Connect with us

Gulf

ദുബൈ മാരത്തോണില്‍ എത്യോപ്യന്‍ തൂത്തുവാരല്‍

Published

|

Last Updated

ദുബൈ മാരത്തോണില്‍ വനിതാ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ തിര്‍ഫിസിഗായ ബിയേനെയും
പുരുഷ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി തെസ്ഫായെ ആബിറ ദിബായും

ദുബൈ: ദുബൈ മാരത്തോണ്‍ എത്യോപ്യക്കാര്‍ തൂത്തുവാരി. പുരുഷ, വനിതാ വിഭാഗങ്ങളില്‍ ആദ്യ അഞ്ചു സ്ഥാനങ്ങള്‍ ഇവര്‍ നേടി.
പുരുഷ വിഭാഗത്തില്‍ തെസ്ഫായെ ആബിറ ദിബായും വനിതാ വിഭാഗത്തില്‍ തിര്‍ഫിസിഗായ ബിയേനെയും ഒന്നാം സ്ഥാനം നേടി. തെസ്ഫായെ രണ്ടു മണിക്കൂര്‍ നാലു മിനുട്ട് 24 സെക്കന്റിലാണ് 42.19 കിലോമീറ്റര്‍ ഓടിത്തീര്‍ത്തത്. രണ്ടാം സ്ഥാനം ലെമിബര്‍ഹാനു ഹെയിലും മൂന്നാം സ്ഥാനം സിഗായെ ആസിഫയും നേടി.
വനിതാ വിഭാഗത്തില്‍ തിര്‍ഫിസിഗായെ രണ്ടു മണിക്കൂര്‍ 19 മിനുട്ട് 41 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. രണ്ടാം സ്ഥാനം അമാനെക്കും മൂന്നാം സ്ഥാനം മെസിലെച്ച് ശങ്കുലയും നേടി. ഏതാണ്ട് 30,000 ഓളം പേര്‍ പങ്കെടുക്കാനെത്തി. ആയിരത്തോളം സന്നദ്ധ സേവകരും ഉണ്ടായിരുന്നു.
മദീനാ ജുമൈറക്കടുത്ത് ഉമ്മു സുഖീം റോഡില്‍ നിന്നാണ് മാരത്തോണ്‍ തുടങ്ങിയത്. ജുമൈറ ബീച്ച് റോഡ്, ബുര്‍ജുല്‍ അറബ് തുടങ്ങിയ വഴിയിലൂടെ ദുബൈ പോലീസ് അക്കാഡമി പരിസരത്ത് സമാപിച്ചു. രാവിലെ ആറ് മണിമുതല്‍ ആളുകള്‍ ഇവിടെ എത്തിയിരുന്നു. 10 ലക്ഷം ഡോളറാണ് മൊത്തം സമ്മാനത്തുക.
സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേര്‍ഡ് മുഖ്യ പ്രായോജകരാകുന്ന മാരത്തണ് ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, യു എ ഇ അത്‌ലറ്റിക് ഫെഡറേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്്. ഇത്തവണത്തെ മത്സരത്തില്‍ മുന്‍കാല ചാമ്പ്യന്‍മാരായ ആറുപേര്‍ പങ്കെടുത്തു.
www.dubai.marathon.org എന്ന വെബ്‌സൈറ്റ് മുഖേന മത്സരം തത്സമയം വീക്ഷിക്കാന്‍ കഴിഞ്ഞിരുന്നു. ലോക വ്യാപകമായി ടെലിവിഷന്‍ മുഖേന മാരത്തണ് തത്സമയം സംപ്രേഷണം ചെയ്തു. മാരത്തോണ്‍ കടന്നുപോകുന്ന റോഡുകളില്‍ ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പെടുത്തിയിരുന്നു.