ്ഞു.
സി പി എം ജില്ലാ കമ്മിറ്റി അംഗം എ. രാഘവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ ജെ തോമസ്, എം പിമാരായ അഡ്വ. സമ്പത്ത്, അഡ്വ. എം ബി രാജേഷ്, പി കെ ബിജു, എളമരം കരീം എം എല്‍ എ, കെ ടി ജലീല്‍ എം എല്‍ എ, പി മോഹനന്‍ മാസ്റ്റര്‍, ടി പി രാമകൃഷ്ണന്‍ പ്രസംഗിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോട കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ അടിവാരത്തെത്തിയ നവകേരള യാത്രയെ ജില്ലാ നേതാക്കള്‍ സ്വീകരിച്ച് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആദ്യ സ്വീകരണകേന്ദ്രമായ മുക്കത്തേക്ക് ആനയിച്ചു.

Latest