Connect with us

Kozhikode

മൈക്രോ ഫിനാന്‍സ് പദ്ധതി;വെള്ളാപ്പള്ളിക്കെതിരെ വിജിലന്‍സ് കോടതിയുടെ ഉത്തരവ് ആക്ഷേപങ്ങള്‍ ശരിവെച്ചിരിക്കയാണെന്ന്:പിണറായി

Published

|

Last Updated

പേരാമ്പ്ര: മൈക്രോ ഫിനാന്‍സ് പദ്ധതി ഉപയോഗിച്ച് സ്ത്രീകളെ കൊള്ളയടിക്കുന്ന വെള്ളാപ്പള്ളി നടേശനെതിരെ പ്രാഥമിക അന്വേഷണം നടത്തി കേസെടുക്കാനുള്ള വിജിലന്‍സ് കോടതിയുടെ ഉത്തരവ്, തങ്ങളുന്നയിച്ച ആക്ഷേപങ്ങള്‍ ശരിവെച്ചിരിക്കയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അഗവും നവകേരള മാര്‍ച്ച് നായകനുമായ പിണറായി വിജയന്‍. പേരാമ്പ്ര റസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളാപ്പള്ളിയെ വെള്ളപൂശുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ വിജിലന്‍സ് പ്രത്യേക കോടതിയുടെ നിലപാട് ഇതിനെതിരെയുള്ള മുന്നറിയിപ്പാണെന്നും പിണറായി അഭിപ്രായപ്പെട്ടു. വിജിലന്‍സ് പലപ്പോഴും വിജിലന്റല്ലാതാകുന്ന അവസ്ഥയുണ്ട്. വിജിലന്‍സിന്റെ തുടരന്വേഷണത്തിന് തടയിടാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

മൈക്രോ ഫിനാന്‍സ് തട്ടിപ്പിന് ബാര്‍ കോഴക്കേസിന്റെ ഗതി വന്നേക്കാമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. സി.പി.എം കേന്ദ്രകമ്മറ്റി അംഗം എളമരം കരീം, സംസ്ഥാന സെക്രട്ടരിയേറ്റംഗം ടി.പി. രാമകൃഷ്ണന്‍, എം.വി. ഗോവിന്ദന്‍, കെ. കുഞ്ഞമ്മദ് എംഎല്‍എ, എം. കുഞ്ഞമ്മദ് വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു. കാലത്ത് പേരാമ്പ്ര സാംബവ കോളനിയില്‍ പിണറായി സന്ദര്‍ശനം നടത്തി. കോളനി നിവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള നടപടികള്‍ അദ്ദേഹം വാഗ്ദാനം ചെയ്തു. സി.പി.എം. ജില്ലാ സെക്രട്ടരി എം. മോഹനന്‍, എ.കെ. ബാലന്‍, എന്‍.പി.ബാബു തുടങ്ങിയവര്‍ പിണറായിയെ അനുഗമിച്ചു.